29 March Friday

പ്രതിസന്ധികള്‍ക്കിടയിലും ഓഹരി സൂചികയിൽ നേട്ടം

കെ ബി ഉദയ ഭാനുUpdated: Sunday Apr 16, 2023

കൊച്ചി> പ്രതിസന്ധികള്‍ക്കിടയിലും ഓഹരി സൂചിക നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. പിന്നിട്ടവാരത്തില്‍ ഇടപാടുകള്‍ നാല് ദിവസങ്ങളില്‍ ഒതുങ്ങി. ബോംബെ സൂചിക 598 പോയിന്റ്റും നിഫ്റ്റി സൂചിക 229 പോയിന്റ്റും വര്‍ദ്ധിച്ചു. ബി എസ് ഇ ഐ ടി ഇന്‍ഡക്‌സിന് തിരിച്ചടിനേരിട്ടപ്പോള്‍ റിയാലിറ്റി, ഓട്ടോ സൂചികള്‍ ഉയര്‍ന്നു.

വിദേശ ഓപ്പറേറ്റര്‍മാര്‍ പുതിയ നിഷേപങ്ങള്‍ക്ക് താല്‍പര്യം കാണിച്ചപ്പോള്‍ ആഭ്യന്തര ഫണ്ടുകള്‍ മുന്‍ നിര ഓഹരികള്‍ വിറ്റുമാറാനാണ് പല ദിവസങ്ങളിലും മത്സരിച്ചത്. വിപണിയില്‍ നിലവിലുള്ള കുതിപ്പിന് വിശ്വാസം പോരെന്ന നിലപാടിലായിരുന്നു മ്യൂച്വല്‍ ഫണ്ടുകള്‍. സൂചികയിലെ ഓരോ മുന്നേറ്റത്തിലും അവര്‍ കൈവശമുള്ള ഓഹരികള്‍ വിറ്റ് ലാഭമെടുപ്പ് നടത്തി. ആഭ്യന്തര ഫണ്ടുകള്‍ 411.42 കോടി രൂപയുടെ ഓഹരികള്‍ കഴിഞ്ഞവാരം വിറ്റു. ഈ മാസം അവര്‍ ഇതിനകം 2683.95 കോടി രൂപയുടെ ഓഹരികള്‍ അവര്‍ വില്‍പ്പന നടത്തി. അതേ സമയം വിദേശ ഫണ്ടുകള്‍ 3355.16 കോടി രൂപയുടെ ഓഹരികള്‍ ശേഖരിച്ചു, ഈ മാസം അവരുടെ മൊത്തം നിക്ഷേപം 4959.7 കോടി രൂപയാണ്.

മുന്‍ നിര ഓഹരികളായ എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ് ബാങ്ക്, ഒ എന്‍ ജി സി, ഹിന്‍ഡാല്‍ക്കോ, ടാറ്റാ സ്റ്റീല്‍, സിപ്ല, വിപ്രോ, എയര്‍ ടെല്‍ തുടങ്ങിവയുടെ നിരക്ക് ഉയര്‍ന്നു. വില്‍പ്പന സമ്മര്‍ദ്ദം മൂലം ഇന്‍ഫോസീസ്, റ്റി സി എസ്, എച്ച് സി എല്‍ ടെക്, ടെക് മഹീന്ദ്ര, എച്ച് യു എല്‍, സണ്‍ ഫാര്‍മ്മ തുടങ്ങിയവയ്ക്ക് തിരിച്ചനേരിട്ടു. സെന്‍സെക്‌സ് 59,832 പോയിന്റ്റില്‍ നിന്നും 60,486 പോയിന്റ് വരെ ഉയര്‍ന്ന് ഇടപാടുകള്‍ നടന്നു. വ്യാഴാഴ്ച്ച മാര്‍ക്കറ്റ് ക്ലോസിങില്‍ സൂചിക 60,431 ലാണ്. ഈ വാരം 60,680 - 60,929 ലും പ്രതിരോധമുണ്ട്. വില്‍പ്പനക്കാര്‍ വിപണിയില്‍ പിടിമുറുക്കിയാല്‍ സൂചികയ്ക്ക് 59,98759,543 പോയിന്റ്റില്‍ താങ്ങ് പ്രതീക്ഷിക്കാം.  

നിഫ്റ്റി സൂചിക ഇടപാടുകളുടെ തുടക്കത്തില്‍ തന്നെ 17,600 ന് മുകളില്‍ ഇടം കണ്ടെത്തി. വാങ്ങല്‍ താല്‍പര്യം കനത്തതോടെ സൂചിക 17,842 പോയിന്റ്റിലേയക്ക് മുന്നേറിയ ശേഷം വ്യാപാരാന്ത്യം 17,828 പോയിന്റ്റിലാണ്. ഈവാരം 17,910 ലെ ആദ്യ തടസം ഭേദിച്ചാല്‍ 17,992 ല്‍ വീണ്ടും പ്രതിരോധം തല ഉയര്‍ത്തും, വിപണിയുടെ താങ്ങ് 17,67717,526 പോയിന്റ്റിലാണ്. നിഫ്റ്റി ഫ്യൂച്ചറുകളുടെ ഓപ്പണ്‍ ഇന്റ്റസ്റ്റെ് 120 ലക്ഷം കരാറുകളില്‍ നിന്ന് 113 ലക്ഷമായി കുറഞ്ഞത് കണക്കിലെടുത്താല്‍ പിന്നിട്ട വാരത്തിലും ഊഹക്കച്ചവടക്കാര്‍ ഷോര്‍ട്ട് കവറിംഗ് ഉത്സാഹിച്ചു.
   
വിനിമയ വിപണിയില്‍ ഡോളറിന് മുന്നില്‍ രൂപയുടെ മൂല്യം 81.90 ല്‍ നിന്നും 82.14 ലേയ്ക്ക് തുടക്കത്തില്‍ ദുര്‍ബലമായി. വാരത്തിന്റ്റ രണ്ടാം പകുതിയില്‍ രൂപ 81.85 ലേയ്ക്ക് കരുത്ത് നേടി. മാര്‍ച്ച് മദ്ധ്യം വിനിമയ നിരക്ക് 82.50 ലായിരുന്നു, ഏപ്രില്‍ 7 ന് അവസാനിച്ച വാരം വിദേശ നാണയ ശേഖരം 6.3 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 584.75 ബില്യണ്‍ ഡോളറിലെത്തി. ന്യൂയോര്‍ക്കില്‍ സ്വര്‍ണ വില ഔണ്‍സിന് 2032 ഡോളറില്‍ നിന്ന് 2047 ഡോളര്‍ വരെ കയറിയഘട്ടത്തിലെ വില്‍പ്പന സമ്മര്‍ദ്ദത്തില്‍ മഞ്ഞലോഹം 1994 ഡോളറിലേയ്ക്ക് ഇടിഞ്ഞു. വാരാന്ത്യം സ്വര്‍ണം 2004 ഡോളറിലാണ്. ഈവാരം വിപണിക്ക് 19821960 ഡോളറില്‍ താങ്ങും 2037-2070 ഡോളറില്‍ പ്രതിരോധവുമുണ്ട്.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top