ന്യൂഡല്‍ഹി > ഇന്ത്യയില്‍ ഡിജിറ്റല്‍ പേമെന്റ് രംഗത്തേക്ക് ഒരു ആഗോള ഭീമന്‍കൂടി. സാംസങ് ഇലക്ട്രോണിക്സാണ് മൊബൈല്‍ പേമെന്റ് സംവിധാനമായ സാംസങ് പേ കഴിഞ്ഞദിവസം ദല്‍ഹിയില്‍ അവതരിപ്പിച്ചത്. കാന്തികതരംഗങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനാല്‍ കാര്‍ഡുകള്‍ സ്വൈപ്ചെയ്യാതെതന്നെ ഉപയോഗിക്കാം എന്നതാണ് സവിശേഷതയെന്ന് സാംസങ് സൌത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റും സിഇഒയുമായ എച്ച് സി ഹോങ് പറഞ്ഞു.
ഡെബിറ്റ്കാര്‍ഡുകളോ ക്രെഡിറ്റ്കാര്‍ഡുകളോ ഇതുമായി ബന്ധിപ്പിച്ച് പണമിടപാടുകള്‍ നടത്താനാവും. പേടിഎം വാലറ്റുമായും സര്‍ക്കാര്‍ പണമിടപാടു സംവിധാനങ്ങളുമായും ബന്ധിപ്പിച്ചിട്ടുള്ള ഈ സംവിധാനം ഇടപാടുകാര്‍ക്ക് കൂടുതല്‍ സൌകര്യപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു. വിരലടയാളം ഉള്‍പ്പെടെ മൂന്നുതല സുരക്ഷയോടെയാണ് സാംസങ് പേ പ്രവര്‍ത്തിക്കുന്നത്. സാംസങ് ക്നോക്സ് എന്ന സാംസങ്ങിന്റെ ഡിഫന്‍സ് ഗ്രേഡ് മൊബൈല്‍സുരക്ഷയും ഇതിനുണ്ടാകും. പ്രമുഖ കാര്‍ഡുകളുമായും ബാങ്കുകളുമായും സാംസങ് പേ ധാരണയും ഉണ്ടാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ ഭൂരിപക്ഷം പോയിന്റ് ഓഫ് സെയില്‍സ് ടെര്‍മിനലുകളിലും ഇതു പ്രവര്‍ത്തിക്കും. അടുത്തിടെ സാംസങ് പുറത്തിറക്കിയ ഗ്യാലക്സി എസ് 7 എഡ്ജ്, ഗ്യാലക്സി എസ് 7, ഗ്യാലക്സി നോട്ട് 5, ഗ്യാലക്സി എസ് 6 എഡ്ജ് പ്ളസ്, ഗ്യാലക്സി എ 5, ഗ്യാലക്സി എ 7, ഗ്യാലക്സി എ 5, ഗ്യാലക്സി എ എന്നിവയുള്‍പ്പെടെ മിക്കവാറും എല്ലാ ഫോണിലും സാംസങ് പേ പ്രവര്‍ത്തിപ്പിക്കാനാവും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..