വിദ്യാഭ്യാസ വകുപ്പിലെ എൽപി/യുപി അധ്യാപക തസ്തികയിലേക്ക് അപേക്ഷ ബോധിപ്പിക്കാത്ത ഉദ്യോഗാർത്ഥികൾ പരീക്ഷയിൽ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും ഹൈക്കോടതിയും തള്ളി. വിദ്യാഭ്യാസ വകുപ്പിൽ എൽപി (കാറ്റഗറി നമ്പർ 560/19)/യുപി(കാറ്റഗറി നമ്പർ
517/19) അധ്യാപക തസ്തികകളിൽ കൺഫർമേഷൻ നൽകാൻ അറിയിപ്പ് ലഭിച്ചില്ലായെന്നും പ്രസ്തുത പരീക്ഷയിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി ഹർജിക്കാരുടെ വാദം സാധൂകരിക്കുന്നതിനാവശ്യമായ തെളിവുകൾ ഹാജരാക്കുന്നതിന് പരാതിക്കാർക്ക് കഴിഞ്ഞില്ലെന്ന് കണ്ടെത്തി. പരാതിയുമായി കമീഷനെ സമീപിച്ച അവസരത്തിൽ പിഎസ്സിക്ക് പുറത്തുനിന്നുള്ള സാങ്കേതിക വിദ്ഗദ്ധരടങ്ങിയ ഒരു സമിതിയെ നിജസ്ഥിതി പരിശോധിക്കാൻ ചുമതലപ്പെടുത്തിയിരുന്നു. പരാതിക്കാരുടെ അവകാശവാദം ശരിയല്ലെന്ന സമിതിയുടെ കണ്ടെത്തൽ കമീഷൻ യോഗം അംഗീകരിച്ചു. പരീക്ഷയിൽ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജിക്കാർ ട്രിബ്യൂണലിനെ സമീപിച്ചത്. പിഎസ്സി യുടെ നടപടി ശരിവച്ച അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പരീക്ഷയിൽ പങ്കെടുപ്പിക്കണമെന്നുള്ള പരാതിക്കാരുടെ ആവശ്യം തള്ളി. തുടർന്ന് ഇതേആവശ്യമുന്നയിച്ച് ഹർജിക്കാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചെങ്കിലും ഹൈക്കോടതിയും തള്ളി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..