27 April Saturday

ഇസാഫ്; ഗ്രാമീണ ഇന്ത്യയുടെ ബാങ്ക്‌

സന്തോഷ് ബാബുUpdated: Wednesday Apr 26, 2023

കേരളത്തിലെ ആദ്യത്തെ മൈക്രോഫിനാൻസ് സംരംഭം, സ്വാതന്ത്ര്യത്തിനുശേഷം കേരളത്തിൽ സ്വകാര്യമേഖലയിലെ ആദ്യ ഷെഡ്യൂൾ‍ഡ് ബാങ്ക്... തുടക്കത്തിൽത്തന്നെ  ​സ്ത്രീകളുടെ സാമ്പത്തികശാക്തീകരണത്തിന് സ്വയംസഹായ ​ഗ്രൂപ്പുകളുണ്ടാക്കി ഗ്രാമീണമേഖലയിൽ വ്യത്യസ്തമായ സേവനപാത തുറന്ന ഇസാഫിന് ഇങ്ങനെ വിശേഷണങ്ങൾ പലതുണ്ട്.

ഇന്ത്യൻ ഫാർമേഴ്‌സ് ഫെർട്ടിലൈസർ കോ–--ഓപ്പറേറ്റീവിൽ (ഇഫ്കോ) ഉദ്യോഗസ്ഥനായിരുന്ന പോൾ തോമസിന്റെ നേതൃത്വത്തിൽ തൃശൂർ കേന്ദ്രമാക്കി 1992ൽ സന്നദ്ധസംഘടനയായാണ് ഇസാഫ് (ഇവാഞ്ചലിക്കൽ സോഷ്യൽ ആക്‌ഷൻ ഫോറം) ആരംഭിച്ചത്. കരിയർ ഡെവലപ്‌മെന്റ്, മാനവശേഷി വികസന പരിപാടികൾ, വിദ്യാലയങ്ങളിൽ ബോധവൽക്കരണക്ലാസുകൾ തുടങ്ങിയവയായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ. പിന്നീട് തുടങ്ങിയ സ്വയംതൊഴിൽ പ്രോത്സാഹനപരിപാടികളാണ് ഇസാഫിന്റെ യാത്രയിൽ വഴിത്തിരിവായത്.

കെ പോൾ തോമസ്

കെ പോൾ തോമസ്

""പാലക്കാട് ജില്ലയിൽ, തൃശൂർ അതിർത്തിയിലെ കിഴക്കഞ്ചേരി എന്ന ​കാർഷികഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. സാധാരണക്കാരുടെ ജീവിതം അനുഭവിച്ചറിഞ്ഞാണ് വളർന്നത്. അവിടെ കമ്യൂണിസ്റ്റ് സ്വാധീനം ശക്തമായിരുന്നു. അതുണ്ടാക്കിയ ബോധ്യം വളരെ വലുതാണ്. വിദ്യാഭ്യാസകാലത്തുതന്നെ സമൂഹത്തിന് നമ്മളെക്കൊണ്ട് കഴിയുന്ന സഹായം ചെയ്യണമെന്ന വീക്ഷണമാണ് എന്നെ നയിച്ചത്.'' ഇസാഫ് ​ഗ്രൂപ്പ് സ്ഥാപകനും എംഡിയും സിഇഒയുമായ കെ പോൾ തോമസ് പറയുന്നു.

സാധാരണക്കാർക്ക് ബാങ്ക് വായ്പകൾ അപ്രാപ്യമായിരുന്ന കാലമായിരുന്നു അത്. അവർക്ക് സ്വയംതൊഴിൽ ആരംഭിക്കാൻ സാമ്പത്തികസഹായം ലഭ്യമാക്കാൻ ഇസാഫ് "സൂക്ഷ്മസംരംഭ വികസനപരിപാടി' എന്ന പദ്ധതി ആരംഭിച്ചു.  ബം​ഗ്ലാദേശിൽ പാവപ്പെട്ടവർക്ക് ജാമ്യമില്ലാതെ ചെറുകിടവായ്പകൾ നൽകിയിരുന്ന പ്രൊഫ. മുഹമ്മദ് യൂനുസിന്റെ ​ഗ്രാമീൺ ബാങ്കാണ് ഇതിനിവർക്ക് മാതൃകയായത്.

