ആലപ്പുഴ > ജില്ലയുടെ വിവിധയിടങ്ങളിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങിമരിച്ചു. ചെന്നിത്തല തെക്ക് മേൽപ്പാടത്ത് ചിറയിൽ ചിന്നമ്മ മത്തായി (79), ബുധനൂർ എട്ടാം വാർഡിൽ പെരിങ്ങലിപ്പുറം ഉളുന്തി താഴ്‌ചയിൽ ജൂലിയാസ് (63), കരുവാറ്റ ഊട്ടുപറമ്പ് വള്ളിയിൽ ഉണ്ണികൃഷ്‌ണൻ നായർ - ശ്രീകല എന്നിവരുടെ ഏകമകൻ അരവിന്ദ് (കുഞ്ഞുണ്ണി - 15) എന്നിവരാണ് മരിച്ചത്.
വീടിന് സമീപം കുളിക്കാനിറങ്ങവെ ചിന്നമ്മ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. മാന്നാർ പൊലീസും അഗ്‌നിരക്ഷാ യൂണിറ്റും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ കണ്ടെത്തി. മൃതദേഹം ഹരിപ്പാട് ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട്. ഭർത്താവ്: പരേതനായ പാപ്പൻ മത്തായി. മക്കൾ: ജോളി, എലിസബത്ത്. മരുമക്കൾ: ജോയ്, സജി ജോൺ.
ജൂലിയാസ് ചൊവ്വ രാവിലെ 9.30ന് വീടിനടുത്ത് ഉളുന്തിക്കടവിൽ കാൽവഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു. കുട്ടമ്പേരൂർ ആറ് നവീകരണ തൊഴിലാളികൾ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം ബുധൻ പകൽ മൂന്നിന് ഉളുന്തി സെന്റ് ആനീസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ഗ്ലോറി ജൂലിയാസ്. മക്കൾ: ടി ജെ ആനി, ടി ജെ റെജി (ബെഹ്‌റിൻ). മരുമക്കൾ: അജിത് എസ് കുമാർ, സാന്ദ്ര റെജി.
തിങ്കൾ വൈകിട്ട് നാലിന് ചെറുതന കടവിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയാണ് അരവിന്ദ് ഒഴുക്കിൽപ്പെട്ടത്. ചൊവ്വ രാവിലെ ചെറുതന പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെടുത്തത്. ഹരിപ്പാട് അമൃത വിദ്യാലയം വിദ്യാർഥിയാണ് അരവിന്ദ്. പന്തുകളികഴിഞ്ഞ് കൂട്ടുകാർക്കൊപ്പം ചെറുതന പാലത്തിന് സമീപം അച്ചൻകോവിലാറിലെ കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. ഹരിപ്പാട് ഫയർേ്ഫാഴ്‌സും വീയപുരം പൊലീസും ചേർന്നായിരുന്നു തെരച്ചിൽ. പോസ്‌റ്റുമോർട്ടത്തിനുശേഷം മൃതദേഹം സംസ്‌കരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..