കൊച്ചി> കോവിഡ് പരിശോധനയ്ക്കുള്ള ആര്‍ടി-ക്യുപിസിആര്‍ ടെസ്റ്റ് കിറ്റുകളുടെ നിര്‍മാണം കൊച്ചിയിലെ ടിസിഎമ്മിൽ തുടങ്ങി. ഒരാഴ്ചയ്ക്കകം പ്രതിദിനം 50,000 ടെസ്റ്റുകള്‍ക്കുള്ള ഉല്‍പ്പാദനം നടത്താനാകും.
കോവി-ഡിറ്റെക്റ്റ് എന്ന ബ്രാന്‍ഡില്‍ വിപണിയിലെത്തുന്ന ടിസിഎംന്റെ ആര്‍ടി-ക്യുപിസിആര്‍ ടെസ്റ്റ് കിറ്റുകള്‍ നിര്‍മിക്കുന്നത് ഐഐടി ഡെല്‍ഹി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയിലാണ്.
കേരളം ആസ്ഥാനമായി കോവിഡ് 19 ആര്‍ടി-ക്യുപിസിആര്‍ ടെസ്റ്റ് കിറ്റുകള്‍ നിര്‍മിക്കുന്ന ഏകസ്ഥാപനമാണ് ടിസിഎം . സംസ്ഥാനത്തെ പരിശോധനകള്‍ക്കാവശ്യമായ ഏതാണ്ട് മുഴുവന്‍ ആര്‍ടി-ക്യുപിസിആര്‍ കിറ്റുകളും നിര്‍മിക്കാന്‍ ഇവിടം സജ്ജമാണ്. രണ്ടു മാസത്തിനുള്ളില്‍ മൊത്തം 30 ലക്ഷം പരിശോധനകള്‍ നടത്താനുള്ള കിറ്റുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യം
സംസ്ഥാനത്തിന്റെ കോവിഡ് പോരാട്ടത്തെ ബഹുദൂരം മുന്നോട്ടുകൊണ്ടുപോകാന്‍ കോവി-ഡിറ്റെക്റ്റിനു കഴിയുമെന്നും ടിസിഎം ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജോസഫ് വര്‍ഗീസ് പറഞ്ഞു. കളമശ്ശേരി കിന്‍ഫ്ര ബയോടെക്‌നോളജി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സോണിലെ യൂണിറ്റ് പ്രതിദിനം 10,000 ടെസ്റ്റുകള്‍ക്കുള്ള കിറ്റുകള്‍ നിര്‍മിച്ചു തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
കോവിഡ് പരിശോധനയ്ക്കായി കേരളം ഇപ്പോള്‍ പൂര്‍ണമായും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കിറ്റുകളെയാണ് ആശ്രയിക്കുന്നത്. ഉല്‍പ്പാദനച്ചെലവിനോടടുത്ത വിലയില്‍ സര്‍ക്കാരിന് ഉല്‍പ്പന്നം നല്‍കാനും ഞങ്ങള്‍ തയ്യാറാണ്, അദ്ദേഹം പറഞ്ഞു.
കൊച്ചിയിലെ ടിസിഎം നിര്‍മിക്കുന്ന കോവി-ഡിറ്റെക്റ്റ് ആര്‍ടി-ക്യുപിസിആര്‍ ടെസ്റ്റ് കിറ്റുകളുടെ വിപണനോദ്ഘാടനം മെട്രൊപൊളിസ് ലാബ് കേരള തലവന്‍ ഡോ. രമേഷ് കുമാര്‍ നിര്‍വഹിക്കുന്നു. ടിസിഎം കണ്‍ട്രി ഹെഡ് സെയില്‍സ് ബെന്നി ജോസഫ്, ടിസിഎം ഹെല്‍ത്ത്‌കെയര്‍ ചീഫ് സയന്റിഫിക് ഓഫീസര്‍ മഞ്ജു ഏബ്രഹാം എന്നിവര്‍ സമീപം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..