20 April Saturday

വായ്പയെടുക്കാന്‍ വേണം ആസൂത്രണം

പി ജി സുജUpdated: Sunday Oct 16, 2016

വായ്പയെടുക്കുംമുമ്പ് ചില തയ്യാറെടുപ്പുകള്‍ ആവശ്യമാണ്. അല്ലെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വായ്പയുടെ കാര്യത്തില്‍ പാളിച്ചകള്‍ സംഭവിക്കുക പതിവാണ്. ഉദാഹരണത്തിന് ഭവനവായ്പ എടുക്കുമ്പോള്‍ 50 ശതമാനം തിരിച്ചടവിനായി മാറ്റിവയ്ക്കാമെന്ന് മിക്കവരും കരുതും. എന്നാല്‍ ഏതാനും വര്‍ഷം കഴിയുമ്പോള്‍ പുതിയ ബാധ്യതകള്‍ കടന്നുവരുന്നതോടെ ഇത് പാലിക്കാനാകില്ല എന്നതാണ് യാഥാര്‍ഥ്യം. ഭാവി ചെലവുകള്‍ വര്‍ധിക്കുമ്പോള്‍ തിരിച്ചടവ് അവതാളത്തിലാകും.

അതുകൊണ്ടുതന്നെ വ്യക്തമായ കണക്കുകൂട്ടലോടെ മാത്രമെ ഭവനവായ്പ പോലെയുള്ള ദീര്‍ഘകാല വായ്പകള്‍ തെരഞ്ഞെടുക്കാവൂ. വായ്പയുടെ കാര്യത്തില്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്താല്‍ത്തന്നെ സാമ്പത്തികാസൂത്രണം എളുപ്പമാകും. എത്ര തുകവരെ വായ്പയെടുക്കാം എന്ന് കൃത്യമായ ധാരണ ആദ്യമെ വേണം. ഇതിനായി പരിഗണിക്കേണ്ടത് എത്ര തുകവരെ തിരിച്ചടയ്ക്കാനാകും എന്ന കാര്യമാണ്. കാരണം കണക്കുകൂട്ടല്‍ അല്‍പ്പമൊന്നു പിഴച്ചാല്‍ തിരിച്ചടവു മുടങ്ങും. ഇങ്ങനെ മൂന്നുതവണ തിരിച്ചടവ് മുടങ്ങിയാല്‍ അത് കിട്ടാക്കടമെന്ന ഗണത്തിലേക്കാണ് പോകുക. പിന്നെ അത് തിരിച്ചുപിടിക്കാന്‍ ബാങ്കിന്റെ ഭാഗത്തുനിന്ന് ദ്രുതഗതിയിലുള്ള നീക്കങ്ങളാണുണ്ടാകുക.

എത്ര തിരിച്ചടയ്ക്കാനാകുമെന്ന് സ്വന്തം വരുമാനത്തിനനുസരിച്ച് സ്വയം കണക്കുകൂട്ടുകയാണ് നല്ലത്. പലരും വായ്പയെടുക്കുമ്പോള്‍ ചിന്തിക്കാറുള്ളത് എന്തായാലും വായ്പയെടുക്കുകയല്ലേ പരമാവധി തുകതന്നെ എടുത്തേക്കാം എന്നാണ്. ഈ പണം തിരിച്ചടയ്ക്കേണ്ടതാണ് എന്ന കാര്യത്തിന് മുന്‍തൂക്കം നല്‍കുന്നവര്‍ കുറച്ചേ ഉള്ളൂ.
വായ്പാ തിരിച്ചടവിനായി എത്രത്തോളം തുക മാറ്റിവയ്ക്കാനാകുമെന്ന് കണക്കുകൂട്ടുമ്പോള്‍ ഒരാളുടെ വരുമാനം മാത്രമായികണക്കാക്കുന്നതിലും നല്ലത് ഭാര്യയുടെയൊ ഭര്‍ത്താവിന്റെയൊ വരുമാനംകൂടി ഇതോടൊപ്പം കണക്കാക്കുന്നതാണ്. പരമാവധി തിരിച്ചടവുശേഷി മെച്ചപ്പെടുത്താന്‍ ഇതു സഹായിക്കും. മാസശമ്പളക്കാരാണെങ്കില്‍ ഇത് കണക്കാക്കുക കുറച്ചുകൂടി എളുപ്പമാകും.

പിടിത്തങ്ങളെല്ലാം കഴിഞ്ഞ് കൈയില്‍ കിട്ടുന്ന ശമ്പളം എത്രയെന്നു കണക്കാക്കുകയാണു വേണ്ടത്. ഇതിന്റെ ഏതാണ്ട് 40–45 ശതമാനം തുകയെ വായ്പാതിരിച്ചടവിനായി മാറ്റിവയ്ക്കാന്‍ പാടുള്ളു. ഇനി ഈ തുക ഏതെല്ലാം ഇനങ്ങളിലെ വായ്പകളുടെ തിരിച്ചടവിനായി വീതിക്കുമെന്നതിനെക്കുറിച്ചും ധാരണവേണം. വായ്പകളുടെ ഗണത്തില്‍ ഭവനവായ്പകൂടി ഉണ്ടെങ്കില്‍ മാത്രം 45 ശതമാനം തുക തിരിച്ചടവിനായി വിനിയോഗിച്ചാല്‍ മതി. വാഹന വായ്പ മാത്രമാണുള്ളതെങ്കില്‍ തിരിച്ചടവ് 20 ശതമാനത്തിനുള്ളില്‍ ഒതുക്കിനിര്‍ത്താന്‍ ശ്രദ്ധിക്കണം. അതില്‍ക്കൂടുതല്‍ തുക ഉള്‍പ്പെടുത്തുകയാണെങ്കില്‍ കാലാവധി കുറയ്ക്കുന്നതിന് മുന്‍തൂക്കം നല്‍കുകയാണു വേണ്ടത്. വിദ്യാഭ്യാസ വായ്പ, വ്യക്തിഗത വായ്പ എന്നിവയുടെ കാര്യത്തിലും ഇതുതന്നെയാകണം നിലപാട്.

തിരിച്ചടവ് എന്തെങ്കിലും കാരണത്താല്‍ മുടങ്ങിയാല്‍ അത് വരുത്തിവയ്ക്കുന്ന ബാധ്യത കടുത്തതായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. ചെറിയ എന്തെങ്കിലും ആവശ്യം ഉണ്ടായാല്‍ത്തന്നെ മാസത്തവണ മുടങ്ങും. അടുത്തതവണ അത് വലിയ ബാധ്യതയാകും. അതുകൊണ്ട് കടം വാങ്ങുന്നത് എന്ത് ആവശ്യത്തിനാകട്ടെ, എത്ര കുറഞ്ഞ തുകയാകട്ടെ, എത്ര കുറഞ്ഞ കാലത്തേക്കാകട്ടെ അതിന്റെ മൊത്തം തിരിച്ചടവ് തുക ശമ്പളത്തിന്റെ 45 ശതമാനത്തില്‍ അധികമാകരുത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top