പാണഞ്ചേരിയിലെ പരീക്ഷണം

ഗ്രാമീൺ ബാങ്ക് മാതൃക ഇന്ത്യയിൽ നടപ്പാക്കാൻ പരിശീലനം നൽകിയിരുന്ന ഡൽഹിയിലെ ഒരു സന്നദ്ധസംഘടനയുടെ സാമ്പത്തികസഹായത്തോടെ 1995ൽ സൂക്ഷ്മസംരംഭ വികസന പരിപാടിയിലെ ആദ്യ പദ്ധതി നടപ്പാക്കി ഇസാഫ് കേരളത്തിൽ പുതിയൊരു മുന്നേറ്റത്തിന് തുടക്കമിട്ടു. തൃശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിലായിരുന്നു ആ പരീക്ഷണം. ചായക്കട, പശുവളർത്തൽ, പച്ചക്കറിക്കച്ചവടം തുടങ്ങിയ ചെറിയ സ്വയംതൊഴിൽ സംരംഭങ്ങൾക്കായി 10 പേർക്ക് ഈടില്ലാതെ 3000 രൂപവീതം വായ്പ നൽകി.

ആ പരീക്ഷണത്തിന് വൈകാതെ തുടർച്ചയുണ്ടായി. കട്ടപ്പനയിലും നെടുങ്കണ്ടത്തും ആലപ്പുഴയിലെ പല്ലനയിലും പദ്ധതി നടപ്പാക്കി. പക്ഷേ, വൈകാതെ ഡൽഹിയിൽനിന്നുള്ള സാമ്പത്തികസഹായം നിലച്ചു. വായ്പയ്ക്ക് ആവശ്യക്കാർ വർധിക്കുകയും ചെയ്തു. മൈക്രോഫിനാൻസ് പ്രവർത്തനങ്ങൾ കൂടുതൽ മനസ്സിലാക്കാൻ 1997ൽ ബം​ഗ്ലാദേശിൽ പോയ പോൾ തോമസിന് 1998ന്റെ അവസാനത്തിൽ ഗ്രാമീൺ ബാങ്ക് 15 ലക്ഷം രൂപ-യുടെ സീഡ് ഫണ്ട് അനുവദിച്ചു. അത് രണ്ടാംഘട്ടമുന്നേറ്റത്തിന് മൂലധനമായി.

സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങൾ

പാണഞ്ചേരിയിലെ ആദ്യ മൈക്രോഫിനാൻസ് പദ്ധതിക്കായി ഇസാഫ് തെരഞ്ഞെടുത്ത 10 പേരും സ്ത്രീകളായിരുന്നു. ഇപ്പോഴും മൈക്രോ വായ്പകളുടെ 95 ശതമാനവും സ്ത്രീകൾക്കാണ് നൽകുന്നതും. സ്ത്രീകൾക്ക് വായ്പ നൽകുമ്പോൾ അത് ലക്ഷ്യത്തിലെത്തുകയും സമൂഹത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും. വായ്പത്തിരിച്ചടവിന്റെ കാര്യത്തിലും ​ഗ്രൂപ്പുകൾ ഒത്തുകൂടുന്നതിലുമൊക്കെ അവർക്ക് കൃത്യതയുമുണ്ട്–- പോൾ തോമസ് പറഞ്ഞു.

വട്ടിപ്പലിശ, പണയക്കെണികളിൽനിന്ന് കേരളത്തിന്റെ ​ഗ്രാമീണ, തീരദേശ മേഖലകൾക്ക് വലിയ ആശ്വാസം നൽകുകയാണ് മൈക്രോഫിനാൻസ് വായ്പകളിലൂടെ ഇസാഫ് ചെയ്തത്.  ​പരസ്പരവിശ്വാസമാണ് ഈട്. ​​സംഘങ്ങൾ‌ക്കും വ്യക്തികൾക്കും വായ്പ നൽകുന്നുണ്ട്. വായ്പകൾക്ക് ഇൻഷുറൻസുള്ളതിനാൽ വായ്പയെടുത്തയാൾ മരിച്ചാൽ വായ്പ കുടുംബത്തിന്റെ ബാധ്യതയാകുകയുമില്ല.



