19 March Tuesday
28ന് കുമരകം മുതല്‍ കൊച്ചി വരെ മോട്ടോര്‍ ബോട്ട് റാലി

ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ 5-ാമത് പതിപ്പ് ജനു. 27 മുതല്‍ 29 വരെ കൊച്ചിയില്‍

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023

കൊച്ചി> രാജ്യത്തെ ബോട്ട്, മറൈന്‍ വ്യവസായരംഗത്തെ പ്രമുഖ വ്യാവസായിക പ്രദര്‍ശനമായ ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ (ഐബിഎംഎസ്) അഞ്ചാമത് എഡിഷന്‍ ജനുവരി 27 മുതല്‍ 29 വരെ കൊച്ചിയിലെ മറൈന്‍ ഡ്രൈവ് ഗ്രൗണ്ട്‌സില്‍ നടക്കും. ജനുവരി 27ന് രാവിലെ 11നു സംമന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. നേവി, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

നീളമേറിയ കടല്‍ത്തീരമുള്ളതിനാല്‍ ദക്ഷിണേന്ത്യയുടെ മാരിടൈം കവാടമായ കേരളത്തിലെ ഏത് കാലാവസ്ഥയിലും ഉപയോഗ്യമായ തുറമുഖമായ കൊച്ചിയാണ് പ്രദര്‍ശനത്തിന് വേദിയാണെന്നത് ഏറെ പ്രസക്തമാണെന്ന് സംഘാടകരായ ക്രൂസ് എക്‌സോപസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു. ആഗോള മാരിടൈം കപ്പല്‍പ്പാതയോടുള്ള സാമീപ്യവും പാശ്ചാത്യ-പൗരസ്ത്യരാജ്യങ്ങള്‍ക്കിടയിലെ കച്ചവടമാര്‍ഗത്തിലെ തന്ത്രപരമായ കിടപ്പും കൊച്ചിയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഇവയ്ക്കു പുറമെ ജലവിനോദങ്ങള്‍ക്കും ഉല്ലാസത്തിനും ആതിഥ്യമരുളാനും കൊച്ചി എന്നും സന്നദ്ധമാണ്. ഇക്കാരണത്താല്‍ സ്പീഡ് ബോട്ടുകള്‍, എന്‍ജിനുകള്‍, നാവിഗേഷനല്‍ സിസ്റ്റങ്ങള്‍, ഉപകരണങ്ങള്‍, മറ്റ് സേവനദാതാക്കള്‍ എന്നിവയ്ക്ക് കൊച്ചി ആസ്ഥാനമായി വന്‍ഡിമാന്‍ഡാമുള്ളത്. ഈ പശ്ചാത്തലത്തില്‍ ബോട്ടുകള്‍ക്കും മറൈന്‍ ഉപകരണങ്ങള്‍ക്കുമെന്നതിനു പുറമെ എല്ലായിനം വാട്ടര്‍ സ്‌പോര്‍ട്‌സിനും ഐബിഎംഎസ് വേദിയാകുമെന്നും അദ്ദേഹം പറഞ്ഞു.

അമ്പതിലേറെ സ്ഥാപനങ്ങള്‍ ഈ വ്യവസായമേഖലകളിലെ ഉല്‍പ്പന്നങ്ങളും സേവനങ്ങളുമായി പ്രദര്‍ശനത്തില്‍ പങ്കെടുക്കുമെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു. 5000-ത്തിലേറെ ബിസിനസ് സന്ദര്‍ശകരേയും പ്രതീക്ഷിക്കുന്നു.

സംസ്ഥാന വ്യവസായ വകുപ്പ്, കെഎംആര്‍എല്‍, കെഎംബി, ഐഡബ്ല്യുഎഐ, കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റി, കേരളാ ടൂറിസം, ഇന്ത്യന്‍ നേവി, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഡിടിപിസി, മറൈനേഴ്‌സ് സൊസൈറ്റി - കേരള, ഐഎംയു, കുഫോസ്, സിഫ്റ്റ്,, കെ-ബിപ് എന്നിവയുടെ പിന്തുണയോടെയാണ് പ്രദര്‍ശനം നടക്കുന്നത്. ഈ മേഖലകളില്‍ കേരളത്തിലുള്ള, വിശേഷിച്ചും ബോട്ട് യാഡുകള്‍, ഉപകരണ നിര്‍മാതാക്കാള്‍ തുടങ്ങിയ, ചെറുകിട-ഇടത്തരം യൂണിറ്റുകളെ (എസ്എംഇ) പങ്കെടുപ്പിച്ച് കെ-ബിപ് സംഘടിപ്പിക്കുന്ന 20 സ്റ്റാളുകളുടെ ഇന്‍ഡസ്ട്രി പവലയിയനും ഈ രംഗത്തെ സ്റ്റാര്‍ട്ടപ്പുകളെ അണിനിരത്തുന്ന കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കുസും) പവവലിയനും ഐബിഎംഎസിന്റെ ഭാഗമാകും.

ജനുവരി 28ന് കുമരകം മുതല്‍ കൊച്ചി വരെ നടക്കുന്ന കൊച്ചിന്‍ മോട്ടോര്‍ ബോട്ട് റാലി 2023 മേളയുടെ പ്രധാന ആകര്‍ഷണമാകും. കുമരകം-കൊച്ചി കായലുകളില്‍ ഈ റാലി 38 നോട്ടിക്കല്‍ മൈല്‍ പിന്നിടും.

