കൊച്ചി > ബബ്ൾ സോക്കർ ലീഗ് കൊച്ചി പതിപ്പിന് ആവേശകരമായ അന്ത്യം. ഇരുപതോളം ടീമുകൾ പങ്കെടുത്ത ഫൈനൽ റൗണ്ട് മത്സരങ്ങളിൽ വിവിധ വിഭാഗങ്ങളിൽ സിറ്റി പ്ലെയേഴ്സ്, ഏയ്റയോട്ട്, എസ്ബി കോളേജ് ടീമുകൾ വിജയികളായി. മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ രസകരമായ നിമിഷങ്ങളാൽ ടർഫിനെ ചിരിയിലാഴ്ത്തി.
വനിതാ വിഭാഗത്തിൽ ക്യാപ്റ്റൻ ശ്രുതിയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഏയ്റയോട്ട് ടീം വിജയികളായി. വിദ്യാർഥി വിഭാഗത്തിൽ ഹൈസൽ നയിച്ച ചങ്ങനാശ്ശേരി എസ് ബി കോളേജ് ടീമും പ്രൊഫെഷണൽ ഫുട്ബോൾ ടീം വിഭാഗത്തിൽ ഏകലവ്യൻ ക്യാപ്റ്റനായ സിറ്റി പ്ലെയേഴ്സ് ടീമും വിജയികളായി. കോർപ്പറേറ്റ് ടീം വിഭാഗത്തിൽ യൂസഫ് നയിച്ച ഗ്രാൻഡ് ഹയാത്ത് ടീം കപ്പ് നേടി.
പ്ലിങ് ഫൂഡ്‌സ് ആന്‍ഡ് ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡും കിച്ചന്‍ കമ്യൂണിറ്റി ഇവന്റ്‌സും സംയുക്തമായാണ് ലീഗ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ഇന്ത്യയിൽ ആദ്യമായാണ് ലീഗ് ഫോർമാറ്റിൽ ബബ്ൾ സോക്കർ മത്സരങ്ങൾ സംഘടിപ്പിക്കപ്പെടുന്നത്.
ഫുട്‌ബോളിന്റെ രസകരമായ രൂപമാണ് ബബ്ൾ സോക്കർ. സുതാര്യമായ കൂറ്റൻ ബലൂണുകൾ ധരിച്ച കളിക്കാർ പരസ്പരം കൂട്ടിമുട്ടിക്കൊണ്ട് തട്ടി വീഴ്ത്താനും ഗോളടിക്കാനും ശ്രമിക്കുന്ന കളിയാണിത്. നാലുപേര്‍ വീതം അടങ്ങുന്ന ടീമുകള്‍ തമ്മിലാണ് മത്സരം. പത്തുമിനിറ്റ് ദൈര്‍ഘ്യമുള്ള കളിക്കിടെ അഞ്ചുമിനിറ്റില്‍ ഹാഫ്ടൈം ഉണ്ടാകും.
കടവന്ത്ര സെസ്റ്റോ ഫുട്ബോള്‍ ടര്‍ഫിലും ചിറ്റൂർ റോഡിലെ കാംപിയോൺസ് സിന്തറ്റിക് ടർഫിലുമായി കഴിഞ്ഞ രണ്ടു ശനിയാഴ്ച്ചകളായി നടന്ന പ്രിലിമിനറി മത്സരങ്ങളിൽ മുപ്പതിലേറെ ടീമുകൾ പങ്കെടുത്തിരുന്നു. കൊച്ചി പതിപ്പിനു തുടർച്ചയായി കേരളത്തിലെ മറ്റു നഗരങ്ങളിലും ബബ്ൾ സോക്കർ ലീഗ് സംഘടിപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..