27 April Saturday

വേനൽച്ചൂട്‌ കഠിനം: കന്നുകാലികളെ ശ്രദ്ധിക്കണം

ഡോ. എം ഗംഗാധരൻ നായർUpdated: Sunday Mar 19, 2023

വേനൽച്ചൂടിന്റെ കാഠിന്യം ഏറുകയാണ്‌.  ഇത്‌ കന്നുകാലികളുടെ ആരോഗ്യത്തെ സാരമായി  ബാധിക്കും. അന്തരീക്ഷ ഊഷ്മാവ് വർധിക്കുന്നതിനനുസരിച്ച് ശരീരോഷ്മാവ് ക്രമീകരിക്കുന്നതിനായി ശ്വസന നിരക്കും വിയർപ്പും കൂടും. വേനൽക്കാലത്ത് കഴിക്കുന്ന തീറ്റയുടെ അളവിൽ കുറവ്  വരുമ്പോൾ  പാലുൽപ്പാദനത്തെയും മാംസോൽപ്പാദനത്തിനെയും  സാരമായി ബാധിക്കുന്നു. അന്തരീക്ഷ  ഊഷ്മാവ്  കൂടുമ്പോൾ ശരീര താപനില  ഉയരുകയും  കോശങ്ങളിലെ  ജലം  ഉപയോഗപ്പെടുത്തി  ശരീരം  ജീവൻ  നിലനിർത്തുകയും ചെയ്യുമ്പോൾ  നിർജലീകരണം (ഡീ ഹൈഡ്രേഷൻ) സംഭവിക്കും.

ലക്ഷണങ്ങൾ

കുഴിഞ്ഞ  കണ്ണുകൾ, വരണ്ട  തൊലി,  മൂക്ക്, മോണ, കൺപോള  എന്നിവ വരളുക, ചുണ്ടുകൾ നക്കുക, മറ്റുള്ളവയെ  ചവിട്ടുകയും  കുത്തുകയും ചെയ്യുക, തീറ്റ  കുറയുക, ഭാരക്കുറവ്, ശരീരം ശോഷിക്കുക, മൂത്രത്തിന്റെ അളവ്  കുറയുക, ചലനമറ്റ്  കിടക്കുക എന്നിവയാണ്  പ്രകടമായ  ലക്ഷണങ്ങൾ.

നിർജലീകരണ ശതമാനം

ശരീരത്തിൽനിന്ന് നഷ്‌ടപ്പെട്ട ജലം തിരികെ  നൽകുക  എന്നതാണ്  പ്രാഥമിക  ചികിത്സ. ഇതിന്  നിർജലീകരണ  ശതമാനം  അറിയണം. 2 ശതമാനം  സാധാരണവും  14 ശതമാനവും  മുകളിലും  മാരകവുമാണ്.  8 ശതമാനംമുതൽ  സിരകളിൽക്കൂടി  ഇലക്ട്രോളിറ്റ്  ലായനികൾ  നിർബന്ധമായും  കുത്തിവയ്‌ക്കണം. വെറ്ററിനറി  ഡോക്ടറുടെ നിർദേശപ്രകാരമായിരിക്കണം ഇത്‌.

100 കിലോഗ്രാം  ഭാരമുള്ള  ഒരു മൃഗത്തിന്  8 ശതമാനം  നിർജലീകരണം  ഉണ്ടെങ്കിൽ  അതിന്  ഉടൻ  8 ലിറ്റർ വെള്ളം നൽകണം. കുടിപ്പിക്കാൻ പ്രയാസമാണെങ്കിൽ  ഒരു വെറ്ററിനറി  ഡോക്ടറുടെ  സഹായത്തോടെ  "സ്‌റ്റൊമക് ട്യൂബ് " വഴി  നേരിട്ട് നൽകാം.

ഒരു ദിവസം ആവശ്യമുള്ള വെള്ളത്തിന്റെ അളവ്

5  മാസം പ്രായം–- 12 ലിറ്റർ.
1½ വയസ്സ്‌ –- 24 ലിറ്റർ.
2 വയസ്സ്‌–- 32 ലിറ്റർ.
ദിവസം  15 ലിറ്റർ പാൽ തരുന്ന  പശുവിന് 60 ലിറ്റർ. 25 ലിറ്റർ പാൽ  തരുന്നതിന്‌ 100 ലിറ്റർ. കറവ  വറ്റിയവയ്‌ക്കും  ഗർഭിണികൾക്കും  40 ലിറ്റർ  എന്ന അളവിൽ  വെള്ളം നൽകാം. ( ഓരോ ലിറ്റർ പാൽ  ഉൽപ്പാദനത്തിനും  4 ലിറ്റർ വെള്ളം എന്ന കണക്കിൽ)