ജീവിതം വഴിമുട്ടില്ല എന്ന ഉറപ്പ്

സന്നദ്ധസംഘടനയായി വായ്പവിതരണം തുടരുക വലിയ വെല്ലുവിളിയായപ്പോൾ ഈ പരിമിതി മറികടക്കാൻ ഇസാഫ് എൻബിഎഫ്സിയായി മാറി. ഇതിനായി ചെന്നൈയിലെ   "പിന്നൈ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ്' എന്ന എൻബിഎഫ്സിയെ ഏറ്റെടുത്ത് ഇസാഫ് മൈക്രോഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് രൂപീകരിച്ചു. വായ്പപ്രവർത്തനങ്ങളെല്ലാം അതിന്റെ കീഴിലാക്കി. 2014ൽ റിസർവ് ബാങ്ക് പരമ്പരാ​ഗത ബാങ്കുകളിൽനിന്ന്‌ വ്യത്യസ്തമായ സ്മോൾ ഫിനാൻസ് ബാങ്കുകൾക്കുള്ള അപേക്ഷ ക്ഷണിച്ചപ്പോൾ ഇവർ അതിനുള്ള 100 കോടി രൂപയുടെ മൂലധനം എന്ന യോ​ഗ്യതയിലേക്ക് വളർന്നിരുന്നു. അങ്ങനെ 72 അപേക്ഷകരിൽനിന്ന് തെരഞ്ഞെടുത്ത 10 പേരിൽ ഒന്നായി, 2017 മാർച്ചിൽ കേരളത്തിലെ ആദ്യ സ്‌മോൾ ഫിനാൻസ് ബാങ്കായി ഇസാഫ്‌ പ്രവർത്തനം തുടങ്ങി.

വ്യത്യസ്തമായ ബാങ്ക് എന്നനിലയ്ക്ക് ബാങ്കിങ് സേവനങ്ങൾ ലഭ്യമല്ലാത്ത, മതിയായ സേവനം കിട്ടാത്ത മേഖലകളിൽ സേവനം ലഭ്യമാക്കുക എന്നതാണ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ലക്ഷ്യം. ചെറുകിട കൃഷിക്കാർ, സംരംഭകർ, മത്സ്യത്തൊഴിലാളികള്‍ തുടങ്ങി  വിവിധതലങ്ങളിലുള്ളവര്‍ക്ക് വായ്പയും മറ്റു ബാങ്കിങ് സേവനങ്ങളും വാതിൽപ്പടിയിൽ എത്തിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്. സാധാരണക്കാരിൽ സാധാരണക്കാരാണ് ഇടപാടുകാരിൽ ഭൂരിപക്ഷവും. പണമില്ലാത്തതുകൊണ്ടുമാത്രം ജീവിതം വഴിമുട്ടില്ല എന്ന ഉറപ്പാണ് ഞങ്ങൾ നൽകുന്നത്.  ഇതൊക്കെയാണ് ഞങ്ങളെ  വ്യത്യസ്തമാക്കുന്നതും–- പോൾ തോമസ് പറയുന്നു.

കുടിവെള്ളസംരക്ഷണം, ജലാശയങ്ങളുടെ  വീണ്ടെടുപ്പ് തുടങ്ങിയ പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും പുരപ്പുറ സോളാർ, ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങിയവയ്ക്കുള്ള വായ്പകൾക്ക് മുൻ​ഗണന നൽകുകയും ചെയ്യുന്ന ബാങ്കിന് സുസ്ഥിര ബാങ്കിങ് എന്ന പ്രത്യേക വിഭാ​ഗംതന്നെയുണ്ട്. മൂല്യാധിഷ്ഠിത ബാങ്കിങ് ലക്ഷ്യമിട്ട് 2009ൽ ആരംഭിച്ച "ഗ്ലോബൽ അലയൻസ് ഫോർ ബാങ്കിങ് ഓൺ വാല്യൂസ്' എന്ന ആ​ഗോളസംഘടനയിൽ അം​ഗത്വമെടുത്ത ആദ്യ ഇന്ത്യൻ ബാങ്കുമാണ് ഇസാഫ്.

