18 April Thursday

യൂറോപ്യന്‍ വിപണിയും ഏഷ്യന്‍ മാര്‍ക്കറ്റും തളര്‍ത്തി വാരാന്ത്യം

കെ ബി ഉദയ ഭാനുUpdated: Sunday Dec 18, 2022

ആഗോള സാമ്പത്തിക വളര്‍ച്ച പരിങ്ങലിലായതോടെ ധനകാര്യസ്ഥാപനങ്ങള്‍ ഓഹരി വില്‍പ്പനയ്‌ക്ക് ഇറങ്ങി. രൂക്ഷമായ പണപ്പെരുപ്പത്തില്‍ അകപ്പെട്ട അമേരിക്ക പലിശ ഉയര്‍ത്തിയത് യുറോപ്യന്‍ വിപണികളെയും ഏഷ്യന്‍ മാര്‍ക്കറ്റുകളെയും വാരാന്ത്യം തളര്‍ത്തി. വിപണികളെ വില്‍പ്പന സമ്മര്‍ദ്ദത്തിലാക്കിയ ശേഷം ഫണ്ട് മാനേജര്‍മാര്‍ ഒഴിവ് കാലം ആസ്വദിക്കാന്‍ രംഗം വിടുകയാണ്, ഇനി ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് ശേഷമേ അവര്‍ തിരിച്ചെത്തു.

ബോംബെ ഓഹരി സൂചിക 843 പോയിന്റ്റും നിഫ്‌റ്റി സൂചിക 227 പോയിന്റ്റും താഴ്‌ന്നു. യുഎസ് ഫെഡ് റിസര്‍വ് പലിശ 50 ബേസീസ് പോയിന്റ്റ് ഉയര്‍ത്തിയതോടെ യുറോപ്യന്‍ കേന്ദ്ര ബാങ്ക് മാത്രമല്ല, ബാങ്ക് ഓഫ് ഇംഗ്ലണ്ടും സ്വിസ് കേന്ദ്ര ബാങ്കും പലിശയില്‍ ഭേദഗതികള്‍ വരുത്തി. പലിശ ഉയരുമ്പോഴും വിപണിയില്‍ പണ ലഭ്യത കുറയുന്നത് ഓഹരി സൂചികയെ തളര്‍ത്തും.

രൂപയ്‌ക്ക് വീണ്ടും മൂല്യ തകര്‍ച്ച. മുന്‍വാരം സൂചിപ്പിച്ചതാണ് 82.28 ല്‍ നിലകൊള്ളുന്ന രൂപ 82.97 ലേയ്‌ക്ക്‌ ദുര്‍ബമാകുമെന്ന്. ഫണ്ടുകള്‍ ഡോളറില്‍ പിടിമുറുക്കിയതോടെ വിനിമയ നിരക്ക്  82.96 വരെ ഇടിഞ്ഞ ശേഷം ക്ലോസിങ് 82.70 ലാണ്. വര്‍ഷാന്ത്യത്തിന് മുന്നേ 83.30 ലേയ്‌ക്ക് ദുര്‍ബലമാകാം. ക്രിസ്‌തുമസിന് മുന്നോടിയായി രൂപയുടെ മുഖം മിനുക്കാന്‍ ധനമന്ത്രാലയം നീക്കം നടത്താം. ജനുവരിയില്‍ 73.70 ല്‍ നിലകൊണ്ട് രൂപയുടെ മൂല്യത്തില്‍ ഇതിനകം ഏകദേശം 1000 പൈസയുടെ ഇടിവുണ്ടായി. പിന്നിട്ട അഞ്ച് വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ഡോളറിന് മുന്നില്‍ 20 രൂപയുടെ മൂല്യ തകര്‍ച്ച ഇന്ത്യന്‍ നാണയം ഏറ്റുവാങ്ങി.

രൂപയ്‌ക്ക് താങ്ങ് പകരാന്‍ ലക്ഷക്കണക്കിന് ഡോളര്‍ ഒരു വശത്ത് കടലില്‍ കായം കലക്കും വിധം ഉപയോഗിച്ചതല്ലാതെ ഒരു രൂപ പോലും മൂല്യത്തില്‍ ഉയര്‍ത്താന്‍ റിസര്‍വ് ബാങ്കിനായില്ല. മറുവശത്ത് പണപ്പെരുപ്പം തടയാന്‍ പലിശ  അടിക്കടി ഉയര്‍ത്തി ജനങ്ങള്‍ക്ക് മേല്‍ അമിത ഭാരം അടിച്ച് എല്‍പ്പിച്ചു. രൂപയെ ശക്തിപെടുത്താന്‍ വ്യക്തമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതില്‍  ധനമന്ത്രാലയം പരാജയപ്പെടുന്നു. സെന്‍സെക്‌സ് 62,181 ല്‍ നിന്നും 62,780 ലെ പ്രതിരോധം തകര്‍ത്ത് 62,832 പോയിന്റ് വരെ കയറി അവസരത്തില്‍ അമേരിക്ക പലിശ പുതുക്കിയതോടെ ബോംബെ സൂചിക ഉയര്‍ന്നതലത്തില്‍ നിന്നും 61,292 ലേയ്‌ക്ക് ഇടിഞ്ഞു, കഴിഞ്ഞ ലക്കം സൂചിപ്പിച്ച 61,280 ലെ താങ്ങ് തകര്‍ച്ചയില്‍ രക്ഷയായതോടെ വാരാന്ത്യക്ലോസിങില്‍ 61,337 പോയിന്റ്റിലാണ്. ഈവാരം സെന്‍സെക്‌സ് 60,28062,348 റേഞ്ചില്‍ സഞ്ചരിക്കാം.

