കേരളത്തിന്റെ എക്കാലത്തെയും പ്രിയകവി വയലാര്‍ രാമവര്‍മ്മയുടെ ചരമവാര്‍ഷികം വയലാര്‍ വിപ്ളവ വാര്‍ഷികത്തിനൊപ്പം വീണ്ടുമെത്തുന്നു. 1975 ഒക്ടോബര്‍ 27 ന് പുലര്‍ച്ചെയായിരുന്നു വയലാറിന്റെ വേര്‍പാട്. തിരുവനന്തപുരം മുതല്‍ വയലാര്‍ വരെ നീണ്ട വിലാപയാത്രയില്‍ ആ മൃതദേഹത്തിനൊപ്പം ഒഎന്‍വി കുറുപ്പും പി ഭാസ്ക്കരനും സഞ്ചരിച്ചു. തോപ്പില്‍ ഭാസിയും പിന്നീട് വയലാര്‍ സ്മാരക ട്രസ്റ്റ് സെക്രട്ടറിയായ സി വി ത്രിവിക്രമനും ആംബുലന്‍സിലുണ്ടായിരുന്നു. ആ അന്ത്യയാത്രയെപ്പറ്റി മലയാളനാട് വാരികയില്‍ ഒഎന്‍വി എഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പ് ഇവിടെ വായിക്കാം. ഒപ്പം വയലാറിന്റെ അന്ത്യനിമിഷങ്ങളെപ്പറ്റി മലയാറ്റൂര്‍ രാമകൃഷ്ണന്‍ എഴുതിയതും വായിക്കാം.
വയലാറും ഒഎന്‍വിയും പിന്നില്‍ വി സാംബശിവന്‍
വീണപൂവില്‍ വീണ ഒരു കണ്ണുനീര്‍പ്പൂവ്
ഒഎന്‍വി കുറുപ്പ്
ആംബുലന്‍സിന്റെ പിന്‍വാതില്‍ തുറക്കുകയും അടയുകയും ചെയ്തുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിന് ആരോധകരുടെ അന്ത്യോപചാരം റീത്തുകളായും ഹാരങ്ങളായും വന്നു നിറഞ്ഞുകൊണ്ടിരുന്നു. നിര്‍ദ്ദിഷ്ടസ്ഥാനങ്ങളില്‍ മാത്രമേ വാഹനം നിര്‍ത്താവൂ എന്ന് വിക്രമന്‍ നിഷ്കര്‍ഷിച്ചിരുന്നു എങ്കിലും, വഴിയരികില്‍ റീത്തുമായി കാത്തുനിന്നിരുന്ന കൊച്ചുകൊച്ചു സംഘങ്ങളെയും അവഗണിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. ഭാസിയും വിക്രമനും പണിപ്പെട്ടു ഡോര്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നതിനിടയില്‍, ഭാസ്കരനും ഞാനും റീത്ത് ഏറ്റുവാങ്ങി യഥാസമയം അര്‍പ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ തിരക്കിട്ട പരിപാടിക്കിടയില്‍, കായംകുളം പിന്നീട് ഒട്ടുദൂരം ചെന്നപ്പോള്‍ - ഒരിടത്ത് വണ്ടി നിറുത്തി പതിവുപോലെ റീത്ത് സമര്‍പ്പണം കഴിഞ്ഞ് വീണ്ടും നീങ്ങാനാരംഭിച്ചപ്പോള്‍, വിക്രമന്‍ 'വണ്ടിനിര്‍ത്തു' എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. വാഹനം നിന്നു. ഭാസി കതകു പകുതിതുറന്നു. ആള്‍ക്കൂട്ടം വിട്ടൊരുഭാഗത്തുനിന്ന് ഓടിക്കിതച്ചെത്തിയ ഒരു പെണ്‍കുട്ടി പിഞ്ചുകൈയിലൊരു താമരപ്പൂവുമായി നില്‍ക്കുന്നു. ചുവന്ന - പാതിവിടര്‍ന്ന - ഒരു താമരപ്പൂവ്!! അവള്‍ അത് എന്റെ നേര്‍ക്കുയര്‍ത്തി നീട്ടി. ഞാനത് ഏറ്റുവാങ്ങി. ശവമഞ്ചത്തിനുമുകളില്‍ അവള്‍ കാണ്‍കെ വച്ചു. പെണ്‍കുട്ടി തൊഴുതു പിന്‍വാങ്ങി. ആ താമരപ്പൂവ് അവിടെ നിന്ന് ഞങ്ങള്‍ നീക്കിയില്ല. മറ്റെല്ലാ റീത്തുകളും പിന്നിലേക്ക് ഒതുക്കുമാറ്റേണ്ടിവന്നപ്പോഴും, ആ നിഷ്പന്ദഗന്ധര്‍വഗാനത്തില്‍ ആ കൊച്ചു പെണ്‍കിടാവിന്റെ നിഷ്കളങ്കാത്മാവ് നിശ്ശബ്ദവേദനയോടെയര്‍പ്പിച്ച ആ അന്ത്യോപചാരം ആരുമെടുത്തുമാറ്റാന്‍ ധൈര്യപ്പെട്ടില്ല.
