20 April Saturday

ഹൃദയത്തിന്റെ പ്രവര്‍ത്തനം ഏറ്റെടുത്ത് വിഎ എക്മോ; കോവിഡാനന്തര വൈറല്‍ മയോകാര്‍ഡൈറ്റിസ് ബാധിച്ച യുവാവിന് പുതുജന്മം

വെബ് ഡെസ്‌ക്‌Updated: Monday May 31, 2021

കൊച്ചി> ഗുരുതരമായ ഹൃദയാഘാതം സംഭവിച്ച ചെറുപ്പക്കാരന്റെ ജീവന്‍ വിഎ എക്മോ എന്ന അത്യാധുനിക മെക്കാനിക്കല്‍ സര്‍ക്കുലേറ്ററി സപ്പോര്‍ട്ട് സിസ്റ്റത്തിന്റെ (എംസിഎസ്) സഹായത്തോടെ രക്ഷിച്ചു. കോവിഡാനന്തര വൈറല്‍ മയോകാര്‍ഡൈറ്റിസിനെത്തുടര്‍ന്ന് ഹൃദയാഘാതം സംഭവിച്ച ആലുവ പാറപ്പുറം സ്വദേശി കെ എം മനോജിനാണ് (30) കൊച്ചി വിപിഎസ് ലേക്ക്ഷോര്‍ ഹോസ്പിറ്റലില്‍ പുതുജീവന്‍ ലഭിച്ചത്.

പത്തു ദിവസമായി കോവിഡ് ബാധിച്ച് വീട്ടില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മനോജിനെ മൂന്നു ദിവസമായുണ്ടായിരുന്ന കടുത്ത പനിയും ഉയര്‍ന്ന ഹൃദയമിടിപ്പുമായാണ് മെയ് 20ന് വിപിഎസ് ലേക്ക്ഷോറില്‍ പ്രവേശിപ്പിച്ചത്. പ്രവേശിപ്പിച്ച സമയത്തു തന്നെ മനോജിന്റെ കിഡ്നിയുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. ഇതിനു പുറമെ രക്തസര്‍ദ്ദം താഴ്ന്നതും ശ്വാസംമുട്ടലുണ്ടായതും സ്ഥിതി വഷളാക്കി.

വിദഗ്ധ പരിശോനകള്‍ക്കു ശേഷം മരുന്നുകളുടേയും സപ്പോര്‍ട്ട് സിസ്റ്റങ്ങളുടേയും സഹായത്തോടെ ആവശ്യമായ രക്തസമ്മര്‍ദം നിലനിര്‍ത്താനാണ് ആദ്യം ചികിത്സ നല്‍കിയത്. എക്കോടെസ്റ്റില്‍ രോഗിയുടെ ഹൃദയം 20% മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളുവെന്നും കണ്ടെത്തി.

ഹൃദയത്തിന്റെ പ്രവര്‍ത്തനവൈകല്യം, ടാകികാര്‍ഡിയ, ശ്വാസംമുല്‍, കാര്‍ഡിയാക് എന്‍സൈമുകളുടെ വര്‍ധന എന്നിവ കണ്ടെത്തിയതിനാല്‍ രോഗിയ്ക്ക് കോവിഡാനന്തര വൈറല്‍ മയോകാര്‍ഡൈറ്റിസാണെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്നാണ് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിഎ എക്മോ ഉപയോഗപ്പെടുത്താന്‍ തീരുമാനമായത്.

ഹൃദയത്തിനും ശ്വാസകോശത്തിനും തകരാറു പറ്റിയാല്‍ അവ പൂര്‍വസ്ഥിതിയിലാകും വരെ പിന്തുണ നല്‍കുന്ന സപ്പോര്‍ട്ട് സിസ്റ്റമാണ് വിഎ എക്മോ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന വെനോ-ആര്‍ടെറിയല്‍ എക്സ്ട്രാകോര്‍പോറിയല്‍ മെംബ്രേയ്ന്‍ ഓക്സിജനേഷന്‍. വൈറല്‍ മയോകാര്‍ഡൈറ്റിസ്, സ്ട്രെസ് കാര്‍ഡിയോമയോപ്പതി, കാര്‍ഡിയോജനിക് ഷോക്, പള്‍മനറി എംബോളിസം, കാര്‍ഡിയോജനിക് ഷോക്കോടെയുള്ള ഗുരുതരമായ മയോകാര്‍ഡിയല്‍ ഇന്‍ട്രാക്ഷന്‍ എന്നിവയുടെ സാന്നിധ്യത്തില്‍ ഉപയോഗിക്കുന്ന സംവിധാനമാണിത്.

രോഗനിര്‍ണയം പൂര്‍ത്തിയായി 6 മണിക്കൂറിനുള്ളില്‍ത്തന്നെ രോഗിയ്ക്ക് വിഎ എക്മോ സപ്പോര്‍ട്ട് നല്‍കി. ഇതോടെ രോഗിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം ക്രമേണ മെച്ചപ്പെട്ടു. നാലാം ദിവസം എക്മോ സപ്പോര്‍ട്ട് മാറ്റി. രണ്ടു ദിവസം കൂടിക്കഴിഞ്ഞപ്പോള്‍ വെന്റിലേറ്റര്‍ സഹായവും ഐഎബിപി പിന്തുണയും നീക്കം ചെയ്തു. ആശുപത്രിയിലെത്തിയതിന്റെ 11-ാം ദിവസം ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ മനോജിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം ഗണ്യമായ നിലയില്‍ മെച്ചപ്പെട്ടിരുന്നു. മെയ് 31-നാണ് മനോജ് ആശുപത്രി വിട്ടത്.

കോവിഡാനന്തര രോഗികളില്‍ പെട്ടെന്നുള്ള ഹൃദയാഘാതവും മരണവും കണ്ടുവരുന്നുണ്ടെന്നും എത്രയും വേഗം രോഗനിര്‍ണയം നടത്തിയാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്നും മനോജിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ കാര്‍ഡിയാക് സര്‍ജന്‍ ഡോ. സുജിത് ഡി എസ് പറഞ്ഞു.

ഡോ. സുജിതിനു പുറമെ ഡോ. എം എസ് നെഭു (കാര്‍ഡിയാക് അനസ്തേഷ്യോളജിസ്റ്റ്), ഡോ. ആനന്ദ് കുമാര്‍ (ഇന്റെര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റ്), ഡോ. സന്ധ്യ, സുരേഷ് ജി (ചീഫ് പെര്‍ഫ്യൂഷനിസ്റ്റ്), ജിയോ (പെര്‍ഫ്യൂഷനിസ്റ്റ്), ബിജി (ഐസിയു ഇന്‍-ചാര്‍ജ്), സൗമ്യ (ഒടി-ഇന്‍-ചാര്‍ജ്) തുടങ്ങിയവര്‍ മനോജിന്റെ ചികിത്സയില്‍ നിര്‍ണായകപങ്കുകള്‍ വഹിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top