ഏഷ്യന്‍ വിപണികള്‍ ദുര്‍ബലമായതിനെത്തുടര്‍ന്ന് പോയവാരം ഓഹരിവിപണി കനത്ത നഷ്ടത്തിലാണ് അവസാനിച്ചത്. ചൈനീസ് സൂചികയായ സിഎസ്ഐ ഏഴു ശതമാനത്തിലേറെ ഇടിഞ്ഞതിനെത്തുടര്‍ന്ന് രണ്ടുദിവസം വ്യാപാരം നിര്‍ത്തിവയ്ക്കേണ്ടി വന്നു. നിര്‍മാണമേഖല ദുര്‍ബലമാകുന്നതും യുവാന്റെ മൂല്യം താഴ്ത്തിയതും വടക്കന്‍ കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയതിനെത്തുടര്‍ന്ന് അവിടെ ഉടലെടുത്ത രാഷ്ട്രീയ അനിശ്ചിതത്വങ്ങളും വിപണിയെ തകര്‍ച്ചയിലേക്കു നയിച്ചു.
പോയവാരം സെന്‍സെക്സ് 1226 പോയിന്റ് താഴ്ന്ന് 24,934–ലും നിഫ്റ്റി 361 പോയിന്റ് താഴ്ന്ന് 7601ലും ആണ് വ്യാപാരം അവസാനിപ്പിച്ചത്. എല്ലാ മേഖലകളും നെഗറ്റീവ് നിലയില്‍ത്തന്നെയായിരുന്നു. വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ 3322 കോടി രൂപയുടെ ഓഹരികള്‍ വിറ്റപ്പോള്‍ ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ 1481 കോടി രൂപയ്ക്ക് വാങ്ങല്‍ നടത്തി. അടുത്തവാരവും ചില ലാഭമെടുക്കലുകള്‍ക്ക് സാധ്യതയുണ്ടെങ്കിലും മുന്‍നിര കമ്പനികളുടെ മൂന്നാം പാദ ഫലങ്ങള്‍ വന്നുതുടങ്ങുമെന്നത് വിപണിക്കു പ്രതീക്ഷ നല്‍കുന്നുണ്ട്.
ടിസിഎസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയവ ഫലങ്ങള്‍ പ്രഖ്യാപിക്കും. പണപ്പെരുപ്പം, വ്യവസായിക ഉല്‍പ്പാദനം എന്നിവ സംബന്ധിച്ച കണക്കുകളും പുറത്തുവരും. വെള്ളയാഴ്ച പുറത്തുവന്ന ചില യുഎസ് സൂചികകളോട് ഏഷ്യന്‍ വിപണികള്‍ പ്രതികരിക്കാന്‍ സാധ്യതയുണ്ട്.
ലേഖകന്‍ കൊച്ചിയിലെ ഹെഡ്ജ് ഇക്വിറ്റീസ് മാനേജിങ് ഡയറക്ടറാണ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..