19 April Friday

പരീക്ഷകളും ഓണ്‍ലൈനിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Aug 7, 2017

ഇത്രയും സല്‍പേരോടുകൂടി കേരളീയ സമൂഹത്തില്‍ തല ഉയര്‍ത്തി നില്‍ക്കുമ്പോഴും പിഎസ്സി നേരിടുന്ന ഏറ്റവും വലിയ ശാപം തെരഞ്ഞെടുപ്പുകളില്‍ ഉണ്ടാകുന്ന അസഹനീയ കാലതാമസമാണ്. വിശ്വസനീയത, സുതാര്യത ഇതൊക്കെ കേള്‍ക്കാന്‍ സുഖമുള്ള വാക്കുകളാണെങ്കിലും തൊഴില്‍ അന്വേഷകന്റെ മനസ്സ് മടുപ്പിക്കുന്ന കാലതാമസം ഇതിന്റെയെല്ലാം തിളക്കം കെടുത്തുന്നു. തൊഴില്‍ അന്വേഷകനെമാത്രമല്ല, തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതുമൂലം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതയെയും അത് ബാധിച്ചിരുന്നു.
വിവര സാങ്കേതിക വിദ്യയുടെ സാധ്യത ഉപയോഗപ്പെടുത്തി  അപേക്ഷ ഓണ്‍ലൈനിലൂടെ ആക്കിയത് തെരഞ്ഞെടുപ്പുകളുടെ കാലതാമസത്തിന് കുറവ് വരുത്തുന്നതില്‍ വലിയ കാല്‍വയ്പായി. ഇതിന്റെഅടുത്ത പടിയാണ് ഓണ്‍ലൈന്‍ പരീക്ഷ. പരീക്ഷ കഴിഞ്ഞ് ഉത്തരക്കടലാസ് മൂല്യനിര്‍ണയം ചെയ്ത് ലഭിക്കുന്നതിനും ക്രോഡീകരിച്ച് റിസല്‍ട്ട് തയ്യാറാക്കുന്നതിനും വേണ്ടിവരുന്ന സമയമാണ് കാലതമാസത്തിന്റെ പ്രധാന കാരണം. ഈ കാലതാമസം ഏതാണ്ട് പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയുന്നുവെന്നതാണ് ഓണ്‍ലൈന്‍ പരീക്ഷയുടെ ആകര്‍ഷണീയത. പരീക്ഷ കഴിഞ്ഞ് ഉടനെ ഉത്തരസൂചിക പ്രസിദ്ധീകരിക്കുകയും അതിലുണ്ടാകുന്ന പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്യാന്‍ നിശ്ചിത സമയം വേണം. അല്ലായിരുന്നെങ്കില്‍ പരീക്ഷ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ റിസല്‍ട്ട് പ്രസിദ്ധീകരിക്കാനുള്ള സാധ്യത ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കുണ്ട്. സ്വന്തം പരീക്ഷാകേന്ദ്രങ്ങളില്‍വച്ച് മാത്രമാണ് ഓണ്‍ലൈന്‍ പരീക്ഷകള്‍ പിഎസ്സി നടത്താറുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങള്‍. ഒരേ സമയം 300 പേര്‍ക്ക് പരീക്ഷക്കിരിക്കാന്‍ സൌകര്യമുള്ള കോഴിക്കോടാണ് ഇതില്‍ ഏറ്റവും വലുത്. ഡ്രൈവിങ് ലൈസന്‍സിനുള്ള ലേണേഴ്സ് ടെസ്റ്റിന് ഇപ്പോള്‍ ഓണ്‍ലൈന്‍ പരീക്ഷയാണ് നടത്താറുള്ളത്. ഇതിലും മെച്ചപ്പെട്ട സൌകര്യങ്ങളും സംവിധാനങ്ങളുമാണ് പിഎസ്സി ഓണ്‍ലൈന്‍ പരീക്ഷക്ക് ഏര്‍പ്പെടുത്തുന്നത്.