ആ പെണ്‍കുട്ടി പൊട്ടിക്കരഞ്ഞില്ല; വികാരവൈവശ്യം പ്രകടിപ്പിച്ചില്ല. ക്യാമറ ക്ളിക്ക് ചെയ്യുന്നതും കാത്ത് നിന്നില്ല, അവള്‍. ആ മുഖം സൌമ്യമായി, ശോകമൂകമായി ഒരു നോക്ക് കണ്ട്; ഒരു പൂവു നീട്ടി, തൊഴുതു; മടങ്ങിപ്പോയി. കുട്ടന്റെ ആത്മാവ് അത് ശ്രദ്ധിച്ചിരിക്കും; സ്വന്തം കവിത്വത്തിന്റെ സാഫല്യം നിഗൂഢമായി അനുഭവിച്ചിരിക്കും; അന്തര്‍ബാഷ്പം ചൊരിഞ്ഞിരിക്കണം; നിര്‍വൃതി പൂണ്ടിരിക്കും. ആ പെണ്‍കുട്ടി ആരായിരുന്നു? ആരായാലും അവള്‍ കേരളത്തിന്റെ ആത്മാവില്‍ നിന്നെഴുന്നേറ്റു വന്നതുപോലെ തോന്നി. അവള്‍ നന്നെ കുട്ടിക്കാലത്ത്, തന്റെ അമ്മയോ ചേച്ചിയോ പാടുന്നത് കേട്ടിരിക്കാം: 'തുമ്പീ, തുമ്പീ, വാ വാ! എന്ന്. പിന്നെപ്പിന്നെ, സന്ധ്യാവേളകളില്‍ ഏതോ ഗ്രാമീണഭവനത്തിലെ റേഡിയോയ്ക്കരികിലിരുന്ന് അവള്‍ ആ ഗാനകലയുടെ 'ആയിരം പാദസരങ്ങള്‍ കിലുങ്ങുന്നത്' കേട്ട് നിര്‍വചനാതീതമായ നിര്‍വൃതിയില്‍ ലയിച്ചിരിക്കാം. പിന്നെ; ആരോ പറഞ്ഞറിഞ്ഞിരിക്കാം, അല്ലെങ്കില്‍ പത്രത്തില്‍ കണ്ടിരിക്കാം; അഗ്നിപര്‍വതം പുകഞ്ഞതും, ഉറ്റുനോക്കിനിന്ന ഭൂചക്രവാളം ചുവന്നതും. ഒടുവില്‍ ഗരുഡന്‍ വന്ന് ആ പവിഴത്തെ ചെപ്പില്‍നിന്ന് കൊത്തിയെടുത്ത് പറന്നതും! അവളുടെ നിശബ്ദമായ, നിരാര്‍ഭാടമായ, നിഭൃതമായ ആരാധനയുടെ - ഹൃദയത്തിന്റെ സമസ്തതന്തുക്കളില്‍ നിന്നുമുരുകി വാര്‍ത്ത ദുഃഖത്തിന്റെ അഞ്ജലിയായിരുന്നു ആ താമരപ്പൂവ്! അത് എന്റെ പ്രിയ തോഴന്റെ നെഞ്ചോടമര്‍ന്നിരുന്ന് നിമന്ത്രിച്ചിരിക്കാം. "വീണപൂവേ! വീണപൂവേ! വിടര്‍ന്നതെന്തിനു നീ?
