27 April Saturday

പുരാവസ്തു തട്ടിപ്പ് തൃശൂരിലും: വ്യാജ വിഗ്രഹവുമായി 7 പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകന്‍Updated: Thursday Dec 2, 2021

പാവറട്ടി (തൃശൂര്‍)> നൂറ്റാണ്ടുകള്‍ പഴക്കമുള്ള, തനി തങ്കത്തില്‍ തീര്‍ത്തതെന്ന വ്യാജേന വില്‍പ്പനയ്ക്കുവച്ച വിഗ്രഹവുമായി ഏഴുപേര്‍ പിടിയില്‍. നൂറ്റാണ്ടുകള്‍ക്കുമുമ്പ് തിരുവനന്തപുരത്തെ കവടിയാര്‍ കൊട്ടാരത്തില്‍നിന്ന് മോഷണം  |പോയതെന്നവകാശപ്പെട്ടായിരുന്നു വില്‍പ്പന.

20 കിലോ തൂക്കം വരുന്നതാണ്  വ്യാജ  വിഗ്രഹം. പാവറട്ടി പാടൂര്‍ മതിലകത്ത് അബ്ദുള്‍ മജീദ് (65), തിരുവനന്തപുരം തിരുമല തച്ചോട്ടുകാവ് അനിഴം നിവാസില്‍ ഗീതാറാണി (63), പത്തനംതിട്ട കളരിക്കല്‍ ചെല്ലപ്പമണി ഷാജി (38) ആലപ്പുഴ കറ്റാനം പള്ളിക്കല്‍ വിഷ്ണുസദനം ഉണ്ണികൃഷ്ണന്‍ (33), എളവള്ളി കണ്ടംപുള്ളി സുജിത്രാജ് (39), തൃശൂര്‍ പടിഞ്ഞാറേകോട്ട കറമ്പക്കാട്ടില്‍ ജിജു (45), പുള്ള് തച്ചിലേത്ത് അനില്‍കുമാര്‍ (40) എന്നിവരാണ് പിടിയിലായത്.

വില്‍പ്പനക്കാരായി വേഷംമാറിയെത്തിയ ഷാഡോ പൊലീസും പാവറട്ടി പൊലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.
പാടൂരിലെ  ആഡംബരവീട് കേന്ദ്രീകരിച്ച് 20 കോടി മൂല്യമുള്ള വിഗ്രഹം വില്‍പ്പനയ്ക്കുവച്ചുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന്   സിറ്റി ഷാഡോ പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് പ്രതികള്‍ പിടിയിലായത്. തനി തങ്കത്തില്‍ തീര്‍ത്ത വിഗ്രഹം നൂറ്റാണ്ടുകള്‍ക്കു മുമ്പ് കവടിയാര്‍ കൊട്ടാരത്തില്‍നിന്നും മോഷണം പോയതാണെന്നാണ് പ്രതികള്‍ അവകാശപ്പെട്ടിരുന്നത്.  കല്‍പ്പറ്റ കോടതിയില്‍ ഉടമസ്ഥാവകാശ  കേസുകളുണ്ടായിരുന്നുവെന്നും  രണ്ടരക്കോടി രൂപ കോടതിയില്‍ കെട്ടിവച്ചതിനുശേഷം വിട്ടുകിട്ടിയ വിഗ്രഹമാണെന്നുമാണ് പ്രതികള്‍ പറഞ്ഞത്. ഇതിനായി വ്യാജ സര്‍ട്ടിഫിക്കറ്റുകളും കാണിച്ചു.  
 
പത്തുകോടി രൂപയ്ക്ക് വിഗ്രഹം വാങ്ങാനെന്ന വ്യാജേനയാണ് ഷാഡോ പൊലീസ് സമീപിച്ചത്. സ്വര്‍ണം പൂശിയ വിഗ്രഹം,   ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വ്യാജറിപ്പോര്‍ട്ട്, കോടതിയില്‍നിന്നുള്ള വ്യാജ വിടുതല്‍ രേഖ, തനി തങ്കമാണെന്ന് വിശ്വസിപ്പിക്കുന്നതിനായി റീജണല്‍ ഫോറന്‍സിക് ലബോറട്ടറിയുടെ വ്യാജ സീല്‍ പതിപ്പിച്ച രേഖകള്‍, മൂന്ന് ആഡംബര കാര്‍ എന്നിവയും പിടിച്ചെടുത്തു.

  പ്രതികളെ അറസ്റ്റ്ചെയ്ത സംഘത്തില്‍ പാവറട്ടി പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ എം കെ  രമേഷ്, സബ് ഇന്‍സ്പെക്ടര്‍ രതീഷ്, ജോഷി, ഷാഡോ പൊലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ എന്‍ ജി സുവ്രതകുമാര്‍, പി എം റാഫി, കെ ഗോപാലകൃഷ്ണന്‍, പി രാഗേഷ്, സീനിയര്‍ സിപിഒമാരായ പഴനിസ്വാമി, ടി വി ജീവന്‍, എം എസ് ലിഗേഷ്, വിപിന്‍ദാസ് എന്നിവരാണുണ്ടായിരുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top