സംഗീതത്തിന്റെ പരമോന്നത പുരസ്കാരവേദിയില്‍ ലോകത്തെ ഞെട്ടിച്ച് പതിനെട്ടുകാരി. അമേരിക്കന്‍ സംഗീതലോകത്തെ ഓസ്കറായി കരുതപ്പെടുന്ന ഗ്രാമിയില്‍ ബില്ലി ഐലിഷ് എന്ന പെണ്‍കുട്ടി വാരിക്കൂട്ടിയത് ഏറ്റവും മഹത്തായ അഞ്ച് പുരസ്കാരം. മികച്ച പുതുമുഖ കലാകാരി, ഏറ്റവും മികച്ച സംഗീത റെക്കോഡ്, മികച്ച ആല്‍ബം, മികച്ച പാട്ട് എന്നിങ്ങനെ പ്രധാന നാലു പുരസ്കാരം. ഒപ്പം മികച്ച പോപ്പ് സംഗീത ആല്‍ബത്തിനുള്ള പുരസ്കാരവും.
ആറ് നാമനിര്‍ദേശമാണ് ലഭിച്ചത്. ഇതില്‍ അഞ്ചിലും പുരസ്കാരം നേടി. ഗ്രാമിപുരസ്കാരത്തിനായി ഈവര്‍ഷം പരിഗണിക്കപ്പെട്ടവരില്‍ ഏറ്റവും ഇളയവള്‍, വിശ്വസംഗീതജ്ഞരുടെ നിരവധി റെക്കോഡ് പഴങ്കഥയാക്കി. ഏറ്റവും മികച്ച ആല്‍ബത്തിനുള്ള പുരസ്കാരം 20–-ാം വയസ്സില്‍ നേടിയ ടൈലര്‍ സ്വിഫ്റ്റിന്റെ റെക്കോഡും കടപുഴകി.
ബ്രിട്ടീഷ് ഗായിക അഡ്ലെ പ്രധാന ഗ്രാമിപുരസ്കാരങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ടെങ്കിലും അവ മൂന്നു വര്‍ഷത്തെ ഇടവേളയിലായിരുന്നു.
അമേരിക്കയിലെ ലൊസ് ആഞ്ചലസ് ചില്‍ഡ്രൻസ് കോറസില്‍നിന്ന് സംഗീത ആല്‍ബവുമായി എത്തിയ ബില്ലി സഹോദരനെ പിന്തുടര്‍ന്നാണ് സംഗീതലോകത്ത് എത്തിയത്. ആദ്യ ആല്‍ബം "വെന്‍ വി ഫാള്‍ അസ്ലീപ്, വെയര്‍ ഡു വി ഗോ?' എന്ന ആദ്യ ആല്‍ബം പുറത്തിറങ്ങിയത് കഴിഞ്ഞ മാര്‍ച്ചില്‍. ഇതിലെ ബാഡ് ഗൈ എന്ന പാട്ട് ആദ്യ ആഗോള ഹിറ്റായി. യുകെയിലെ ഏറ്റവും മികച്ച ആല്‍ബമായി ഇതുമാറി.
അപ്രതീക്ഷിതമായി വിടപറഞ്ഞ ലോക ബാസ്കറ്റ് ബോള്‍ ഇതിഹാസം കൊര്‍ബി ബ്രയന്റിന് ആദരം അര്‍പ്പിച്ചാണ് ലൊസ് ആഞ്ചലസിലെ സ്റ്റേപില്‍ സെന്ററില്‍ പുരസ്കാരപ്രഖ്യാപനം അരങ്ങേറിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..