ബാങ്ക് തുടങ്ങുമ്പോൾ എട്ട് സംസ്ഥാനങ്ങളിൽമാത്രമായിരുന്നു സാന്നിധ്യം. ഇന്നത് 21 സംസ്ഥാനങ്ങളിലേക്കും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വളർന്നുകഴിഞ്ഞു. രാജ്യത്താകെ ആയിരം ശാഖകളും 2500 കസ്റ്റമർ സർവീസ് സെന്ററുകളും ഒരുലക്ഷം ഏജന്റുമാരുമുണ്ട്. മൈക്രോഫിനാൻസിനൊപ്പം ഭവന, വാഹന, സ്വർണ, വ്യക്തി​ഗത, കാർഷിക, എംഎസ്എംഇ വായ്പകളും ലഭ്യമാക്കുകയും നിക്ഷേപം സ്വീകരിക്കുകയും ചെയ്യുന്നു.

സംരംഭവികസന മാതൃക

ഇസാഫ് ഫൗണ്ടേഷനുകീഴിൽ രാജ്യത്തെ നാനൂറോളം വിദ്യാലയങ്ങളിൽ ബാലജ്യോതി എന്ന വിദ്യാഭ്യാസ സഹായപദ്ധതിയും വിവിധ സംസ്ഥാനങ്ങളിൽ കർഷകർക്ക് സഹായമെത്തിച്ച് ചെറുപ്പക്കാരെ സംരംഭകരാക്കി മാറ്റുന്ന കർഷകമിത്ര, ക്ഷീരകർഷകർക്ക്  കൃത്രിമ ബീജസങ്കലനത്തിനുള്ള പ്രത്യേക പരിശീലനവും മറ്റ്‌ സഹായങ്ങളും ലഭ്യമാക്കുന്ന പശുമിത്ര, സൗരോർജം പ്രോത്സാഹിപ്പിക്കുന്ന ഊർജബന്ധു, സംരംഭകർക്ക് വിവിധ സേവനങ്ങൾ നൽകുന്ന ഉദ്യോ​ഗമിത്ര, ​ഗ്രാമീണമേഖലയിൽ ആരോ​ഗ്യസംരംഭകരെ സൃഷ്ടിക്കുന്ന ആരോ​ഗ്യമിത്ര, അതിഥിത്തൊഴിലാളികൾക്ക് സഹായം നൽകുന്ന ​ഗ്രാമവികാസ് തുടങ്ങിയ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇസാഫ് കോ–-ഓപ്പറേറ്റീവ്, സ്വാശ്രയ പ്രൊഡ്യൂസേഴ്സ് കമ്പനി തുടങ്ങിയ സംരംഭങ്ങളും ​ഗ്രൂപ്പിനു കീഴിലുണ്ട്.

എല്ലാ വില്ലേജിലും മൂന്നു കിലോമീറ്ററിനുള്ളിൽ ഒരു ഏജന്റും ഒരു മൈക്രോ എടിഎമ്മുമാണ് ലക്ഷ്യമിടുന്നത്.  ചെറിയ കടകൾ നടത്തുന്നവർ, പാൽവിതരണ സംഘങ്ങൾ, ജോലിയിൽനിന്ന് വിരമിച്ചവർ തുടങ്ങിയവരെ ബാങ്കിന്റെ ഏജന്റുമാരായി അധികവരുമാനം കണ്ടെത്താൻ സഹായിക്കുന്ന  സംരംഭമാതൃകയിലാണ് ഇസാഫ് ഭാവിവികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top