24 April Wednesday
ഗർഭസ്ഥ ശിശുവിന്റെയും അമ്മയുടെയും മരണം

കരൾ പിളർത്തും ക്രൂരത; മരിച്ച കുഞ്ഞിനെ അനിത വയറ്റിൽ ചുമന്നത്‌ രണ്ടരമാസം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022

അനിതയുടെയും ജ്യോതിഷിന്റെയും വിവാഹ ചിത്രം

കോഴഞ്ചേരി > ചികിത്സ നൽകാതെ ഗർഭസ്ഥശിശുവും അമ്മയും മരിച്ച കേസിൽ അറസ്റ്റിലായ ഭർത്താവ് മൂത്ത കുട്ടിയുടെയും രോഗം മറച്ചുവച്ചു. ഒന്നര വയസ്സുള്ള കുട്ടിയെ അപകടാവസ്ഥയിൽ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മല്ലപ്പുഴശ്ശേരി കുറുന്താർ ഹൗസ്‌ സെറ്റ് കോളനിയിൽ മോഹനൻ-ശ്യാമള ദമ്പതികളുടെ മകൾ അനിത (29) ആണ്  28ന് പുലർച്ചെ എസ്എടി ആശുപത്രിയിൽ മരിച്ചത്. ഭർത്താവ് ജ്യോതിഷ്‌ (31) റിമാൻഡിലാണ്‌.

അറസ്റ്റിന് പിന്നാലെയാണ് മുത്തമകന്റെ രോഗവിവരം മറച്ചുവച്ച വിവരവും പുറത്തുവന്നത്. ജൻമനാ ഹൃദയവാൽവിന് രണ്ടുസുഷിരങ്ങൾ കുട്ടിക്ക് ഉണ്ടായിരുന്നു. ഇത് ശിശുരോഗ വിദഗ്‌ധ ഡോ.മഞ്‌ജു കണ്ടെത്തുകയും മൂന്നു വയസ്സുവരെ ചികിത്സ നൽകണമെന്നും ഇല്ലെങ്കിൽ അപകടമാകുമെന്നും പറഞ്ഞിരുന്നു. എന്നാൽ ജ്യോതിഷ്‌ മകനും ചികിത്സ നൽകാൻ തയ്യാറായില്ല. കഴിഞ്ഞ ദിവസം കുട്ടിയുടെ കൈകാലുകൾ നീല നിറമാവുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്‌തു. അമ്മവീട്ടുകാരാണ്‌ കുട്ടിയെ ആശുപത്രിയിലാക്കിയത്. 2019 ഒക്ടോബർ 27 നായിരുന്നു ഇവരുടെ വിവാഹം. ഒരു വർഷത്തോളം പ്രണയത്തിലായിരുന്നു. ഇരു വീട്ടുകാരും എതിർത്തെങ്കിലും ഒടുവിൽ വിവാഹം നടത്തുകയായിരുന്നു.35 പവനും കാറും ഇരുചക്രവാഹനവും  നൽകിരുന്നു. കാർ സിസി അടയ്ക്കാതെ നഷ്ടപ്പെട്ടു. സ്‌കൂട്ടർ  ജ്യോതിഷ്‌ പണയം വച്ചു.
 
അനിത വീണ്ടും ഗർഭിണിയായതോടെ 2022 ഫെബ്രുവരി 22ന് ഇലന്തൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പരിശോധനക്കെത്തി. കുഞ്ഞ് മരിച്ചതായും കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ കൊണ്ടുപോകണമെന്നും ഡോക്‌ടർ നിർദ്ദേശിച്ചു.വിവരം മറ്റാരോടും പറയരുതെന്ന് ജ്യോതിഷ് പറഞ്ഞു. മെയ് 17 ആയതോടെ അനിതയുടെ ശരീരം നീരുവന്നു മൂടി. ഇതോടെ കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തും എത്തിക്കുകയായിരുന്നു. 36 ആഴ്‌ച പിന്നിട്ട ഗർഭസ്ഥ ശിശുവിന്റെ അവശിഷ്‌ടങ്ങളും അനിതയുടെ ഗർഭപാത്രവും ആദ്യ ദിവസം തന്നെ എടുത്തുകളഞ്ഞു. എന്നാൽ ആന്തരീക അവയവങ്ങൾ എല്ലാം പഴുത്തുപോയ അനിതയെ രക്ഷിക്കാനുള്ള എല്ലാ ശ്രമവും വിഫലമായി. 28 ന് പുലർച്ചെ മരണത്തിന്‌ കീഴടങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top