പിന്നെയും ജനലക്ഷങ്ങളെ പിന്നിട്ട് മുന്നോട്ടുനീങ്ങിയ ആംബുലന്‍സിന്റെ ഉള്ളിലെ ദുസ്സഹമായ ചൂടില്‍ ആ പൂവും മെല്ലെ മെല്ലെ ഇതള്‍വാടിയപ്പോള്‍, അത് മറ്റൊരു വേദനയുടെ ചിത്രമായിത്തീര്‍ന്നു.
എനിക്ക് നീ എന്നും ഒരു വലിയ സ്നേഹമായിരുന്നു
മലയാറ്റൂര്‍ രാമകൃഷ്ണന്‍
എസ് കെ നായരും വയലാറും മലയാറ്റൂരും
എന്നാണ് കുട്ടനെ ഞാന്‍ ആദ്യം കണ്ടത്? മാസവും തീയതിയുമോര്‍മ്മയില്ല. 1949ലോ 1950 ലോ ഒരു ദിവസം. ലോ കോളേജ് വിട്ട് പുറത്തിറങ്ങിയ കാലം. കെടാമംഗലം പപ്പുക്കുട്ടിയും ഞാനും കുട്ടനും വയലാറിലെ വെള്ളമണലില്‍ ഒന്നിച്ചുകൂടി. അന്ന് ആ വെള്ളമണലിന് ചോരയുടെ മണമുണ്ടായിരുന്നു. വയലാര്‍- പുന്നപ്ര സമരത്തിന്റെ കഥകള്‍ അന്നും അന്തരീക്ഷത്തിലിരമ്പിയിരുന്നു. അന്ന് ഞങ്ങള്‍ സംസാരിച്ചത് കവിതയും സാഹിത്യവുമൊന്നുമായിരുന്നില്ല. ദിവാന്‍ ഭരണത്തിനെതിരായി ആയുധമേന്തിയ ധീരസാഹസികരെപ്പറ്റി കുട്ടന്‍ പറഞ്ഞ ആവേശകരമായ സംഭവകഥകള്‍ ഞങ്ങള്‍ കേട്ടു. നേരിമിരുട്ടി. ഞങ്ങള്‍ കുട്ടനൊന്നിച്ച് പഴയ കോവിലകത്തേക്ക് പോയി. അമ്മ വിളമ്പിത്തന്നു. അന്നു രാത്രി സിമന്റ് തളത്തില്‍ മെത്തപ്പായ വിരിച്ച് ഞങ്ങള്‍ കിടന്നുറങ്ങി. രാത്രി വളരെ വൈകിയപ്പോള്‍ എല്ലാവര്‍ക്കും ഒരു കുസൃതി തോന്നി. അമ്മയറിയാതെ ശകലം കള്ളു കുടിക്കണം! പുറത്തിറങ്ങി. കുട്ടന്‍ ആരെയോ വിളിച്ചു; തെങ്ങില്‍നിന്നും കുടമിറക്കി. സന്തോഷവാന്മാരയി മടങ്ങുമ്പോള്‍ വഴിയില്‍ കണ്ട ഒരു സര്‍പ്പപ്രതിഷ്ഠ ഞങ്ങളാരോ ഇളക്കി ഒരു കുളത്തിലെറിഞ്ഞു... ആരാണിത് ചെയ്തതെന്ന് നിശ്ചയം പോര.
ഇതാണാദ്യത്തെ ഓര്‍മ്മ.
അതിനുശേഷം എത്രയെത്ര സംഭവങ്ങള്‍! ലഹളക്കാരെപ്പോലെ തലച്ചോറിന്റെ കവാടം തുറന്നെത്തുന്ന അനേകായിരം ഓര്‍മകള്‍
!
ആരോഗ്യവാനായ കുട്ടനെ അവസാനം കണ്ടത് ഒക്ടോബര്‍ 10-ാം തീയതിയാണ്. അതിനുശേഷം ഞാന്‍ കണ്ട കുട്ടന്‍ മരണത്തെ തോല്‍പ്പിക്കാന്‍ പാടുപെടുന്ന ദുര്‍ബലനായിരുന്നു.