ഓണ്‍ലൈന്‍ പരീക്ഷക്ക് എത്തുന്നവര്‍ തിരിച്ചറിയല്‍ പരിശോധനക്ക് വിധേയരാകണം. ഉദ്യോഗാര്‍ഥിക്ക് നല്‍കുന്ന ആക്സസ് കാര്‍ഡില്‍ സീറ്റ് നമ്പര്‍, യൂസര്‍ ഐഡി, പാസ്വേഡ് എന്നിവയുണ്ടായിരിക്കും. ലോഗിന്‍ ചെയ്യാന്‍ മാന്വല്‍ കീബോഡിന് പകരം സ്ക്രീനില്‍ തെളിയുന്ന വെര്‍ച്വല്‍ കീബോര്‍ഡില്‍ മൌസ് ഉപയോഗിച്ച് ക്ളിക്ക് ചെയ്തുവേണം ലോഗിന്‍ ചെയ്യാന്‍. ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തേണ്ടതും മൌസ് ക്ളിക്കിലൂടെയാണ്. ഓണ്‍ലൈന്‍ പരീക്ഷയുടെ രീതികള്‍ മനസ്സിലാക്കുന്നതിനായി 15 മിനിറ്റ് ഡെമോ ടെസ്റ്റ് ഉണ്ടാകും. പരീക്ഷയില്‍ അവശേഷിക്കുന്ന സമയം കാണിച്ചുകൊണ്ടുള്ള ടൈമര്‍ സ്ക്രീനിന്റെ വലതുഭാഗത്ത് ദൃശ്യമായിരിക്കും. ഓരോ ചോദ്യത്തിനും ഉത്തരമെഴുതിയ ശേഷം നെക്സ്റ്റ്് ബട്ടണ്‍ ക്ളിക്ക് ചെയ്യുമ്പോള്‍ മാത്രമേ അടുത്ത ചോദ്യം സ്ക്രീനില്‍ തെളിയുകയുള്ളൂ. സ്ക്രീനില്‍ താഴെ ഭാഗത്തായി ചോദ്യനമ്പര്‍ കളങ്ങള്‍ ഉള്‍ക്കൊള്ളുന്ന ക്വസ്റ്റ്യന്‍ സ്റ്റാറ്റസ് കാണാം. ഓരോ ചോദ്യത്തിനും ഉത്തരം രേഖപ്പെടുത്തുമ്പോള്‍ ആ നമ്പറിന്റെ കോളം നീല നിറമായി മാറും. പരീക്ഷക്കിടയില്‍ ഏതെല്ലാം ചോദ്യങ്ങള്‍ക്ക്  ഉത്തരമെഴുതിയെന്ന് ഉദ്യോഗാര്‍ഥിക്ക് ഒറ്റനോട്ടത്തില്‍ അറിയാന്‍ സാധിക്കും. ചോദ്യനമ്പര്‍ കളങ്ങള്‍ ക്ളിക്ക് ചെയ്ത് ഏത് ചോദ്യം ദൃശ്യമാക്കാനും ഉത്തരം രേഖപ്പെടുത്താനും രേഖപ്പെടുത്തിയ ഉത്തരങ്ങള്‍ തിരുത്തുന്നതിനും സാധിക്കും. ഒരു ചോദ്യത്തിന്റെ ഉത്തരം രേഖപ്പെടുത്തിയശേഷം പിന്നീട് റിവ്യൂ ചെയ്യാനും ഉത്തരം രേഖപ്പെടുത്താതെ മാറ്റിവയ്ക്കാനും കഴിയും. ഇതിനായി മാര്‍ക്ക് ഫോര്‍ റിവ്യു എന്ന ബട്ടണ്‍ ക്ളിക്ക് ചെയ്താല്‍ മതിയാകും. ഇങ്ങനെ റിവ്യുവിനായി മാറ്റിവയ്ക്കപ്പെടുന്ന ചോദ്യങ്ങളില്‍ ഉത്തരമെഴുതിയശേഷം മാറ്റിവെച്ചവ ഓറഞ്ച് നിറത്തിലും ഉത്തരമെഴുതാത്തവ മഞ്ഞ നിറത്തിലും ദൃശ്യമാകും. മാറ്റിവയ്ക്കുന്ന ചോദ്യങ്ങള്‍ സമയം തീരുന്നതിന് മുമ്പേ റിവ്യു ചെയ്യാന്‍ കഴിയാതെ വരുന്നപക്ഷം അതും രേഖപ്പെടുത്തിയ ഉത്തരമായി സേവ് ചെയ്യപ്പെടും.
സ്ക്രീനിലെ ടൈമര്‍ പൂജ്യമായാല്‍ രേഖപ്പെടുത്തിയ ഉത്തരങ്ങള്‍ സേവ് ആവുകയും കംപ്യൂട്ടര്‍ ലോഗൌട്ട് ആവുകയും ചെയ്യും. പിഎസ്സിയുടെ ഓണ്‍ലൈന്‍ പരീക്ഷക്ക് ഇപ്പോള്‍ ഒബ്ജക്ടീവ് ടൈപ് മാത്രമേ സാധ്യമാകുന്നുള്ളൂ. ഭാവിയില്‍ മറ്റ് രീതികളും അവലംബിക്കാനാവും. സൌകര്യങ്ങളുടെ അപര്യാപ്തത മൂലം 1500ല്‍ താഴെ അപേക്ഷകരുളള പരീക്ഷ മാത്രമേ ഇപ്പാള്‍ ഓണ്‍ലൈനായി നടത്താന്‍ സാധിക്കുന്നുള്ളൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top