തിരുവനന്തപുരം> കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പായ ‘കൊക്കോണിക്‌സ്’ 15,000 രൂപയിൽ താഴെയുള്ള വിലയിൽ ഉടൻ വിപണിയിലെത്തും. കേന്ദ്ര സർക്കാരിന്റെ ബിഐഎസ് സർട്ടിഫിക്കേഷൻ ലഭിച്ചാലുടൻ വിപണിയിലിറക്കും. കൊക്കോണിക്‌സിന്റെ ആറ് പുതിയ മോഡൽ ആമസോണിൽ വീണ്ടുമെത്തി. ഓണം പ്രമാണിച്ച് മൂന്നുമുതൽ അഞ്ചു ശതമാനംവരെ വിലക്കുറവിൽ ലാപ്‌ടോപ് ലഭിക്കും. നേരത്തേ മൂന്നു മോഡലാണ് ആമസോണിൽ ലഭ്യമായിരുന്നത്.
കോവിഡ് കാലത്ത് വിതരണം മുടങ്ങിയതിനാൽ നിർത്തിവച്ചിരുന്ന വിപണനമാണ് ആമസോണിലൂടെ വീണ്ടും ആരംഭിച്ചത്. വെള്ളിയാഴ്‌ച മുതൽ സെപ്‌തംബർ മൂന്നുവരെയാണ് ഓണം പ്രമാണിച്ചുള്ള വിലക്കിഴിവ്. 25,000 മുതൽ 40,000 രൂപവരെയുള്ള ആറു മോഡലാണുള്ളത്. ഇതുവരെ 4000ൽ അധികം ലാപ്‌ടോപ്പുകൾ വിറ്റഴിച്ചു. ആയിരത്തോളം ലാപ്‌ടോപ്പുകളുടെ ഓർഡറുമുണ്ട്.
സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് സ്ഥാപിച്ച കൊക്കോണിക്‌സ് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ലാപ്‌ടോപ് നിർമിക്കുന്ന രാജ്യത്തെ ആദ്യസംരംഭമാണ്. പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ, ഇലക്ട്രോണിക് ഉൽപ്പാദനരംഗത്തെ ആഗോള കമ്പനിയായ യുഎസ്ടി ഗ്ലോബൽ, ഇന്റൽ, കെഎസ്‌ഐഡിസി, സ്റ്റാർട്ടപ്പായ ആക്‌സിലറോൺ എന്നീ സ്ഥാപനങ്ങൾ ചേർന്ന സംരംഭമാണ് കൊക്കോണിക്‌സ്. ബഹുരാഷ്ട്ര കമ്പനികളുടെ ലാപ്‌ടോപ്പുകളേക്കാൾ വിലക്കുറവാണ് പ്രധാനനേട്ടം. കെൽട്രോണിന്റെ തിരുവനന്തപുരം മൺവിളയിലുള്ള പഴയ പ്രിന്റഡ് സർക്യൂട്ട് നിർമാണശാലയാണ് കൊക്കോണിക്‌സിന് കൈമാറിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..