18 September Thursday

ഓർമയായത് വെഞ്ഞാറമൂടിന്റെ ശബ്‌ദവും വെളിച്ചവും

സ്വന്തം ലേഖകന്‍Updated: Saturday Jan 28, 2023

സുരാജ് വെഞ്ഞാറമൂടുമൊത്ത് അബു ഹസ്സൻ

വെഞ്ഞാറമൂട് > ബീമ ലൈറ്റ് ആൻഡ്‌ സൗണ്ട്സ്‌ ഉടമ അബു ഹസ്സന്റെ വേർപാടിലൂടെ വെഞ്ഞാറമൂടിന്‌ നഷ്‌ടമാകുന്നത്‌ നാടിന്റെ സാംസ്‌കാരിക രംഗത്ത്‌ ശബ്‌ദവും വെളിച്ചവും പകർന്ന പ്രിയപ്പെട്ട "അബുകാക്കയെ'. കഴിഞ്ഞ 50 വർഷത്തിലേറെയായി  സംസ്ഥാനത്താകെയും മൈക്ക് സെറ്റുമായി പോയിരുന്ന അബുകാക്കയുടെ വേർപാട് ഇനിയും വെഞ്ഞാറമൂട്ടുകാർക്ക്‌ ഉൾക്കൊള്ളാനായിട്ടില്ല. അനശ്വര കാഥികൻ സാംബശിവന് പ്രിയപ്പെട്ട സൗണ്ട് ഓപ്പറേറ്ററായിരുന്നു.
 
ജില്ലയിൽ എവിടെ കഥാപ്രസംഗം അവതരിപ്പിക്കാനെത്തിയാലും അബുഹസ്സന്റെ മൈക്ക്സെറ്റ്‌ വേണമെന്ന് സാംബശിവൻ തന്നെ ആവശ്യപ്പെടുമായിരുന്നു. സുരാജ് വെഞ്ഞാറമൂട്, നോബി, അശോക് ശശി, കിടിലം ഫിറോസ്, ബിനു ബി കമൽ അടക്കമുള്ള  വെഞ്ഞാറമൂട്ടിൽനിന്ന്‌ വളർന്നുവന്ന എല്ലാ കലാകാരന്മാർക്കും ആദ്യം മൈക്ക് വച്ചത്‌ അദ്ദേഹമാണ്‌.
 
വെഞ്ഞാറമൂടിന്റെ സാംസ്‌കാരിക പരിപാടികളിലും മന്ത്രിമാരടക്കം പങ്കെടുക്കുന്ന പൊതുപരിപാടികളും ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലെല്ലാം അബുഹസ്സനും ബീമ സൗണ്ട്സും അനിവാര്യമായിരുന്നു. വെഞ്ഞാറമൂട്ടിലെ സാംസ്‌കാരിക സംഘടനയായ നെഹ്റു യൂത്ത് സെന്ററിന്റെ പ്രവർത്തകനും വോളിബോൾ താരവുമായിരുന്നു. വെള്ളി വൈകിട്ട് ക്ഷേത്ര ഉത്സവത്തിന് ലൈറ്റ് ആൻഡ്‌ സൗണ്ട് ജോലിക്ക്‌ പോകുമ്പോഴാണ് നെഞ്ചുവേദനയെ തുടർന്ന്‌ മരിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top