11 May Saturday

സ്തനാര്‍ബുദ നിര്‍ണയം: പുതിയ സാങ്കേതികവിദ്യകള്‍ വികസിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Sunday May 1, 2016

കൊച്ചി> ഇന്ത്യന്‍ വനിതകളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ക്യാന്‍സര്‍ സ്തനാര്‍ബുദമാണ്. ജനസംഖ്യാധിഷ്ഠിത ക്യാന്‍സര്‍ രജിസ്ട്രി (പിബിസിആര്‍) പ്രകാരം ഇന്ത്യന്‍ നഗരങ്ങളിലെ വനിതകളില്‍ കാണുന്ന ക്യാന്‍സറുകളില്‍ 25 മുതല്‍ 32 ശതമാനംവരെ സ്തനാര്‍ബുദമാണ്. വനിതകളിലെ ക്യാന്‍സര്‍ബാധയുടെ നാലിലൊന്ന് സ്തനാര്‍ബുദമാണ്. അത്മൂന്നിലൊന്നിലേക്ക്എന്നുവെന്നത് ആശങ്കപ്പെടുത്തുന്നു.

ഇന്ത്യയില്‍ സ്തനാര്‍ബുദം നിര്‍ണയിക്കപ്പെടുന്ന വനിതകളില്‍ പകുതിയോളം പേര്‍തുടര്‍ന്ന് മരണപ്പെടുകയും ചെയ്യുന്നു.വളരെ വൈകിയ വേളയിലാണ് ഇന്ത്യന്‍ വനിതകളില്‍ പലരിലും അര്‍ബുദബാധ കണ്ടെത്തുന്നത് എന്നതാണ് ഇതിനു പ്രധാന കാരണം. ഇതുകൊണ്ടുതന്നെ എന്തൊക്കെ ചികിത്സ ലഭിച്ചാലും അവര്‍ക്കിടയിലെ മരണനിരക്ക് താരതമ്യേന ഉയര്‍ന്നതാകും.

സ്തനാര്‍ബുദത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ അഭാവവും പരിശോധനയെക്കുറിച്ചുള്ള അവബോധമില്ലായ്മയുമാണ് ഇന്ത്യയില്‍ ഈ രോഗം താരതമ്യേന വൈകിയ അവസ്ഥയില്‍ മാത്രം കണ്ടെത്തുന്നതിന് ഇടയാക്കുന്ന പ്രധാന ഘടകങ്ങളെന്ന് സ്താനാര്‍ബുദ നിര്‍ണയരംഗത്ത് സ്പെഷ്യലൈസ്ചെയ്ത റേഡിയോളജിസ്റ്റ ഡോ. ശില്‍പ്പ ലാഡ് ചൂണ്ടിക്കാട്ടുന്നു.

സാധാരണമായ ചില ലക്ഷണങ്ങളെക്കുറിച്ച് സ്ത്രീകളെ ബോധവല്‍ക്കരിക്കുകയാണ് സ്തനാരോഗ്യ ബോധവല്‍ക്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.  സ്തനങ്ങളില്‍ വേദനയില്ലാതെ കാണപ്പെടുന്ന മുഴകള്‍, ഞെട്ടുകള്‍ വലിയല്‍, നിപ്പിളുകളില്‍നിന്ന് രക്തത്തോടുകൂടിയോ അല്ലാതെയോ പെട്ടെന്നുണ്ടാകുന്ന സ്രവങ്ങള്‍, സ്തനങ്ങളുടെ വലുപ്പത്തില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍, ത്വക്കിലുണ്ടാകുന്ന ചുഴികള്‍ തുടങ്ങിയ ലക്ഷണങ്ങളെക്കുറിച്ച് അവരെ ബോധവല്‍ക്കരിക്കണം. അതുവഴി ഈലക്ഷണങ്ങള്‍വളരെ നേരത്തെത്തന്നെ മനസ്സിലാക്കാന്‍ അവര്‍ക്കു സാധ്യമാകും.

ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്ന സ്ത്രീകള്‍ ഉടന്‍തന്നെ ഡോക്ടറെ കാണുകയും മാമോഗ്രഫിക്കു വിധേയയാകുകയും വേണം. ഇതിന്റെ അടിസ്ഥാനത്തില്‍ അള്‍ട്രാ സൌണ്ട് ശുപാര്‍ശചെയ്യപ്പെടുകയും തുടര്‍ന്ന് സ്തനാര്‍ബുദം സ്ഥിരീകരിക്കാനായി ഇമേജിങ് ഗൈഡഡ് ബ്രസ്റ്റ് ബയോപ്സി നടത്തുകയും ചെയ്യും. ഈ നിര്‍ണയരീതി സ്തനാര്‍ബുദം കണ്ടെത്തുന്നതിനും കൈകാര്യം ചെയ്യുന്നതിലും വളരെ പ്രധാനപ്പെട്ടതാണ്. ഫൈന്‍ നീഡില്‍ ആസ്പിരേഷന്‍ബയോപ്സി(എഫ്എന്‍എബി), ട്രൂകട്ട് എന്ന കോര്‍ നീഡില്‍ബയോപ്സി (സിഎന്‍ബി), വാക്വം അസിസ്റ്റഡ് ബയോപ്സി (വിഎബി) തുടങ്ങി നിരവധി ബയോപ്സി രീതികള്‍ രോഗനിര്‍ണയം കൂടുതല്‍ കൃത്യതയോടെയും ആയാസരഹിതമായും നടത്തുന്നതിന് സഹായിക്കുമെന്ന് ഡോ. ശില്‍പ്പ ലാഡ് പറഞ്ഞു. 

ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന മുന്നേറ്റങ്ങളാണ് കഴിഞ്ഞ ദശാബ്ദത്തില്‍ സ്തനാര്‍ബുദ ചികിത്സാ നേട്ടങ്ങളില്‍ ഏറെ പ്രധാനപ്പെട്ട മറ്റൊന്ന്.  മുന്‍കാലങ്ങളില്‍ ഒരു സ്ത്രീക്ക് സ്തനാര്‍ബുദം കണ്ടെത്തിക്കഴിഞ്ഞാല്‍, അത് ഏതുഘട്ടത്തിലാണെങ്കിലും സ്തനം നീക്കംചെയ്യണം എന്നതായിരുന്നു സ്ഥിതി. ഒന്നും രണ്ടും ഘട്ടങ്ങളില്‍ രോഗം കണ്ടെത്തുന്നവരുടെ സ്തനങ്ങളുടെ ആരോഗ്യമുള്ള ടിഷ്യുകള്‍ പരമാവധി നിലനിര്‍ത്തുക എന്നതാണ് ഇന്ന് ബ്രെസ്റ്റ് ഓങ്കോളജിസ്റ്റുകളുടെ മുഖ്യലക്ഷ്യങ്ങളിലൊന്ന്.  ഇതിനായുള്ള മികച്ച രണ്ടു സാങ്കേതികവിദ്യകള്‍ അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.  ബ്രെസ്റ്റ് ടിഷ്യൂ മാര്‍ക്കറാണ് ഇതിലൊന്ന്.  അടുത്തത് ഹുക്ക് വയര്‍ ലോക്കലൈസേഷന്‍ നീഡിലാണ്.  പരമാവധി നേരത്തെ, കൃത്യമായി സ്തനാര്‍ബുദം നിര്‍ണയിക്കുന്നതിനുള്ള പ്രാധാന്യത്തെ ആര്‍ക്കും ലഘൂകരിച്ചു കാണാനാവില്ലെന്നും ഡോ. ശില്‍പ്പ ചൂണ്ടിക്കാട്ടുന്നു. പൂര്‍ണമായും ഭേദമാകുന്ന അവസ്ഥയിലേക്കെത്താനുള്ള ഏക മാര്‍ഗം നേരത്തെത്തന്നെ രോഗനിര്‍ണയം സാധ്യമാക്കുക എന്നതാണ്.  കനഡയില്‍ പരിശീലനം നേടുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഡോ. ശില്‍പ്പ ലാഡ്  മുംബൈയിലെ എന്‍ എം മെഡിക്കല്‍ സെന്ററിലാണിപ്പോള്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top