19 April Friday

വിപിഎസ് ലേക്‌ഷോർ 15% ഡിവിഡന്റ് പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 21, 2022

കൊച്ചി> കഴിഞ്ഞ വർഷത്തെ സാമ്പത്തിക പ്രവർത്തനം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വിപിഎസ് ലേക്‌ഷോർ ആശുപത്രി ഓഹരിയുടമകൾക്ക് 15% ലാഭവിഹിതം പ്രഖ്യാപിച്ചു. 2016ൽ വിപിഎസ് ഗ്രൂപ്പ് ചെയർമാൻ ഡോ ഷംഷീർ വയലിൽ ആശുപത്രി ഏറ്റെടുത്ത ശേഷം പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ ലാഭവിഹിതമാണിത്. കഴിഞ്ഞ വർഷം 5%  മാണ് ലാഭവിഹിതം നൽകിയത്.
 
കഴിഞ്ഞ സാമ്പത്തിക വർഷം വിപിഎസ് ലേക്‌ഷോറിനെ  സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതായിരുന്നു  എന്ന്  ബോർഡ് ഓഫ് ഡയറക്ടേഴ്സ് വാർത്താക്കുറിപ്പിൽ പറഞ്ഞു.  “കോവിഡ് കാലം   ഉയർത്തിയ  വെല്ലുവിളികളോട് പോരാടേണ്ടി വന്നെങ്കിലും  കേരളത്തിലെ ആരോഗ്യരംഗത്ത് മുന്നിൽ തന്നെ നിൽക്കാൻ കഴിഞ്ഞു. കോവിഡിന്റെ വെല്ലുവിളികൾ നിലനിന്നിരുന്നപ്പോഴും കഴിഞ്ഞ വർഷം  നാല് ലക്ഷത്തോളം രോഗികൾക്ക് സേവനം നൽകാൻ ആശുപത്രിക്ക് കഴിഞ്ഞു”.

വിപിഎസ് ലേക്‌ഷോറിന്റെ‌ സേവനം വടക്കൻ കേരളത്തിലേക്ക് വ്യാപിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് വിപിഎസ് ലേക്‌ഷോർ  മെഡിക്കൽ സെൻറർ ആരംഭിച്ചത് കഴിഞ്ഞ വർഷമാണ്. നിരവധി ക്ലിനിക്കൽ ഡിപ്പാർട്‌മെന്റുകളോടെ പ്രവർത്തിക്കുന്ന കേന്ദ്രം പ്രദേശത്തെ ജനങ്ങൾക്ക് തുടർച്ചയായ സേവനം നൽകി വരുന്നു.  
കഴിഞ്ഞ വർഷം കൊച്ചി വിപിഎസ് ലേക്‌ഷോർ  കേരളത്തിലെ ആദ്യ കൃത്രിമ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. അതിനൊപ്പം തന്നെ ലോകത്തിലെ ഏറ്റവും ആധുനികമായ കാത്ത് ലാബ് കേരളത്തിൽ ആദ്യമായി അവതരിപ്പിക്കുകയും ചെയ്തു.‌ ഇക്കാലത്തിനിടെ ലിവര്‍ ട്രാന്‍സ്പ്ലാന്റില്‍ 96%വും കിഡ്‌നി ട്രാന്‍സ്പ്ലാന്റില്‍ 96-98%വുമാണ് വിപിഎസ് ലേക്‌ഷോറിന്റെ വിജയനിരക്ക്. കോവിഡിന് ശേഷം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ചികിൽസിക്കാനായി പ്രത്യേക പോസ്റ്റ് കോവിഡ് ക്ലിനിക്കും ഉറക്ക സംബന്ധമായ അസുഖങ്ങൾക്കായി സ്ലീപ് ഡിസോർഡേഴ്സ്  ക്ലിനിക്കും ആരംഭിച്ചു.

വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ നിരവധി വികസന  - സാമൂഹ്യ പ്രവർത്തനങ്ങളിലും കഴിഞ്ഞവർഷം വിപിഎസ് ലേക്‌ഷോർ പങ്കാളിയായി. സാമൂഹ്യ പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് കാലത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്കായി നിരവധി പുനരുജ്ജീവന പ്രവർത്തനങ്ങളും നടത്തി.
വിപിഎസ് ലേക്‌ഷോർ 1996ല്‍ പബ്ലിക് ലിമിറ്റഡ് കമ്പനിയായി ഇന്‍കോര്‍പ്പറേറ്റ് ചെയ്യപ്പെട്ട ലേക്‌ഷോർ 2003 ജനുവരിയിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ചുരുങ്ങിയ കാലത്തിനിടെ മികച്ച ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഏറ്റവും നൂതനമായ ചികിത്സാസൗകര്യങ്ങളും ക്ലിനിക്കള്‍ പ്രോഗ്രമുകളുമായി ആഗോളപ്രശസ്തിയുള്ള ഒരു ആധുനികചികിത്സാകേന്ദ്രമായി ലേക്‌ഷോർ വളര്‍ന്നു. 2016ല്‍ ഡോ. ഷംഷീര്‍ വയലില്‍ വിപിഎസ് ലേക്‌ഷോറിന്റെ ചെയര്മാന് ആയി സ്ഥാനമേറ്റു. മുന്നൂറോളം ഡോക്ടർമാരും രണ്ടായിരത്തോളം ആരോഗ്യപ്രവർത്തകരുമായി ഒരേസമയം 570 രോഗികളെ അഡ്മിറ്റ് ചെയ്ത് ചികിൽസിക്കാൻ ആശുപത്രി ഇന്ന് സജ്ജമാണ്.

ഇന്ത്യയിലെ ഏറ്റവും മികച്ച അവയവം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയാ കേന്ദ്രം കൂടിയാണ് ഇന്ന് വിപിഎസ് ലേക്‌ഷോർ . വിപിഎസിലെ ആധുനിക സംവിധാനങ്ങള്‍ ഉറപ്പുവരുത്തുന്ന മികച്ച ചികിത്സയിലൂടെ ആയിരക്കണക്കിനാളുടെ ജീവനാണ് രക്ഷിക്കപ്പെടുന്നത്. ഗുണനിലവാരമുള്ള സൗകര്യങ്ങള്‍, മികച്ച ട്രാന്‍സ്പ്ലാന്റ് സർജന്മാർ എന്നിവരുടെ പിന്തുണയോടെ രാജ്യത്തെ ഏറ്റവും മികച്ച സമഗ്ര ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാമുകള്‍ ലഭ്യമാക്കുന്ന കേന്ദ്രം എന്ന ഖ്യാതി അങ്ങനെ വിപിഎസ് ലേക്‌ഷോർ സ്വന്തമാക്കിയിരിക്കുന്നു. ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ്, ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റ്, ഇന്റെസ്റ്റിനല്‍ ട്രാന്‍സ്പ്ലാന്റ്, കിഡ്‌നി ട്രാന്‍സ്പ്ലാന്റ്, ലിവര്‍ ട്രാന്‍സ്പ്ലാന്റ്, ലംഗ് ട്രാന്‍സ്പ്ലാന്റ്, പാന്‍ക്രിയാസ് ട്രാന്‍സ്പ്ലാന്റ് എന്നീ പ്രോഗ്രാമുകള്‍ ഉള്‍പ്പെട്ട ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാം വിപിഎസ് ലേക്‌ഷോറിന്റെ സവിശേഷതയാണ്.

പക്ഷാഘാത ചികിത്സയ്ക്ക് 24  മണിക്കൂറും സേവനം നല്‍കുന്ന റാപ്പിഡ് 6 സ്‌ട്രോക്ക് കെയര്‍ ടീമും വിപിഎസ് ലേക്‌ഷോറിൽ പ്രവർത്തിച്ചു വരുന്നു. ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് രോഗികള്‍ക്കാണ് ഓരോവർഷവും  വിപിഎസ് ലേക്‌ഷോർ സേവനം നല്‍കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top