ജനുവരി 27ന് ഉച്ചയ്ക്ക് 1:30 മുതല്‍ 5:30 വരെ നടക്കുന്ന ടെക്‌നിക്കല്‍ സെഷനുകളില്‍ ഈ രംഗത്തെ അടിസ്ഥാന സൗകര്യ വികസനം, പ്ലഷര്‍ ക്രാഫ്റ്റുകള്‍, സ്മാള്‍ ക്രാഫ്ര്റ്റുകള്‍ എന്നിവയുള്‍പ്പെടുന്ന മറൈന്‍ ക്രാഫ്റ്റ് ഉപകരണങ്ങള്‍, മറീനകള്‍, സീപ്ലെയിനുകള്‍, പരിശീലനം ലഭിച്ച മനുഷ്യവിഭവശേഷി എന്നിവയുടെ ആവശ്യകത എന്നീ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടക്കും.


മേളയുടെ ഒന്നാം ദിവസം മറൈന്‍ ക്രാഫ്റ്റുകള്‍, പ്ലഷര്‍ ക്രാഫ്റ്റുകള്‍, സ്‌മോള്‍ ക്രാഫ്റ്റുകള്‍, മറീനകള്‍, സീപ്ലെയിനുകള്‍, ഈ രംഗത്താവശ്യമായ പരിശീലനങ്ങള്‍ എന്നിവയെ സംബന്ധിച്ച ടെക്‌നിക്കല്‍ സെഷനുകള്‍ നടക്കും.

മറുനാടന്‍ വിനോദസഞ്ചാരികള്‍ക്കു പുറമെ കേരളീയര്‍ക്കും ജലവിനോദങ്ങളില്‍ താല്‍പ്പര്യമേറി വരികയാണെന്ന് സംഘാടകര്‍ പറഞ്ഞു. കെഎംആര്‍എല്‍ നടപ്പാക്കുന്ന വാട്ടര്‍ മെട്രോ ഈ മാസാവസാനത്തോടെ കമ്മീഷന്‍ ചെയ്യുകയാണ്. ജില്ലയുടെ ഉള്‍നാടന്‍ ജലഗതാഗതത്തേയും മറീനാ സൗകര്യങ്ങളേയും ലോകോത്തര നിലവാരത്തിലെത്തിക്കുന്നതിനാകും അടുത്ത ഊന്നല്‍. ആത്മനിര്‍ഭര്‍ ഭാരത് ലക്ഷ്യമിട്ട് സിഎസ്എല്‍, കെഎംആര്‍എല്‍, ഐആര്‍എസ് നടത്തുന്ന കൂട്ടായശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതികള്‍.

മികച്ച സൗകര്യങ്ങളുള്ള മറീനകളുടേയും ജലവിനോദങ്ങളുടേയും വികസനത്തിന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പ്രോത്സാഹനം ഒരുപോലെ ആവശ്യമാണെന്നും സംഘാടകര്‍ പറഞ്ഞു. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും ലഭ്യമാക്കിയാല്‍ ആഗോള, ആഭ്യന്തര വിനോദസഞ്ചാരികള്‍ ആദ്യം തെരഞ്ഞെടുക്കുന്ന ക്രൂയ്‌സിംഗ്, ഉള്‍നാടന്‍ ജലവിനോദ ടൂറിസകേന്ദ്രമാകാന്‍ ഇന്ത്യയ്ക്ക് പൊതുവിലും കേരളത്തിന് വിശേഷിച്ചും സാധിക്കുമെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കൊച്ചി ആസ്ഥാനായി ബോട്ട് ഷോകള്‍ സംഘടിപ്പിച്ചു വരുന്ന ക്രൂസ് എക്‌സ്‌പോസാണ് ഐബിഎംഎസിന്റെ സംഘാടകര്‍. കഴിഞ്ഞ 12 വര്‍ഷമായി നടക്കുന്ന ഫുഡ്‌ടെക് കേരള, ഹോട്ടല്‍ടെക് കേരളാ എന്നീ ബി2ബി വ്യവസായപ്രദര്‍ശനങ്ങളുടേയും സംഘാടകരാണ് ക്രൂസ് എക്‌സ്‌പോസ്. ഇക്കാലത്തിനിടെ ദക്ഷിണേന്ത്യയിലെ മുന്‍നിര ബി2ബി പ്രദര്‍ശനസംഘടാകരായും കമ്പനി വളര്‍ന്നിട്ടുണ്ട്.

സംഘാടകരായ ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ്, മറൈനേഴ്‌സ് സൊസൈറ്റി കേരള ട്രഷറര്‍ അജയ് എസ്. പിള്ള, പ്രദര്‍ശകരെ പ്രതിനിധീകരിച്ച് എബിഎസ് മറൈന്‍ എന്‍ജിനീയറിംഗ് എല്‍എല്‍എപി എംഡി അബ്ദുള്‍ അസീസ്, ബോണ്ട് വാട്ടര്‍സ്‌പോര്‍ട്‌സ് സിഇഒ ജാക്‌സണ്‍ പീറ്റര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top