ന്യൂഡൽഹി > പ്രമുഖ ഇന്ത്യൻ ഓൺലൈൻ വ്യാപാര ശൃംഖലയായ ഫ‌്ളിപ‌്കാർട്ടിനെ അമേരിക്കൻ ആഗോള ബിസിനസ് ഭീമൻ വാൾമാർട്ട‌് ഏറ്റെടുത്തു. ഫ‌്ളിപ‌്കാർട്ടിന്റെ 75 ശതമാനം ഓഹരി വാങ്ങാനുള്ള കരാറിലാണ‌് വാൾമാർട്ട‌് ഒപ്പിട്ടിരിക്കുന്നത‌്. 1600 കോടി ഡോളറിനാണ‌് (ഏകദേശം 1,05,600 കോടി രൂപയ‌്ക്ക‌് ) ഏറ്റെടുക്കൽ എന്നാണ‌് വിവരം. ഫ‌്ളിപ്പ‌്കാർട്ടിൽ നിലവിൽ ഏറ്റവും കൂടുതൽ ഓഹരിയുള്ള സോഫ‌്റ്റ‌് ബാങ്ക‌് സിഇഒ മസായേഷി സോൺ വാൾമാർട്ട‌് കരാർ ഒപ്പിട്ട വിവരം സ്ഥിരീകരിച്ചു. എന്നാൽ, ടൈഗർ ഗ്ലോബൽ മാനേജ‌്മെന്റ‌്, ടെൻസന്റ‌് ഹോൾഡിങ‌്, മൈക്രോസോഫ‌്റ്റ‌് കോർപറേഷൻ എന്നിവർ നിലവിലുള്ള ഓഹരിപങ്കാളിത്തം തുടരുമെന്നാണ‌് സൂചന. വാൾമാർട്ട‌് ഏറ്റെടുത്തെങ്കിലും ഫ‌്ളിപ്‌കാർട്ട‌് അതേ പേരിൽ മറ്റൊരു കമ്പനിയായി തന്നെ പ്രവർത്തനം തുടരും. വാൾമാർട്ടിന്റെയും ഇന്ത്യൻ ഇ കൊമേഴ‌്സ‌് രംഗത്തെയും ഏറ്റവും വലിയ ഏറ്റെടുക്കലാണിത‌്. ഫ‌്ളിപ‌്കാർട്ടിന്റെ പ്രവർത്തനം വ്യാപിപ്പിക്കാൻ 13,000 കോടി രൂപ ചെലവിടാനും വാൾമാർട്ടിന‌് പദ്ധതിയുണ്ട‌്.
ഫ‌്ളിപ‌്കാർട്ടിന്റെ 60 ശതമാനം ഓഹരി ഏറ്റെടുക്കാൻ ആമസോൺ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും അത‌് നിരാകരിച്ച‌് വാൾമാർട്ടിന്റെ ഓഫർ ഫ‌്ളിപ‌്കാർട്ട‌് സ്വീകരിക്കുകയായിരുന്നു.
വാൾമാർട്ട‌് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഫ‌്ളിപ‌്കാർട്ടിന്റെ സ്ഥാപകരിൽ ഒരാളായ സച്ചിൻ ബൻസാൽ കഴിഞ്ഞ ദിവസം രാജി പ്രഖ്യാപിച്ചിരുന്നു. സച്ചിന്റെ കൈവശമുണ്ടായിരുന്ന 5.5 ശതമാനം ഓഹരികളും വാൾമാർട്ടിന് നൽകിയാണ് സച്ചിൻ ഫ‌്ളിപ‌്കാർട്ട‌് വിട്ടത‌്. വാള്‍മാര്‍ട്ട് പണം മുടക്കുന്നതിനു മുന്നോടിയായി വച്ച നിബന്ധനകളില്‍ ഒന്ന് ഫ്‌ളിപ്കാര്‍ട്ടിന്റെ സ്ഥാപകരിൽ ഒരാൾ പുറത്തുപോകണം എന്നാണ‌്.
ഡല്‍ഹി ഐഐടിയില്‍നിന്ന‌് പുറത്തിറങ്ങിയ സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും ചേർന്നാണ‌് 2007 ഒക്ടോബറിൽ ഫ‌്ളിപ്കാര്‍ട്ട് ആരംഭിച്ചത‌്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..