28 March Thursday

ആര്‍എസ്എസ് മുഖപത്രത്തിന്റെ മാധ്യമ പഠന കേന്ദ്രത്തില്‍ റിസോഴ്‌സ് പേഴ്‌സണായി അഡ്വ ജയശങ്കര്‍, സംഘപരിവാറിനൊപ്പം ചെക്കുട്ടിയും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022

കോഴിക്കോട് > ആര്‍എസ്എസ് മുഖപത്രമായ കേസരിയുടെ നേതൃത്വത്തിലുള്ള മാധ്യമ പഠന സ്ഥാപനത്തില്‍ സംഘപരിവാര്‍  പ്രവര്‍ത്തകര്‍ക്കൊപ്പം  റിസോഴ്‌സ് പേഴ്‌സ‌‌ണുകളായി  അഡ്വ എ ജയശങ്കറും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടിയും.ആദ്യ ബാച്ചിനെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യത്തിലാണ് ജയശങ്കറും  ചേക്കുട്ടിയും ഉള്‍പ്പെട്ടിരിക്കുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ മാധ്യമ നിരീക്ഷകനെന്ന പേരില്‍ നിരന്തരം പ്രത്യക്ഷപ്പെടാറുള്ള   ജയശങ്കറാണ്‌ സംഘപരിവാറുകാരായ മാധ്യമപ്രവര്‍ത്തകര്‍ക്കും അധ്യാപകര്‍ക്കുമൊപ്പം പട്ടികയില്‍ ഉള്‍പ്പെട്ടത്.

കേരള പിഎസ്‌സി മുന്‍ ചെയര്‍മാനും ബിജെപി സംസ്ഥാന നേതാവുമായ കെഎസ് രാധാകൃഷ്ണന്‍, ബിജെപി വക്താവും ജന്മഭൂമി എഡിറ്ററുമായിരുന്ന കെവിഎസ് ഹരിദാസ്, ജനം ടിവി എഡിറ്റര്‍ ജികെ സുരേഷ് ബാബു, ബിജെപി സംസ്ഥാന സമിതി അംഗവും കേരളാ ഗവര്‍ണറുടെ അഡീഷണല്‍ പേഴ്സണല്‍ അസിസ്റ്റന്റ് ഹരി എസ് കര്‍ത്ത, കോഴിക്കോട് ആകാശവാണി ഡയറക്ടര്‍ കെഎം നരേന്ദ്രന്‍ എന്നിവരാണ് മറ്റ് പ്രധാന റിസോഴ്സ് പേഴ്സണുകള്‍.

സംഘപരിവാര്‍ അനുഭാവം വച്ച് പുലര്‍ത്തുന്ന വ്യക്തി എന്ന രീതിയില്‍ മുമ്പും ജയശങ്കറിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു.ആര്‍എസ്എസ് പഠന ക്യാമ്പില്‍, നിലവിലെ  ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ജയശങ്കറും പരസ്പ‌‌രം രാഖി കെട്ടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിച്ചതോടെയാണ് അന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നത്. ഇതിന് പിന്നാലെയാണ് ആര്‍എസ്എസ് പരിപാടികളില്‍ ഇദ്ദേഹം സജീവ സാന്നിധ്യമായി മാറുന്നത്.

സിപിഐ അംഗമായിരുന്ന ജയശങ്കറിനെതിരെ പാര്‍ട്ടി മുമ്പ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.എന്നാല്‍, പിന്നീടദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന്‍ സിപിഐ തീരുമാനിക്കുകയായിരുന്നു.







 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top