20 April Saturday

മന്ത്രി എം വി ഗോവിന്ദന്റെ ഇടപെടൽ; പരേതരായ ദമ്പതികളുടെ വിവാഹം രജിസ്‌റ്റർ ചെയ്യാൻ അനുമതി

സ്വന്തം ലേഖകൻUpdated: Wednesday May 25, 2022

തിരുവന്തപുരം> ഭിന്നശേഷിക്കാരനായ മകന്‌ കുടുംബ പെൻഷൻ ലഭിക്കുന്നതിന്‌ പരേതരായ ദമ്പതികളുടെ വിവാഹം രജിസ്‌റ്റർ ചെയ്യാൻ അനുമതി. പാലക്കാട്‌ ശേഖരിപുരം സ്വദേശികളായ പരേതരായ സി ഭാസ്കരൻ നായരുടെയും ടി കമലത്തിന്റെയും വിവാഹം കല്യാണ ശേഷം 53 വർഷത്തിന്‌ ശേഷം രജിസ്‌റ്റർ ചെയ്യാനാണ്‌ തദ്ദേശഭരണവകുപ്പ്‌ അനുമതി നൽകിയത്‌. രാജ്യത്ത്‌ തന്നെ അപൂർവമായ അനുമതിയാണിത്‌.   

ഭാസ്‌കരനും കമലവും 1969ലാണ്‌ വിവാഹിതരായത്‌. മാനസിക വൈകല്യമുള്ള ഏകമകൻ ടി ഗോപകുമാർ നൽകിയ അപേക്ഷ പരിഗണിച്ച്‌  മനുഷ്യത്വപരമായ നടപടി സ്വീകരിക്കുകയായിരുന്നുവെന്ന്‌ തദ്ദേശ മന്ത്രി  എം വി ഗോവിന്ദൻ  അറിയിച്ചു. സൈനികനായിരുന്ന അച്ഛന്റെ കുടുംബപെൻഷൻ ലഭ്യമാക്കുന്നതിന്‌ വേണ്ടിയാണ്‌ മകൻ അച്ഛനമ്മമാരുടെ വിവാഹം രജിസ്റ്റർ ചെയ്ത്‌ നൽകാൻ അപേക്ഷ നൽകിയത്‌. 1969 ജൂൺ നാലിന്‌ കൊടുമ്പ്‌ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വച്ചാരുന്നു ഇരുവരുടെയും വിവാഹം. അന്നത്തെ കാലത്ത്‌ വിവാഹ രജിസ്ട്രേഷൻ നിർബന്ധമല്ലാതിരുന്നതിനാൽ  രജിസ്റ്റർ ചെയ്തിരുന്നില്ല. 1998ൽ കമലവും 2015ൽ ഭാസ്കരൻ നായരും മരിച്ചു. സൈനിക റെക്കോർഡുകളിൽ ഭാസ്കരൻ നായരുടെ കുടുംബവിവരങ്ങൾ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബപെൻഷൻ കിട്ടിയില്ല.

വിവാഹിതരിൽ ഒരാൾ മരിച്ചാലും എങ്ങനെ രജിസ്ട്രേഷൻ നടത്താമെന്ന് 2008ലെ കേരളാ വിവാഹങ്ങൾ രജിസ്ട്രേഷൻ(പൊതു) ചട്ടങ്ങളിൽ പരാമർശിക്കുന്നുണ്ട്‌. എന്നാൽ  ഭാര്യയും ഭർത്താവും മരിച്ചാൽ വിവാഹം എങ്ങനെ രജിസ്റ്റർ ചെയ്യണമെന്ന് നിലവിലുള്ള നിയമങ്ങളിലോ ചട്ടങ്ങളിലോ പരാമർശിക്കുന്നില്ല. വിഷയത്തിൽ നിയമവകുപ്പിന്റെ പ്രത്യേക അഭിപ്രായം തേടിയ ശേഷമായിരുന്നു മന്ത്രി എം വി ഗോവിന്ദന്റെ ഇടപെടൽ. 2008ലെ ചട്ടങ്ങളിൽ ഇത്‌ സംബന്ധിച്ച്‌ വ്യവസ്ഥകൾ നിലവിലില്ലാത്തതും വിവാഹം നടന്ന കാലത്ത്‌ രജിസ്ട്രേഷൻ നിർബന്ധമല്ല എന്ന വസ്തുതയും പരിഗണിച്ചാണ്‌ തീരുമാനം.

 മാനസിക വൈകല്യമുള്ള മകന്റെ സംരക്ഷണവും ഉപജീവനവും ഉറപ്പാക്കാൻ കുടുംബ പെൻഷൻ അനിവാര്യമാണെന്ന് കണ്ടാണ്‌ പ്രത്യേക ഇടപെടലാണിത്‌. നിയമങ്ങളും ചട്ടങ്ങളും ജനങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ ജീവൽപ്രശ്നങ്ങൾ പരിഹരിക്കുവാനും ആവശ്യങ്ങൾ നിറവേറ്റുവാനും വേണ്ടിയാണ്‌. ആവശ്യമായ സാഹചര്യങ്ങളിൽ മാനുഷിക പരിഗണനയ്ക്ക് മുൻഗണന നൽകിക്കൊണ്ട് നിയമപരമായിത്തന്നെ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായാണ്‌ നടപടിയാണിതെന്നും മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top