നിഫ്‌റ്റിയില്‍ ശക്തമായ ചാഞ്ചാട്ടം. ഓപ്പണിങില്‍ 18,496 ല്‍ നിന്നും 18,600 ലെ പ്രതിരോധം തകര്‍ത്തത് ഊഹക്കച്ചവടക്കാരെ വില്‍പ്പനകള്‍ തിരിച്ചു വാങ്ങാന്‍ പ്രേരിപ്പിച്ചു. ഇതോടെ സൂചിക 18,695 വരെ കയറിയതിനിടയിലാണ് വിദേശത്ത് നിന്നുള്ള പ്രതികൂല വാര്‍ത്തകള്‍ പ്രവഹിച്ചത്. ഇതിനിടയില്‍ താളം നഷ്‌ടപ്പെട്ട നിഫ്റ്റി 18,255 പോയിന്റ്റിലേയ്‌ക്ക് ഇടിഞ്ഞങ്കിലും മാര്‍ക്കറ്റ് ക്ലോസിങില്‍ 18,269 പോയിന്റ്റിലാണ്. 18,300 ലെ നിര്‍ണായക സപ്പോര്‍ട്ട് നഷ്‌ടപ്പെട്ടത് ദുര്‍ബലവസ്ഥയിലേയ്‌ക്ക് വിരല്‍ ചൂണ്ടുന്നു. വിപണിയുടെ 50 ദിവസങ്ങളിലെ ശരാശരി നീക്കം വിലയിരുത്തിയാല്‍ നിഫ്റ്റിക്ക് 18,100-18,000 മേഖലയില്‍ താങ്ങ് പ്രതീക്ഷിക്കാം. മുന്‍ നിര ഓഹരികളായ ഇന്‍ഡസ് ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ്മ, എല്‍ ആന്റ്റ് റ്റി, ടാറ്റാ സ്റ്റീല്‍, എച്ച് സി എല്‍ ടെക് തുടങ്ങിയവയില്‍ വാങ്ങല്‍ താല്‍പര്യം ശക്തം. എച്ച് യു എല്‍, എസ് ബി ഐ, എച്ച് ഡി എഫ് സി, ടെക് മഹീന്ദ്ര, വിപ്രോ, ഇന്‍ഫേസീസ്, റ്റി സി എസ്, ആര്‍ ഐ എല്‍, എയര്‍ടെല്‍, ആര്‍ ഐ എല്‍ എന്നിവയുടെ നിരക്ക് ഇടിഞ്ഞു.

വിദേശ ധനകാര്യസ്ഥാപനങ്ങള്‍ പോയവാരം 992 കോടി രൂപയുടെ വാങ്ങലും 2825 കോടി രൂപയുടെ ഓഹരി വില്‍പ്പനയും നടത്തി. സ്വര്‍ണത്തില്‍ പിന്നിടുന്ന വര്‍ഷം ശക്തമായ ചാഞ്ചാട്ടം ദൃശ്യമായി. ജനുവരിയില്‍ ട്രോയ് ഔണ്‍സിന് 1850 ഡോളറില്‍ നീങ്ങിയ സ്വര്‍ണം റഷ്യഉക്രൈയ്ന്‍ യുദ്ധം വാര്‍ത്തയില്‍ 2070 ഡോളര്‍ വരെ ഉയര്‍ന്നു. ഇതിനിടയില്‍ പലിശ ഉയര്‍ത്തി ഡോളര്‍ ശക്തിപെടുത്താന്‍ അമേരിക്കന്‍ നീക്കം മൂലം സെപ്റ്റംബറില്‍ 1624 ഡോളറിലേയ്‌ക്ക് ഇടിഞ്ഞ ശേഷം ഇപ്പോള്‍ 1791 ഡോളറിലാണ്. ആഗോള ക്രൂഡ് ഓയില്‍ വില കത്തി കയറിയ വര്‍ഷമാണ് പിന്നിടുന്നത്. വര്‍ഷാരംഭത്തിലെ 84 ഡോളറില്‍ നിന്നും യുദ്ധ വാര്‍ത്തയില്‍ 130 ഡോളര്‍ വരെ ക്രൂഡ് വില ഉയര്‍ന്നു. പ്രതികൂല സാഹചര്യത്തിലും ക്രൂഡ് ഉല്‍പാദനവുമായി റഷ്യ മുന്നേറിയതോടെ വില 70 ഡോളറിലേയ്‌ക്ക് ഇടിഞ്ഞ ശേഷം 74 ലാണ്.  


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top