പാലാ> താമസസ്ഥലത്ത് അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന ഒഡിഷ സ്വദേശി മരിച്ചു. അടിയേറ്റ് തലച്ചോർ തകർന്ന നിലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നിർമ്മാണ തൊഴിലാളി അഭയ് (48) ആണ് മരിച്ചത്.
ശനി പുലർച്ചെ ഒന്നരയോടെ കാപ്പാട്ടൂരിലെ സ്വകാര്യ കെട്ടിടത്തിലെ താമസ സ്ഥലത്താണ് സംഘർഷമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അഭയ് ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്. സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ട പ്രതി പശ്ചിമബംഗാൾ ജയ്പാൽഗുരി സ്വദേശി പ്രദീപ് ബമനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോട്ടയം വഴി എറണാകുളത്തെത്തി ട്രെയിനിൽ നാട്ടിലേയ്ക്ക് കടക്കുന്നതിനിടെ കോയമ്പത്തൂരിൽ നിന്നാണ് റെയിൽവെ പൊലീസിന്റെ സഹോയത്തോടെ പാലാ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.
കൊല്ലപ്പെട്ട അഭയ് തൊഴിൽ 24 വർഷമായി കേരളത്തിലാണ് താമസം. പാലായിൽ ജോലിക്കെത്തിയ ഇയാൾ മരങ്ങാട്ടുപിള്ളി സ്വദേശിനിയായ മലയാളി യുവതിയെ വിവാഹം ചെയ്ത് മരങ്ങാട്ടുപള്ളി ഇല്ലിക്കൽ നെല്ലിത്താനത്തുമലയിലാണ് സ്ഥിരതാമസം. ഇയാളു ഭാര്യ വിദേശത്താണ്. മക്കൾ ഹൈദരാബാദിൽ പഠിക്കുന്നു. ജോലി ചെയ്യുന്നതിനൊപ്പം ചെറുകിട കരാർ ജോലികൾ ഏറ്റെടുത്ത് നടത്തിവന്ന അഭയ് കടപ്പാട്ടൂരിൽ വാടക കെട്ടിടത്തിൽ താമസിച്ചുവന്ന അതിഥി തൊഴിലാളികളായ സുഹൃത്തുക്കളെ കാണാൻ എത്തിയതായിരുന്നു.
ബംഗാൾ സ്വദേശി ഡിക്കുറായ് വാടകയ്ക്ക് എടുത്ത മുറിയിൽ അസം സ്വദേശി ദീപാങ്കർ ബർമ്മൻ, പ്രതി പ്രദീപ് ബമൻ എന്നിവരാണ് താമസിച്ചിരുന്നത്. പ്രതി പ്രദീപ് ബമനും അഭയും ഒരുമിച്ച് ജോലിക്ക് പോയിരുന്നു. കടപ്പാട്ടൂരിൽ വാടക കെട്ടിടത്തിൽ ഒത്തുചേർന്ന് മദ്യപിക്കുന്നതിനിടെ ഇരുവരുമായി വാക്കുതർക്കവും അടിപിടിയും ഉണ്ടായി. തുടർന്ന് ഉറങ്ങാൻ കിടന്ന അഭയിനെ പ്രതി ചുറ്റികയ്ക്ക് തലയ്ക്കടിച്ച ശേഷം കടന്നു കളയുകയായിരുന്നു. ശബ്ദം കേട്ട് ഉണർന്ന ഡിക്കുറായും ദീപാങ്കറും ചേർന്നാണ് പൊലിസ് സഹായത്തോടെ അഭയിനെ ആശുപത്രിയിൽ എത്തിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..