29 March Friday

1707 അധ്യാപകർ വാക്‌സിൻ എടുത്തിട്ടില്ല; ആരോഗ്യപ്രശ്‌നം ഉള്ളവർ സർട്ടിഫിക്കറ്റ്‌ നൽകണം

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021


തിരുവനന്തപുരം> കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകരുടെ കണക്ക് സർക്കാർ പുറത്തുവിട്ടു. അധ്യാപകരും അനധ്യാപകരുമായി  1707 പേരാണ്‌ വാക്‌സിൻ    എടുത്താത്തതെന്ന്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങളടക്കമുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വാക്‌സിൻ എടുക്കാത്തവരുടെ കണക്കുകളാണ് പുറത്തുവിട്ടത്‌. സംസ്‌ഥാനത്ത്‌ സ്‌പെഷ്യൽ സ്‌കൂളുകൾ ഡിസംബർ 8 മുതൽ  തുറക്കുമെന്നും മന്ത്രി അറിയിച്ചു. 

വാക്‌സിൻ എടുക്കാത്ത 1707 പേരിൽ 1066 പേർ എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ അധ്യാപകരാണ്. ഈ വിഭാഗത്തിലെ 189 അനധ്യാപകരും വാക്സീൻ എടുത്തിട്ടില്ല. ഹയർ സെക്കൻഡറി അധ്യാപകരിൽ 200 പേരും അനധ്യാപകരിൽ 23 പേരും വാക്സീനെടുത്തിട്ടില്ല.  വിഎച്ച് എസ് ഇയിൽ 229 അധ്യാപകർ വാക്സീനെടുത്തിട്ടില്ല. എന്നാൽ എല്ലാ അനധ്യാപകരും വാക്സീൻ സ്വീകരിച്ചവരാണ്‌.വാക്‌സിനെടുക്കാത്തവർ കൂടുതലും മലപ്പുറത്താണ്‌. കുറവ്‌ വയനാടും.

കുട്ടികളുടെ ആരോഗ്യത്തിനാണ് ആദ്യപരിഗണനയെന്നും വാക്സിനേഷന് പ്രാധാന്യം നൽകുന്നത് അതിനാലാണെന്നും  മന്ത്രി പറഞ്ഞു. വാക്സീനേഷൻ  എടുക്കാത്ത അധ്യാപകർ അയ്യായിരത്തോളം എന്ന കണക്കാണ് ആദ്യം ലഭിച്ചത്. എന്നാൽ സർക്കാർ ആവശ്യപ്പെട്ടപ്പോൾ പലരും വാക്സീൻ എടുക്കാൻ തയാറായി.  വാക്സീൻ എടുക്കാത്തവരോട് കാരണം ചോദിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്നം ഉള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകണം. അതല്ലെങ്കിൽ എല്ലാ ആഴ്ചയും ആർട്ടിപിസിആർ റിസൾട്ട് നൽകണം.

ഒട്ടും സഹകരിക്കാത്ത അധ്യാപകർക്ക്  ശമ്പളമില്ലാത്ത അവധി എടുക്കാമെന്നും മന്ത്രി പറഞ്ഞു.  അൺ എയിഡഡ് മേഖലയിലെ കണക്കുകൾ എടുക്കുന്നതായും മന്ത്രി അറിയിച്ചു. വാക്‌സിനെടുക്കാത്ത അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകും.

ഡിസംബർ 13 മുതൽ സ്കൂൾ യൂണിഫോം ധരിച്ച് കുട്ടികൾ എത്തണമെന്നും മന്ത്രി പറഞ്ഞു. പ്ലസ് വണ്ണിന് 72 താത്കാലിക ബാച്ചുകൾ അനുവദിക്കും. സയൻസ് (1), ഹ്യൂമാനിറ്റീസ് (61),കൊമേഴ്സ് (10) എന്നിങ്ങനെയാണ് ബാച്ചുകൾ അനുവദിക്കുക..


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top