ഒക്ടോബര്‍ 10ന് അമ്മയുടെ രോഗമന്വേഷിച്ചാണ് ഞാന്‍ വയലാറിലെത്തിയത്. അമ്മ നന്നേ ക്ഷീണിച്ചിരുന്നു. കൈകാലുകള്‍ തണുത്തിരുന്നു. എത്രയൊപ്പിയെടുത്താലും നെറ്റിയില്‍ വിയര്‍പ്പിന്റെ മുത്തുകള്‍ തെളിഞ്ഞുനിന്നു. ഞാനും കുട്ടനും അമ്മയുടെ കട്ടിലിലിരുന്നു. അമ്മ എന്റെ വിരലുകളില്‍ തടവികൊണ്ട് പറഞ്ഞു. "ഇത്തവണ ഞാന്‍ പോകും''.കുട്ടന്റെ കണ്ണുനിറഞ്ഞു. ഞാന്‍ അമ്മയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. 'അമ്മയ്ക്കിനിയും കുട്ടന്റെ പാട്ടുകേള്‍ക്കണ്ടേ? കവിത വായിക്കണ്ടേ? മരിക്കുമെന്നും മറ്റും പറഞ്ഞ് ആളെ വിരട്ടരുത്!'' അമ്മ ചിരിച്ചുവോ? ഏതാനും നിമിഷങ്ങള്‍ക്കു ശേഷം അമ്മ പറഞ്ഞു. 'കുട്ടന്‍ യാതൊന്നും കരുതീട്ടില്ല-''
ഞാനും കുട്ടനും മറ്റൊരു മുറിയിലേക്ക് പോയി. ഓടി നടന്നിരുന്ന തന്റെ ഓമന പോമറേനിയന്‍ നായ്ക്കളെ തടകികൊണ്ട് കുട്ടന്‍ പറഞ്ഞു. "ഞാന്‍ കാശൊന്നും മിച്ചം വച്ചിട്ടില്ലെന്നാണ് അമ്മ പറഞ്ഞത്''.
അന്ന്. ഞാന്‍ യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ അര്‍ധരാത്രി കഴിഞ്ഞു.
ഒക്ടോബര്‍ 21-ാം തീയതി വയലാറില്‍ നിന്നും കുട്ടന്‍ എനിക്ക് ഫോണ്‍ ചെയ്തു. ഒരു സിനിമാക്കാര്യം പറയാന്‍. അമ്മയുടെ ആരോഗ്യത്തെപ്പറ്റി ഞാന്‍ തിരക്കിയപ്പോള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് കുട്ടനറിയിച്ചു. 'അമ്മ സ്മാര്‍ട്ടായിരിക്കുന്നു'.
അന്നു വൈകുന്നേരം ഞാന്‍ മദ്രാസിലേക്കു പോയി.
22-ാം തീയതി രാവിലെയാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കേട്ടത്- കുട്ടന്‍ രക്തം ഛര്‍ദിച്ചു.
ഞാന്‍ ആലപ്പുഴ കലക്ട്രേറ്റില്‍ നിന്നും എന്റെ മന്ത്രി ബേബിജോണില്‍നിന്നും മണിക്കൂര്‍ തോറുമെന്നോണം കുട്ടന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി വിവരമറിഞ്ഞു. ആര്‍ക്കും ആശ നല്‍കാനുണ്ടായിരുന്നില്ല. 23-ാം തീയതി രാത്രി റവന്യൂമന്ത്രി തിരുവനന്തപുരത്തുനിന്നുമെന്നെ വിളിച്ചു. 'കുട്ടന്‍ ഈസ് ബെറ്റര്‍- ഇന്നു രാത്രി തിരുവനന്തപുരത്തേക്ക് കൊണ്ടുവരും- താന്‍ സമാധാനമായി ഉറങ്ങിക്കോളൂ'.
പിറ്റേന്ന് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും നേരെ മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിയപ്പോള്‍ ദുഃഖിതരായ നൂറുണക്കിനു സ്നേഹിതരെകണ്ടു - ഏഴാം വാര്‍ഡില്‍, ഒന്നാം ബെഡിനു ചുറ്റും. 'കുട്ടന് ബോധമുണ്ട്'; വേണമെങ്കില്‍ സംസാരിക്കാം' എന്നാരോ പറഞ്ഞു. എനിക്കടുത്തു ചെല്ലാന്‍ ധൈര്യമുണ്ടായില്ല. ഞാനെന്റെ കണ്ണീരിനെ ഭയന്നു. 25-ാം തീയതിയാണ് ബുദ്ധിമുട്ടുള്ള ഒരു തീരുമാനം, സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കുശേഷം, ഡോക്ടര്‍മാര്‍ കൈക്കൊണ്ടത്. ടെമ്പറേച്ചര്‍ കുറഞ്ഞാല്‍ ഓപ്പറേറ്റ് ചെയ്യാം. മന്ത്രി ടി വി തോമസിന്റെ സാന്നിധ്യത്തില്‍ ഒരു തീരുമാനം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഒരിക്കലും കരയാത്ത റ്റി വി കണ്ണുതുടയ്ക്കുന്നതു കണ്ടു.
