24 April Wednesday

ഹോർട്ടികോർപ്പിൻ്റെ 'വാട്ടുകപ്പ ' വിപണിയിൽ; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 29, 2021


തിരുവനന്തപുരം> കൃഷിവകുപ്പ് - ഹോർട്ടികോർപ്പിൻ്റെ വിപണി ഇടപെടലുകളുടെ ഭാഗമായുള്ള നൂതന സംരംഭമായ 'വാട്ടുകപ്പ 'യുടെ വിപണി ലോഞ്ചിംഗ് മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിൽ  നിർവ്വഹിച്ചു. കൃഷിമന്ത്രി  പി. പ്രസാദിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വട്ടിയൂർക്കാവ് എംഎൽഎ വി കെ  പ്രശാന്തും പങ്കെടുത്തു.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശുനിലങ്ങളിലെല്ലാം കൃഷി വ്യാപകമാക്കിയപ്പോൾ ഏറ്റവുമധികം ഉത്പാദനം ഉണ്ടായ ഒരു വിളയാണ് മരച്ചീനി. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ലോക്ഡൗൺ കൂടി ആയപ്പോൾ വിളവെടുത്ത കപ്പയ്ക്ക്  വിപണി ലഭിക്കാതെയായി. ഈ അവസരത്തിലാണ് കൃഷിവകുപ്പിന്റെ വിപണി ഇടപെടൽ കർഷകർക്ക് ഗുണപ്രദമായത്.

കൃഷിവകുപ്പ് - ഹോർട്ടി കോർപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ കപ്പ സംഭരണം കഴിഞ്ഞ മാസം തന്നെ ആരംഭിക്കുകയാ യിരുന്നു. സംഭരിച്ച കപ്പ  പ്രത്യേക സാങ്കേതിക വിദ്യയാൽ പ്രാഥമിക സംസ്കരണം നടത്തി  വാട്ടുകപ്പയാക്കി ഹോർട്ടികോർപ്പ് ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുകയാണ്.

 കഴിഞ്ഞ വർഷമാണ് സംസ്ഥാനത്ത് ഭഷ്യ സുരക്ഷ ലക്ഷ്യമിട്ട് സുഭിക്ഷ കേരളം പദ്ധതി  ആരംഭിക്കുന്നത്. ഇതിൻ്റെ ഫലമായി  കേരളത്തിൽ ലഭ്യമായ തരിശുഭൂമി കൃഷി  വകുപ്പിന്റെ നേതൃത്വത്തിൽ ഏറ്റെടുത്ത് വാഴ, പച്ചക്കറി, നെല്ല്, കിഴങ്ങുവർഗങ്ങൾ തുടങ്ങിയവ കൃഷി ചെയ്ത്  ഭക്ഷ്യ ഉത്പാദനത്തിൽ വർദ്ധനവും  ഉണ്ടാക്കിയിട്ടുണ്ട്.

ഇതിൽ  മരച്ചീനി കൃഷി താരതമ്യേന ചെലവ് കുറവും കാർഷിക പ്രവർത്തികൾ ലളിതവുമാകയാൽ  വിസ്തൃതിയിലും ഉത്പാദനത്തിലും ഒരു വൻ മുന്നേറ്റം ഉണ്ടാക്കാൻ കാരണമായി. ഇത്തരത്തിൽ സംസ്ഥാനത്ത് 13,000  ടൺ  മരച്ചീനിയാണ് അധികമായി ഉത്പാദിപിക്കപ്പെട്ടത് .അധിക ഉത്പാദനം വിപണനത്തിന് പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് ,ഹോർട്ടികോർപ്പ് കർഷകരുടെ മരച്ചീനി സംസ്ഥാന സർക്കാർ തീരുമാനിച്ച അടിസ്ഥാന വിലയായ 12 രൂപയ്ക്ക് സംഭരിക്കാൻ തീരുമാനിച്ചത്. ഇപ്രകാരം സംഭരിച്ച  മരച്ചീനി സഹകരണസംഘങ്ങൾ ,ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, വ്യക്തിഗത സംരംഭകർ എന്നിവരുടെ കൈവശമുള്ള ഉണക്ക്‌ യന്ത്രമുപയോഗിച്ച് വാട്ടുകപ്പ ആക്കി മാറ്റുകയായിരുന്നു.

 ഒരു ടൺ പച്ചക്കപ്പ സംസ്കരിക്കുമ്പോൾ ഏകദേശം പതിനഞ്ച് തൊഴിൽദിനങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇപ്രകാരം കേരളത്തിലെ അധിക ഉൽപാദനത്തിലൂടെ ലഭ്യമായ മുഴുവൻ മരച്ചീനിയും സംസ്കരിക്കുക യാണെങ്കിൽ ഈ കോവിഡ് കാലത്ത് ലക്ഷക്കണക്കിന് തൊഴിൽദിനങ്ങൾ  സൃഷ്ടിക്കാനാകും.

 കേന്ദ്ര കിഴങ്ങു വിള ഗവേഷണ നിലയത്തിലെ സാങ്കേതിക വിദ്യ പ്രകാരമാണ് മരച്ചീനി പ്രാഥമിക സംസ്കരണം നsത്തി വാട്ടുകപ്പയാക്കുന്നത്. ഇത പ്രകാരം 100 ഗ്രാം വാട്ട് കപ്പയിൽ 87.5 ഗ്രാം അന്നജവും 2.5 ഗ്രാം മാംസ്യവും 0.75 ഗ്രാം കൊഴുപ്പും 4 ഗ്രാം ദഹന നാരും ഉണ്ടാകുമെന്നാണ് കണക്ക്.  വാട്ടുകപ്പ ഏകദേശം ആറു മാസം വരെ കേടുകൂടാതെ സൂക്ഷിക്കുവാനും സാധിക്കുന്നതാണ്.

ക്ലിഫ് ഹൗസിൽ വച്ചു നടന്ന ചടങ്ങിൽ കാർഷികോത്പാദന കമ്മീഷണർ ഇഷിതാ റോയി ഐ.എ.എസ്, കൃഷി വകുപ്പ് സെക്രട്ടറി ഡോ: രത്തൻ കേൽക്കർ ഐ.എ.എസ്, ഹോർട്ടികോർപ്പ് എം.ഡി. ജെ.സജീവ്, ജില്ലാ മാനേജർ പ്രദീപ് എന്നിവർ പങ്കെടുത്തു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top