കൊച്ചി
മലയാള സിനിമയിലെ ഭാവഗായകന് വ്യാഴാഴ്‌ച 78–-ാം ജന്മദിനം. പ്രത്യേകിച്ച് ആഘോഷങ്ങളില്ല. കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് പി ജയചന്ദ്രന്റെ തീരുമാനം. ഭാര്യ ലളിതയ്‌ക്കും മക്കളായ ദിനനാഥിനും ലക്ഷ്മിയ്‌ക്കുമൊപ്പം തൃശൂർ പൂങ്കുന്നം വിശ്രാം അപാർട്‌മെന്റ്‌സിൽ ഗുൽമോഹർ ഫ്ലാറ്റിലാണ് താമസം. കുംഭത്തിലെ തിരുവാതിരയാണ് ജന്മനാൾ. അത് ഇത്തവണ പന്ത്രണ്ടിനാണ്. അന്ന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമൊത്ത് ചെറിയ സദ്യ നടത്തും. തിങ്കളാഴ്‌ച അദ്ദേഹം അർജുനൻ മാസ്‌റ്റർ ഫൗണ്ടേഷന്റെ പുരസ്‌കാരം തൃശൂരിൽ ഏറ്റുവാങ്ങി.
ആദരമായി ബാലു ആർ നായർ സംവിധാനം ചെയ്യുന്ന ‘പ്രിയഗായകാ’ ആൽബം വ്യാഴാഴ്‌ച യുട്യൂബ് ചാനലിൽ റിലീസ് ചെയ്യും. ചിത്ര അരുണും
ഗോപന്‍ സ്വരത്രയയും ചേർന്നാണ് സംഗീതമൊരുക്കിയത്. ചിത്ര അരുണും മധുബാലകൃഷ്‌ണനും ചേർന്ന് ഗാനം ആലപിക്കുന്നു. അദ്ദേഹത്തിന്റെ പഴയകാല ഓർമകളെ ആസ്‌പദമാക്കിയാണ് ഏഴ് മിനിറ്റുള്ള ഗാനം ഒരുക്കിയിരിക്കുന്നത്. അടുത്തിടെ ‘കണ്ണാടി’ ചിത്രത്തിൽ വിടപറയാതെ എന്ന ഗാനം പാടിയിരുന്നു. ഹെഡ്‌മാസ്‌റ്റർ, സെക്‌ഷൻ 306 ഐപിസി, ഒരുത്തീ എന്നിവയാണ് പുറത്തുവരാനിരിക്കുന്ന ചിത്രങ്ങൾ.
മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി ഭാഷകളിൽ പതിനായിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച ജയചന്ദ്രൻ ‘കുഞ്ഞാലി മരയ്ക്കാർ’ ചിത്രത്തിനായാണ് ആദ്യം പാടിയതെങ്കിലും പുറത്തുവന്നത് 1966ൽ പുറത്തിറങ്ങിയ ‘കളിത്തോഴൻ’ ആണ്. എക്കാലവും മലയാളികൾ ഇഷ്ടപ്പെടുന്ന ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’എന്ന ഗാനം.
1944 മാർച്ച് മൂന്നിന് എറണാകുളം രവിപുരത്ത് ഭദ്രാലയത്തിലാണ് ജയചന്ദ്രൻ ജനിച്ചത്. കുടുംബം പിന്നീട് ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. രവിവർമ കൊച്ചനിയൻ തമ്പുരന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ചുമക്കളിൽ മൂന്നാമനാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..