ആലപ്പുഴ > സംസ്ഥാന സർക്കാരിന്റെ സമഗ്രാരോഗ്യപദ്ധതിയായ ആർദ്രം മിഷനിൽ ജില്ലയിൽ ഒമ്പത് കേന്ദ്രങ്ങളിൽ ഐസൊലേഷൻ വാർഡ് തയാറാക്കുന്നു. ജന്തുജന്യരോഗങ്ങൾ വ്യാപിക്കുന്നതും കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ലഭ്യമാക്കുന്നതിനുമാണ് സംവിധാനം. കിഫ്‌ബി, എംഎൽഎ ഫണ്ടുകളാണ് ഉപയോഗിക്കുന്നത്. 1.75 കോടിയാണ് ഒരു വാർഡിന്റെ ചെലവ്. ജില്ലയിൽ ഒരു നിയോജകമണ്ഡലത്തിൽ ഒരു വാർഡാണ് തയ്യാറാക്കുന്നത്. കലവൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ വാർഡ് തയ്യാറായി.
കായംകുളം ചെട്ടികുളങ്ങര കുടുംബാരോഗ്യകേന്ദ്രം, ചെങ്ങന്നൂർ ചെന്നിത്തല കമ്യൂണിറ്റി സെന്റർ, അരൂർ അരൂക്കുറ്റി കമ്യൂണിറ്റി സെന്റർ, ചേർത്തല വയലാർ കുടുംബാരോഗ്യകേന്ദ്രം, അമ്പലപ്പുഴ അർബൻ ട്രെയിനിങ് ഹെൽത്ത് സെന്റർ, കുട്ടനാട് വെളിയനാട് കമ്യൂണിറ്റി ഹെൽത്ത് സെന്റർ, മാവേലിക്കര വള്ളികുന്നം കുടുംബാരോഗ്യകേന്ദ്രം, ഹരിപ്പാട് പല്ലന കുടുംബാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ വാർഡ് തയാറാക്കൽ പ്രാരംഭഘട്ടത്തിലാണ്. 11 കിടക്കയാണ് വാർഡിലുണ്ടാകുക.
ആരോഗ്യകേന്ദ്രങ്ങളിലെ കാത്തിരിപ്പുകേന്ദ്രങ്ങളിൽ രോഗികൾക്ക് ഇരിപ്പിടസൗകര്യം, സൈൻബോർഡുകൾ, രോഗികളെ പരിശോധിക്കുമ്പോഴും ചികിത്സിക്കുമ്പോഴും സ്വകാര്യത ഉറപ്പാക്കുന്നതിന് ക്യാബിനുകൾ എന്നിവയുടെ നിർമാണവും പുരോഗമിക്കുകയാണ്. അത്യാഹിതവിഭാഗം, ഔട്ട് പേഷ്യന്റ്, ഇൻ പേഷ്യന്റ്, ലേബർറൂം, ഓപ്പറേഷൻ തീയേറ്റർ, ലാബോറട്ടറി, എക്‌സ്‌റേ, അൾട്രാസൗണ്ട് സ്‌കാനർ, ഫാർമസി തുടങ്ങിയ സേവനങ്ങളും വിപുലീകരിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..