24 April Wednesday

അരിക്കൊമ്പനെ തിരികെ എത്തിക്കാൻ ഹർജി ; കിറ്റെക്‌സ്‌ സാബുവിന്‌ 
ഹൈക്കോടതിയുടെ രൂക്ഷവിമർശം

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023


കൊച്ചി
അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെ  കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട്‌ ഹർജി നൽകിയ ട്വന്റി 20 ചീഫ് കോ-–-ഓർഡിനേറ്റർ സാബു എം ജേക്കബിനെ അതിരൂക്ഷമായി വിമർശിച്ച്‌ ഹൈക്കോടതി. ഹർജിയുടെ സത്യസന്ധതയിൽ സംശയമുണ്ടെന്ന്‌ പറഞ്ഞ കോടതി സാബുവിന്റെ ആവശ്യം തള്ളി.  ആനയെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്ന്‌ കോടതി ചോദിച്ചു. പൊതുപ്രവർത്തകനെന്ന നിലയിൽ സാബു ഉത്തരവാദിത്വത്തോടെ പെരുമാറണം. അരിക്കൊമ്പനുമായി ബന്ധപ്പെട്ട കേരളത്തിലെ പ്രശ്നങ്ങൾ കഴിഞ്ഞു. തമിഴ്നാട് സർക്കാർ അവിടത്തെ പ്രശ്നങ്ങൾ പരിഹരിച്ചുവരുന്നു. ഈ ഘട്ടത്തിൽ ഹർജി അനാവശ്യമാണ്‌ .

തമിഴ്നാടിനെതിരെ കേരള ഹൈക്കോടതിയെ സമീപിച്ചതെന്തിനാണെന്നും ആനയെ തിരിച്ചുകൊണ്ടുവരാനുള്ള ചെലവ് ഹർജിക്കാരൻ വഹിക്കുമോയെന്നും കോടതി ചോദിച്ചു. വിഷയത്തിൽ ഒരു ഗ്രാഹ്യവും ഇല്ലാതെയാണ് ഹർജി നൽകിയതെന്നും ജസ്റ്റിസുമാരായ അലക്സാണ്ടർ തോമസും സി ജയചന്ദ്രനും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.  ആനയെ കൊണ്ടുവരേണ്ടതില്ലെന്നാണ്‌ തീരുമാനമെന്ന്‌ സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കറ്റ്‌ ജനറൽ അശോക് എം ചെറിയാൻ അറിയിച്ചു. തമിഴ് നാട് യുക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്‌. വിഷയം സാബു രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും അശോക്‌ എം ചെറിയാൻ പറഞ്ഞു. ആനപരിപാലനം സംബന്ധിച്ച കേന്ദ്ര മാർഗനിർദേശം പരിശോധിക്കാതെയാണ് ഹർജിയെന്ന്‌ കോടതി പറഞ്ഞു. രാഷ്ട്രീയപാർടി നേതാവ്‌,  വ്യവസായി, പൊതുപ്രവർത്തകൻ എന്നീ നിലകളിൽ ഹർജിയിലെ പൊതുതാൽപ്പര്യം എന്തെന്ന് വ്യക്തമാക്കാൻ ആവർത്തിച്ച് ചോദിച്ചിട്ടും സാബുവിന്‌ കഴിഞ്ഞിട്ടില്ല. കേസിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച്‌ കനത്ത പിഴ ചുമത്താൻ കോടതി മുതിരുന്നില്ല.

അരിക്കൊമ്പൻ നിലവിൽ തമിഴ്നാട് വനത്തിലാണ്‌. തമിഴ്നാട് ചീഫ് വൈൽഡ്‌ ലൈഫ് വാർഡന്റെ ഉത്തരവ് ഹർജിയിൽ ചോദ്യം ചെയ്തിട്ടില്ല. അരിക്കൊമ്പന്റെ പരിപാലനത്തിൽ തമിഴ്നാട് സർക്കാരോ കേന്ദ്രസർക്കാരോ അനാസ്ഥ കാട്ടുന്നതായി ഹർജിയിൽ ആരോപണം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top