29 March Friday

എ സി റോഡിൽ 11 ഇടങ്ങളി‌ൽ വെള്ളംകയറി; റോഡ്‌ മുങ്ങി,
ഗതാഗതം നിലച്ചു

പ്രത്യേക ലേഖകൻUpdated: Saturday Aug 6, 2022

എ സി റോഡിൽ മാമ്പുഴക്കരിയിൽ വെള്ളത്തിൽ മുങ്ങിയ സമാന്തര പാതയിലൂടെ പോകുന്ന വാഹനങ്ങൾ. സമീപം പണിയുന്ന പുതിയ പാതയും കാണാം

ആലപ്പുഴ > വെള്ളം കയറി ആലപ്പുഴ - ചങ്ങനാശേരി, അമ്പലപ്പുഴ- തിരുവല്ല, എടത്വ - ഹരിപ്പാട് പാതകളിൽ ഗതാഗതം നിലച്ചു. കെഎസ്ആർടിസി സർവീസുകൾ നിർത്തി. അമ്പലപ്പുഴ - തിരുവല്ല റൂട്ടുകളിൽ ബസ്‌ ഇല്ലാത്തതിനാൽ ആലപ്പുഴ ഡിപ്പോയിൽ നിന്ന്‌ മുഹമ്മ - കുമരകം വഴി കോട്ടയത്തേക്ക്‌ വൈകിട്ടോടെ ഒമ്പത്‌ അധിക സർവീസുകൾ തുടങ്ങി.
 
പമ്പാനദി കരകവിഞ്ഞ് -അമ്പലപ്പുഴ - തിരുവല്ല പാതയിൽ നെടുമ്പ്രത്തും ചക്കുളത്തുകാവിലും വെള്ളംകയറി. റോഡരിലെ വീടുകളിലും വെള്ളം കയറി. നെടുമ്പ്രത്താണ് വെള്ളം കൂടുതലുള്ളത്. റോഡിന്റെ ഒരുഭാഗത്ത് താഴ്‌ചയായതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കില്ല. വെള്ളം ഇനിയും കൂടിയാൽ വാഹനഗതാഗതം പൂർണമായും നിരോധിക്കേണ്ടിവരും.
 
എടത്വ - ഹരിപ്പാട് റൂട്ടിലും വെള്ളംകയറി കെഎസ്ആർടിസി സർവീസുകൾ നിർത്തി. എടത്വ ഭാഗത്തുനിന്നുള്ള ബസുകൾ ചക്കുളത്തുകാവ് ജങ്ഷൻവരെയും ഹരിപ്പാട് ഡിപ്പോയിൽനിന്നും വീയപുരം വരെയും സർവീസ് നടത്തുന്നുണ്ട്. എ സി റോഡിൽ കിഴക്കൻ വെള്ളത്തിന്റെ വരവിൽ 11 ഇടങ്ങളി‌ലാണ് വെള്ളംകയറിയത്. ഒന്നാങ്കര, പള്ളിക്കൂട്ടുമ്മ, മാമ്പുഴക്കരി, മുട്ടാർ ജങ്ഷൻ‌, കിടങ്ങറ, പാറക്കൽ കലുങ്ക്, മനക്കച്ചിറ തുടങ്ങിയ സ്ഥലങ്ങളിലാണ് ഗതാഗത തടസമുള്ളത്. പലയിടത്തും ഒരുകിലോമീറ്റർ ദൂരത്തിലാണ് വെള്ളം. താൽക്കാലിക പാത ഒരുക്കിയ മാമ്പുഴക്കരിഭാഗത്തും വെള്ളത്തിന്റെ ഒഴുക്ക് ശക്തമാണ്.
 
വെള്ളം കയറിയ താൽക്കാലിക പാതയിലുടെ വലിയ വാഹനങ്ങളടക്കം ഓടിയാൽ ബലക്ഷയമുണ്ടാകുമെന്ന് ആശങ്കയുണ്ട്. പള്ളിക്കൂട്ടുമ്മ പമ്പ് ഹൗസിനുസമീപം റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടത് ഇരുചക്ര വാഹനയാത്രക്കാരെ വലച്ചു. ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വർധിച്ചതിനാൽ ആലപ്പുഴ- ചങ്ങനാശേരി റോഡിൽ രാത്രി ഒമ്പത് മുതൽ രാവിലെ ആറുവരെ രാത്രികാല യാത്രാനിരോധനമുണ്ട്. ഇത് വരുംദിവസങ്ങളിലും തുടരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top