തിരുവനന്തപുരം> "ഹാസ്യാഭിനയത്തിൽ വ്യക്തിമുദ്രപതിപ്പിച്ച കലാകാരനായിരുന്നു കൊച്ചുപ്രേമൻ. സംഭാഷണത്തിലും ഭാവാഭിനയത്തിലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ആർക്കും അനുകരിക്കാനായില്ല. ‘സംഘചേതന’യുടേത് ഉൾപ്പെടെ നിരവധി നാടകങ്ങളിൽ അദ്ദേഹത്തിന്റെ പ്രകടനം മികവുറ്റതായിരുന്നു. എന്നാൽ അത്തരം അവസരങ്ങൾ സിനിമ അദ്ദേഹത്തിന് നൽകിയില്ല. അദ്ദേഹത്തിന് അതിൽ പരാതിയുണ്ടായില്ല.' – നടൻ കൊച്ചുപ്രേമനെപ്പറ്റി നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ പറഞ്ഞു.
കിട്ടിയ കഥാപാത്രങ്ങളെ തന്റേതാക്കി പൊലിപ്പിച്ച അഭിനേതാവാണ് കൊച്ചുപ്രേമൻ. ‘മച്ചമ്പീ ..’ എന്ന് കേട്ടാൽ പ്രേക്ഷകർ അദ്ദേഹത്തെ ഓർമിക്കും. 1979 ൽ പുറത്തിറങ്ങിയ ഏഴുനിറങ്ങൾ ചിത്രത്തിൽ ഫ്രീക്കൻ വേഷമായിരുന്നു. തിളക്കത്തിലെ വെളിച്ചപ്പാട്, പട്ടാഭിഷേകത്തിലെ ബാങ്ക് മാനേജർ, ഇരട്ടക്കുട്ടികളുടെ അച്ഛനിലെ അയൽവാസി, കല്ല്യാണരാമനിലെ കാര്യസ്ഥൻ തുടങ്ങി എത്രയോ വേഷങ്ങൾ അവിസ്‌മരണീയമാക്കി. കേണൽ ലംബു, തഹസിൽദാർ, അധ്യാപകൻ, പ്രൊഫസർ തുടങ്ങിയ വിവിധങ്ങളായ മറ്റുവേഷങ്ങളും.
കെ എസ് പ്രേംകുമാർ എന്ന പേര് കൊച്ചുപ്രേമൻ എന്നായതിന് പിന്നിലും ഒരു കഥയുണ്ട്. ഇതേ പേരുള്ള ഒരാൾ കൊച്ചുപ്രേമന്റെ നാടകസമിതിയിലുണ്ടായിരുന്നു. ഒരുനാടകം കഴിഞ്ഞപ്പോൾ പ്രേംകുമാർ തകർത്തുവെന്ന് പത്രത്തിൽ വാർത്ത വന്നു. എന്നാൽ ഇത് ഏത് പ്രേംകുമാറെന്ന് തർക്കമുണ്ടായി. വഴക്കായി. അങ്ങനെ തൊട്ടടുത്ത ദിവസം നാടകത്തിന് മുമ്പ് അദ്ദേഹം ആ പേര് അവതരിപ്പിച്ചു –- കൊച്ചുപ്രേമൻ. പേരിലെ കൗതുകംതിരക്കിയവരോട് വലിയപ്രേമൻ വേറെയുണ്ടായിരിക്കണമെന്ന് കളിയായും കാര്യമായും അദ്ദേഹം പറഞ്ഞിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..