കൊച്ചി > മ്യൂച്വല്‍ഫണ്ട് രംഗത്തെ പ്രമുഖരായ കോട്ടക് മ്യൂച്വല്‍ ഫണ്ട് കേരളത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കാനൊരുങ്ങുന്നു. ബാങ്കുകളുടെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ കുറഞ്ഞതോടെ പലരും അത് പിന്‍വലിച്ച് മ്യൂച്വല്‍ഫണ്ടില്‍ നിക്ഷേപിക്കുന്ന പ്രവണത ദൃശ്യമാണെന്ന് കോട്ടക് മ്യൂച്വല്‍ഫണ്ട് നാഷണല്‍ ഹെഡ് മനീഷ് മേത്ത പറഞ്ഞു. കേരളത്തിലെ വിതരണശൃംഖല ശക്തമാക്കാന്‍ കെഎംഎഫ് നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
കോട്ടക് സെലക്ട് ഫോക്കസ്, ഓപ്പര്‍ച്യൂണിറ്റീസ്, കോട്ടക് 50, എമര്‍ജിങ് ഇക്വിറ്റി, ഇക്വിറ്റി ആര്‍ബിട്രേജ്, കോട്ടക് ഇന്‍കം ഓപ്പര്‍ച്യൂണിറ്റീസ് എന്നിവ കമ്പനിയുടെ ജനപ്രിയ ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു. 400 കോടി രൂപയാണ് കേരളത്തില്‍ പ്രതിമാസം ശരാശരി കോട്ടക് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത്. നിശ്ചിത തുകവീതം കൃത്യമായ ഇടവേളകളില്‍ നിക്ഷേപിക്കുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ളാനി(സിപ്)നാണ് മുന്‍തൂക്കം നല്‍കുന്നത്.
500-ലേറെ ചാനല്‍ പങ്കാളികളുടെ പിന്തുണയുള്ള കോട്ടക് മ്യൂച്വല്‍ഫണ്ടിന് കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം തൃശൂര്‍,കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളില്‍ ശാഖകളുണ്ട്്. 1.2 ലക്ഷം കോടി രൂപയാണ് കമ്പനി കൈകാര്യംചെയ്യുന്ന ആസ്തി. കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ഉപകമ്പനിയായ ഈ അസറ്റ് മാനേജ്മെന്റ് കമ്പനി മ്യൂച്വല്‍ഫണ്ട് രംഗത്ത് ഏഴാം സ്ഥാനത്താണുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..