തിരുവനന്തപുരം > തനിക്കെതിരായ കേസില്‍ വൈകിയാലും സത്യം പുറത്തുവരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെ എഴുതിത്തള്ളിയ കേസാണ് തന്റേതെന്നും രാഷ്ട്രീയവിരോധം തീര്‍ത്തുകൊണ്ടുള്ള വേട്ടയാടലാണ് നടന്നതെന്നും മന്ത്രി പ്രതികരിച്ചു.
മന്ത്രി ആന്റണി രാജുവിനെതിരായ കേസിലെ എഫ്‌ഐആര്‍ ഹൈക്കോടതി വെള്ളിയാഴ്‌ച റദ്ദാക്കിയിരുന്നു. കേസിലെ നടപടിക്രമങ്ങള്‍ പ്രകാരം പൊലീസിന് കേസെടുക്കാന്‍ അധികാരമില്ലെന്ന ആന്റണി രാജുവിന്റെ വാദം അംഗീകരിച്ചുകൊണ്ടായിരുന്നു കോടതിയുടെ നടപടി. എന്നാല്‍ കേസിന്റെ ഗൗരവം പരിഗണിച്ച കോടതി, നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാനും നിര്‍ദ്ദേശിച്ചിരുന്നു.
മയക്കുമരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ രക്ഷപ്പെടുത്താന്‍ അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്നായിരുന്നു പരാതി. 1994ല്‍ നടന്ന സംഭവത്തില്‍ 2008ല്‍ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. മന്ത്രിയായ ശേഷം ഉയര്‍ന്നുവന്ന ആരോപണം രാഷ്ട്രീയവിവാദങ്ങള്‍ക്കും വഴിവച്ചു. ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ച മന്ത്രി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..