ശാന്തൻപാറ> ശാന്തൻപാറ ചിന്നക്കനാൽ മേഖലയിലെ പ്രശ്‌നക്കാരൻ അരിക്കൊമ്പനെ മയക്കുവെടി വയ്‍ക്കാൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ കൊമ്പന്‍ ദൗത്യസംഘത്തിന് സമീപം തന്നെ തുടരുന്നു. 301 കോളനിയില്‍ അരിക്കൊമ്പന്‍ നില്‍ക്കുന്നുണ്ടെന്നും കോടതിവിധി അനുകൂലമായാല്‍ ദൗത്യം എളുപ്പമാകുമെന്നും ആര്‍ആര്‍ടി സംഘം പറഞ്ഞു. രണ്ടാഴ്ച കാലമായി ശങ്കരപാണ്ഡ്യമേട്ടിൽ തന്നെ നിലയുറപ്പിച്ചിരുന്ന അരിക്കൊമ്പൻ ശനി വൈകിട്ടോടെ 301 കോളനിയിലേക്ക് കടന്നു. ദേവികുളം റെയ്ഞ്ചിന് കീഴിലുള്ള അഞ്ചുപേരടങ്ങുന്ന ആർആർടി സംഘത്തിന്റെ നിരീക്ഷണത്തിലാണ് കൊമ്പൻ. കുങ്കിയാനകളായ കുഞ്ചുവും സുരേന്ദ്രനും വിക്രമും സൂര്യനും പ്രദേശത്ത് തന്നെയുണ്ട്.
കഴിഞ്ഞദിവസം ചിന്നക്കനാലിന് സമീപം പെരിയകനാലിൽ ജീപ്പിന് നേരെ അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായി. ഒരാഴ്‍ചയിലധികമായി തമ്പടിച്ചിരുന്ന പെരിയകനാൽ എസ്റ്റേറ്റിലെ ചോലക്കാടിന് താഴെ ദേശീയപാതയിലാണ് ജീപ്പ് തകർത്തത്. പൂപ്പാറ സ്വദേശികളായ നാലുപേരാണ് ജീപ്പിലുണ്ടായിരുന്നത്. കൊമ്പനെ കണ്ട് പുറകോട്ടെടുത്ത ജീപ്പിന്റെ പിൻചക്രങ്ങൾ ഓടയിലേക്ക് വീഴുകയും കൊമ്പൻ ജീപ്പ് വലിച്ച് റോഡിന് കുറുകെ ഇടുകയുമായിരുന്നു. ജീപ്പിലുണ്ടായിരുന്നവർ തലനാരിഴയ്‍ക്ക് രക്ഷപെട്ടു. നിസാര പരിക്കുകളുണ്ട്. കോടതി വിധി വന്നതിനുശേഷമേ മോക്ക്ഡ്രില്ലും മറ്റു നടപടിക്രമങ്ങളും ഉണ്ടാകൂവെന്ന് അധികൃതർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..