അഗളി> ഈ വറുതി കാലത്ത് അല്ലലില്ലാതെ കഴിയാൻ ഉള്ളതെല്ലാം വീട്ടിലെത്തിച്ചു നൽകുന്ന സംസ്ഥാന സർക്കാറിന് പാട്ടിലൂടെ അഭിവാദ്യമർപ്പിച്ച് നഞ്ചിയമ്മ. അട്ടപ്പാടി കോപ്പറേറ്റീവ് സർവീസ് സഹകരണ ബാങ്ക് പ്രതിനിധികൾ നഞ്ചിയമ്മക്ക് അർഹമായ വിധവ പെൻഷൻ കൈമാറുന്നതിനായി വീട്ടിലെത്തിയപ്പോഴാണ് സംസ്ഥാന സർക്കാരിനോടുള്ള ആദരം അറിയിച്ചു പാട്ട് പാടി സന്തോഷം പങ്കുവെച്ചത്.
മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന നിരവധി വിദേശ പരിപാടികൾ അടക്കമുള്ളവ എല്ലാം ഒഴിവാക്കി ലോക്ഡൗണിന്റെ ഭാഗമായി അഗളി, ഗുളിക്കടവിന് അടുത്തുള്ള നക്കുപ്പതി ഊരിലെ കൊച്ചുവീട്ടിൽ പുറത്തിറങ്ങാതെ കഴിയുകയാണ് നഞ്ചിയമ്മ. കഷ്ടകാലത്തെല്ലാം തുണയേകുന്ന നീ ദൈവമകനാണ് എന്ന അർത്ഥം വരുന്ന വരികളുള്ള അട്ടപ്പാടിയിലെ ഇരുള വിഭാഗക്കാരുടെ ഗാനമാണ് ആലപിച്ചത്. കൂടാതെ നഞ്ചിയമ്മയെ പുറംലോകം തിരിച്ചറിഞ്ഞ 'കളക്കാത്ത ചന്ദനമരം' എന്ന അയ്യപ്പനും കോശിയും സിനിമയിലെ പ്രശസ്തമായ ഗാനം കൂടി പാടി കേൾപ്പിച്ചാണ് പെൻഷൻ നൽകാൻ എത്തിയ ഉദ്യോഗസ്ഥരെ തിരിച്ചയച്ചത്. വരുമാനമെല്ലാം നിലച്ച് വീട്ടിൽ ഇരിക്കുമ്പോൾ വേണ്ടതെല്ലാം വീട്ടിലെത്തിച്ച് സർക്കാർ കൂടെ നിൽക്കുന്നുണ്ട്. കൂടാതെയാണ് പെൻഷൻ ഇനത്തിൽ 8500 രൂപ കൂടി കൈമാറുന്നത് ഇതില്‍ ഒത്തിരി സന്തോഷം നഞ്ചിയമ്മ ഉദ്യോഗസ്ഥരെ അറിയിച്ചു.

അട്ടപ്പാടി കോഓപ്പറേറ്റീവ് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി സുരേഷ് നഞ്ചിയമ്മക്ക് പെൻഷൻ തുക കൈമാറുന്നു
അട്ടപ്പാടിയിൽ രണ്ടാംഘട്ട ക്ഷേമ പെൻഷനുകൾ വിതരണം ഏതാണ്ട് പൂർത്തിയായി. മൂന്ന് പഞ്ചായത്തുകളിലെ 54 വാർഡുകളിലായി അയ്യായിരത്തോളം പേർക്ക് മൂന്ന് കോടിയോളം രൂപയാണ് വിതരണം നടത്തുന്നത്. ആദ്യഘട്ടത്തിൽ വിതരണം നടത്തിയ ഒന്നരക്കോടി പുറമേയാണിത്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..