കൊച്ചി> ഇറച്ചി വാങ്ങാൻ മാർക്കറ്റിൽ പോകാൻ മടി തോന്നിയാൽ മടിക്കേണ്ട. ഒരു ഫോൺവിളിയിൽ അത‌് വീട്ടിലെത്തിച്ചു തരും കലൂരിലെ മലബാർ മീറ്റെന്ന പുതിയ വിപണനകേന്ദ്രം. കലൂർ മെട്രോ സ‌്റ്റേഷനു സമീപം ആരംഭിച്ച പുതിയ കർഷക മിനി മാർക്കറ്റിൽ ഉപഭോക്താക്കൾക്കായി നിരവധി ഉൽപ്പന്നങ്ങളാണ‌് മിതമായ വിലയിൽ അണിനിരത്തിയിരിക്കുന്നത‌്.
കർഷകർക്ക‌് ബദൽവിപണി എന്ന ആശയത്തോടെ രൂപംകൊണ്ട ബ്രഹ്മഗിരി ഡെവലപ‌്മെന്റ‌് സൊസൈറ്റി ഇടത്തട്ടുകാരെ ഒഴിവാക്കി കർഷകരിൽനിന്ന‌് നേരിട്ട‌് ശേഖരിക്കുന്ന ഉൽപ്പന്നങ്ങളാണ‌് ഇവിടെ വിൽക്കുന്നത‌്. രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെ വിപണനശാല പ്രവർത്തിക്കും.
ചിക്കനും ബീഫും മട്ടനും അടങ്ങുന്ന വിവിധ മാംസ ഉൽപ്പന്നങ്ങൾ ഉപഭോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച‌് പല വലുപ്പത്തിൽ മുറിച്ച‌് മുളകും മസാലും പുരട്ടിയും അല്ലാതെയും ഉണക്കിയും അച്ചാറിട്ടും ഒക്കെ ഇവിടെ ലഭിക്കും. ഡോക്ടർമാർ പരിശോധിച്ച‌് സർട്ടിഫിക്കറ്റ‌് നൽകിയ ഹലാൽ ഉൽപ്പന്നങ്ങളാണ‌് എല്ലാം. അഞ്ചു മണിക്കൂർ ഫ്രീസറിൽനിന്നു മാറ്റി ഫ്രിഡ‌്ജിൽവച്ച‌് ഐസ‌് കളഞ്ഞാൽ കഴുകാതെപോലും ഉപയോഗിക്കാമെന്നും അവകാശപ്പെടുന്നു. ബീഫ‌് ലിവർ, ബീഫ‌് ജനത, പോട്ടി, ബീഫ‌് ചില്ലി, ബീഫ‌് കറി കട്ട‌്, ബീഫ‌് ബിറ്റ‌് എന്നിങ്ങനെ പല തരത്തിൽ മുറിച്ച ഇറച്ചി ലഭ്യമാണ‌്. കറി കട്ടിന്റെ 450 ഗ്രാം പാക്കിന‌് 135 ഉം 900 ഗ്രാമിന‌് 270 രൂപയുമാണ‌് വില.
കഴുത്തിന്റെയും ചിറകിന്റെയും ഭാഗങ്ങൾ ഒഴിവാക്കി ചിക്കൻ കറി കട‌്സിൽ 26 പീസ‌് ഉണ്ടാകും. ഇത‌് 900 ഗ്രാമിന‌് 140 രൂപയാണ‌് വില. ചിക്കൻ ബിരിയാണി കട‌്സിൽ 14 പീസ‌് ഉണ്ടാകും. കരളും കിഡ‌്നിയും മാത്രമുള്ള ചിക്കൻ ഗിബ‌്‌ലറ്റും ബ്രഹ്മഗിരി സ‌്പെഷ്യൽ മസാല ഉപയോഗിച്ച‌് മാരിനേറ്റ‌് ചെയ‌്ത പാക്കറ്റും ലഭ്യമാണ‌്. അഞ്ചെണ്ണം അടങ്ങുന്ന പായ‌്ക്കിൽ ലഭ്യമാകുന്ന കട‌്‌ലെറ്റ‌് ഐസ‌് വിട്ടാൽ പാകംചെയ്യാം. ചിക്കൻ ഡ്രം സ‌്റ്റിക‌്, ചിക്കൻ ലോലിപോപ്പ‌് എന്നിവയും ലഭ്യമാണ‌്. മട്ടൻ 900 ഗ്രാമിന്റെ പാക്കറ്റിന‌് 450 രൂപയാണ‌് വില. ഉണക്ക ഇറച്ചിയും അച്ചാറും ലഭ്യമാണ‌്.
വയനാട്ടിലെ കർഷകരിൽനിന്ന‌് നേരിട്ടു വാങ്ങുന്ന വയനാടൻ മട്ട, പയർവർഗങ്ങൾ, സുഗന്ധവ്യഞ‌്ജനങ്ങൾ, നാടൻ കോഴിമുട്ട, കാപ്പിപ്പൊടി, തേയില എന്നിവയും ലഭിക്കും. ആവശ്യക്കാർക്ക‌് നഗരത്തിൽ ഹോം ഡെലിവറിയും ഏർപ്പെടുത്തിയിട്ടുണ്ട‌്. തൊട്ടടുത്തുള്ള 300 വീടുകളെ ചേർത്ത‌് കൂട്ടായ‌്മ ഉണ്ടാക്കാനും അവർക്ക‌് പ്രത്യേക കിഴിവു നൽകി സ‌്മാർട്ട‌് കാർഡ‌് വഴി ഉൽപ്പന്നങ്ങൾ എത്തിക്കാനും പദ്ധതിയുണ്ട‌്. ജില്ലയിൽ ആദ്യത്തേതും സംസ്ഥാനത്തെ 96﹣ാമത്തെയും ഔട്ട‌്‌ലെറ്റാണ‌് കലൂരിലേത‌്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..