സംരംഭകത്വ വികസനത്തില്‍ കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ് കേരളം. തൊഴിലന്വേഷകരെന്നതിലുപരി തൊഴില്‍ദാതാക്കളായി യുവാക്കളെയും വിദ്യാര്‍ഥികളെയും മാറ്റാനാണ് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി. ഇതുവരെ തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ 85 ശതമാനവും വിജയിച്ച പശ്ചാത്തലത്തിലാണ് പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിടുന്നത്. 1500 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷനും (കെഎസ്ഐഡിസി), കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനും (കെഎഫ്സി) സാമ്പത്തിക സഹായം നല്‍കും. 1375 കോടി രൂപ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സര്‍ക്കാര്‍ നീക്കിവയ്ക്കും. സംരംഭകത്വ വികസനത്തിനാവശ്യമായ അന്തരീക്ഷം എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കും. ഐടി (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി)ക്കു പുറമെ കാര്‍ഷികമേഖല, ബയോടെക്നോളജി, ഇലക്ട്രോണിക്സ്, ആരോഗ്യമേഖലകളെയാണ് പുതിയ സംരംഭങ്ങള്‍ ലക്ഷ്യമിടുന്നത്. മാലിന്യ സംസ്കരണം, ടൂറിസം, ആരോഗ്യമേഖലകളില്‍ പുതിയ ആശയങ്ങള്‍ കണ്ടെത്താനും ഊന്നല്‍ നല്‍കും. നിക്ഷേപം വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷനാണ് (കെഎസ്ഐഡിസി) നേതൃത്വം നല്‍കുന്നത്. കെഎസ്ഐഡിസിയുടെ കൊച്ചി ഇന്‍ഫോപാര്‍ക്കിലും അങ്കമാലി ഇന്‍കല്‍ ടവറിലും കോഴിക്കോട് സൈബര്‍ പാര്‍ക്കിലും പ്രവര്‍ത്തിക്കുന്ന ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ യുവസംരംഭകര്‍ക്ക് ആവശ്യമായ സഹായം നല്‍കും. വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള നൂലാമാലകള്‍ ഇല്ലാതാക്കാന്‍ കെഎസ്ഐഡിസിയെ നോഡല്‍ ഏജന്‍സിയാക്കാന്‍ നിയമനിര്‍മാണം നടത്തും. പുതിയ വ്യവസായ സംരംഭങ്ങള്‍ക്കായി 5000 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. പൊതുമേഖലാ വ്യവസായങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താനും സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..