കാളികാവ് > റമദാൻ പള്ളിയും അലിക്കയും കാഴ്‌ചയിൽ നിറയുമ്പോൾ ഉള്ളുലച്ചൊരുപാട്ട് പെയ്യുന്നുണ്ട് ‘മാലിക്’ എന്ന സിനിമയിൽ. കഥാസന്ദർഭങ്ങളെ കൂടുതൽ വികാരതീവ്രമാക്കിയ പശ്ചാത്തല സംഗീതം. മലയാളിക്ക് ഒരു മനോഹരഗാനംകൂടി സമ്മാനിച്ച ആ കുഞ്ഞുശബ്‌ദം നിലമ്പൂരിലുണ്ട്. ചോക്കാട് മമ്പാട്ടുമൂലയിലെ കെ ടി സക്കീർ–-റുക്‌സാന ദമ്പതികളുടെ മകൾ ഹിദ എന്ന നാലാം ക്ലാസുകാരിയാണ് ആ മിടുക്കി.
‘റഹീമുൻ അലീമുൻ’ എന്ന് തുടങ്ങുന്ന പശ്ചാത്തല സംഗീതമാണ് ഹിദ പാടിയത്. റമദാൻ പള്ളിയുടെ ചരിത്രത്തിനൊപ്പം ആ പാട്ടിന് പിന്നിലുമുണ്ട് ഒരു കുഞ്ഞുകഥ. ഗായികകൂടിയായ സഹോദരി റിഫക്കൊപ്പം സംഗീതസംവിധായകൻ ഹനീഫ മുടിക്കോടിനെ കാണാൻപോയതായിരുന്നു ഹിദ. ഹിദയുടെ കഴിവ് തിരിച്ചറിഞ്ഞ അദ്ദേഹം ഒരു പാട്ട് പാടിച്ചു.
സഹോദരിമാരുടെകൂടെ പാടി പരിശീലിച്ചിരുന്ന ഹിദ ഉള്ളുതുറന്ന് പാടി. പിന്നീടിത് മാലിക്കിൽ പശ്ചാത്തലസംഗീതമായി. സംഗീതത്തിൽ ശാസ്ത്രീയ പഠനമോ, പരിശീലനമോ വേണ്ടത്ര ഹിദയ്ക്ക് ലഭിച്ചിട്ടില്ല. ചോക്കാട് മമ്പാട്ടുമൂല ഗവ. എൽപി സ്‌കൂളിലെ വിദ്യാർഥിനിയാണ്. ഓണത്തിന് റിലീസാകുന്ന ‘ഗാന്ധി സ്‌ക്വയർ’ എന്ന സിനിമയിലും ഹിദ പാടിയിട്ടുണ്ട്. നിലമ്പൂർ സിസ്‌റ്റേഴ്‌സ് എന്നറിയപ്പെടുന്ന ഹിദ സഹോദരങ്ങളായ റിഫ മോൾ, റിദ എന്നിവരുടെ പാട്ടുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..