നാലഞ്ചു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയക്കുശേഷം സംതൃപ്തിയോടെ തീയേറ്ററില്‍ നിന്നിറങ്ങിയ ഡോ. വാര്യരെ കണ്ടപ്പോള്‍ ഞങ്ങള്‍ അത്ഭുതങ്ങളില്‍ വിശ്വസിച്ചു.
പക്ഷേ, മരണം ക്രൂരനായ ഒരു ഒളിപ്പോരുകാരനെപ്പോലെ ആസ്പത്രിയിലെങ്ങോ പതുങ്ങിയിരിക്കയായിരുന്നു.
രാത്രി രണ്ടര മണിക്ക് കുട്ടന്റെ ഹൃദയം സ്തംഭിച്ചു- പ്രതീക്ഷകളെ മരവിപ്പിക്കുന്ന വാക്കുകള്‍ കേട്ടു- 'കാര്‍ഡിയാക് അറസ്റ്റ്'. വീണ്ടും അത്ഭുതം നടന്നു. ഡോക്ടര്‍മാര്‍ക്ക് കുട്ടന്റെ ഹൃദയത്തിന് പുനര്‍ജ്ജന്മം നല്‍കാന്‍ കഴിഞ്ഞു. ഇരുപത്താറാം തീയതി രാവിലെ വീണ്ടും അപകടസൂചനകള്‍ കണ്ടു. രക്തസ്രാവം- രാത്രി പത്തായപ്പോള്‍ 'കോമ' - പതിനൊന്നരയോടെ 'കിഡ്നി' ഫെയിലിയര്‍.
കുട്ടനെകണാന്‍ വന്ന അമ്മയുടെയും ഭാരതിയുടെയും കുഞ്ഞുങ്ങളുടെയും പൊട്ടിക്കരച്ചില്‍. എത്രയോ മരണങ്ങള്‍ കണ്ടു തഴമ്പിച്ച മെഡിക്കല്‍ കോളേജ് ആസ്പത്രിയുടെ കല്ലിന്റെയും സിമന്റിന്റെയും ഇരുമ്പിന്റെയും ശ്വാസം അസ്തമിച്ചിരുന്നില്ല.
വെളുപ്പിന് നാലടിച്ചപ്പോള്‍ കുട്ടന്റെ അവസാനത്തെ ശ്വാസവും നിലച്ചു- 'എനിക്ക് മരണമില്ല'ന്നെഴുതിയ കുട്ടന്റെ ശ്വാസം.
ഞങ്ങളെല്ലാം കുട്ടന്റെ ദേഹവുമായി പുറത്തു കടക്കുമ്പോള്‍ എന്നെ പൊട്ടിക്കരയിച്ച മറ്റൊരു സംഭവം നടന്നു. ഒരു നേഴ്സ് എന്റെ നേര്‍ക്ക് ഒരു രജിസ്റ്റര്‍ നീട്ടി. ഒപ്പിട്ടു കൊടുക്കണം. ശവമേറ്റതിന്. ഞാന്‍ വിറയലോടെ ഒപ്പുവെച്ചു.
കുട്ട, ജീവിച്ചിരിക്കുമ്പോള്‍ നീ എന്തെല്ലാം ബഹളങ്ങളാണ് കാണിച്ചിട്ടുള്ളത്! നാം എത്ര തവണ പിണങ്ങിയിട്ടുണ്ട്- എത്ര വേഗം ഇണങ്ങിയിട്ടുണ്ട്.
നീ പലര്‍ക്കും പലതായിരുന്നു. എനിക്ക് നീയെന്നും ഒരു വലിയ സ്നേഹമായിരുന്നു
വയലാറിനെ സംസ്കരിച്ച സ്ഥലത്ത് ഭാര്യ ഭാരതി തമ്പുരാട്ടിയും മകള്‍ ഇന്ദുലേഖയും
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..