പ്രതിരോധ മാർഗങ്ങൾ

● വേനൽക്കാല ഭക്ഷണത്തിൽ മാംസ്യത്തിന്റെയും ഊർജദായകമായ കൊഴുപ്പിന്റെയും അളവ്‌ കൂട്ടുകയും, നാരിന്റെ അംശം കുറയ്‌ക്കുകയും ചെയ്യണം. ഇതിനായി പരുത്തിക്കുരു, സോയാബീൻ എന്നിവ തീറ്റയിൽ ഉൾപ്പെടുത്താം.
● ഖരാഹാരം നൽകുന്നത് രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തണം. പച്ചപ്പുല്ല് ലഭ്യമല്ലെങ്കിൽ പച്ച ഇലകൾ, ഈർക്കിൽ കളഞ്ഞ പച്ച ഓല തുടങ്ങിയവയും നൽകാം. അത്യുൽപ്പാദന ശേഷിയുള്ള ഇനങ്ങൾക്ക് ബൈപാസ് പ്രോട്ടീനുകളും, ബൈപാസ് ഫാറ്റുകളും നൽകാം. 100 ഗ്രാം ധാതുലവണങ്ങളും 50 ഗ്രാം ഉപ്പും 25 ഗ്രാം അപ്പക്കാരവും വൈറ്റമിൻ  എ, ഡി, ഇ എന്നിവയും തീറ്റയിൽ  ഉൾപ്പെടുത്താം.
● പോഷകാഹാരക്കുറവ് പശുക്കൾക്ക് വേനൽക്കാല വന്ധ്യതയ്‌ക്ക് കാരണമാകുന്നു. കൃത്രിമ ബീജാധാനത്തിന്റെ സമയത്തെ ശരീരോഷ്മാവ് ഗർഭധാരണത്തിന് വളരെ നിർണായകമാണ്. ബീജാധാനത്തിന് ഒന്ന് രണ്ടാഴ്ചകളിലും, ഗർഭകാലത്തിന്റെ അവസാനത്തെ രണ്ടുമൂന്നു മാസങ്ങളിലും അത്യുഷ്ണംമൂലമുള്ള  സമ്മർദ്ദം  കുറയ്‌ക്കുന്നതിന് ശ്രദ്ധിക്കണം.
● പേൻ, ചെള്ള്, ഈച്ച എന്നിവ  പെരുകുന്നത്  ഒഴിവാക്കാൻ  ശ്രദ്ധയും പരിചരണവും  നൽകണം.
● തൊഴുത്തിന്റെ മേൽക്കൂരയ്ക്ക് മുകളിൽ ചാക്ക്, വൈക്കോൽ എന്നിവ നിരത്തി വെള്ളം തളിക്കുന്നത്  ചൂടുകുറയ്ക്കാൻ സഹായിക്കും. തൊഴുത്തിനു ചുറ്റും കൃഷി,  മുകളിൽ പടർന്നു വളരുന്ന പച്ചക്കറി കൃഷി,  തണൽവൃക്ഷങ്ങളുടെ സാമീപ്യം എന്നിവ  വളരെ ഗുണം ചെയ്യും. ദിവസേന ഒന്നോ രണ്ടോ പ്രാവശ്യം പശുക്കളെ കുളിപ്പിക്കുന്നതും  നല്ലത്‌.
● പകൽ സമയത്ത് അന്തരീക്ഷ താപനില കൂടുതലുള്ളതിനാൽ രാവിലെ 10 മുതൽ വൈകിട്ട്  മൂന്നുവരെ അവയെ വെയിലത്ത് കെട്ടിയിടരുത്.  വൈകിട്ട് 3ന്‌ ശേഷമുള്ള മേയലാണ് ഉത്തമം.  ശുദ്ധജലം യഥേഷ്ടം കുടിക്കാൻ കൊടുക്കണം.
● എരുമകളെ  വെള്ളത്തിൽ കുറേനേരം കിടത്തുന്നതും വെള്ളം ധാരാളമായി  ദേഹത്തൊഴിക്കുന്നതും നല്ലതാണ്.
● പശുക്കളുടെ പുറത്ത് വെള്ളം വീഴാവുന്ന രീതിയിൽ ഷവറുകൾ അല്ലെങ്കിൽ സ്പ്രിങ്‌ളറുകൾ ഘടിപ്പിക്കാം.
● തൊഴുത്തിൽ പശുക്കളെ ഇടയ്ക്കിടെ നനയ്‌ക്കുന്നതിനു പകരം മേൽക്കൂര നനയ്‌ക്കുന്നത്‌ ഫലപ്രദം.
● തൊഴുത്തിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കണം. മേൽക്കൂരയ്ക്ക് തറയിൽനിന്ന് 10 അടി പൊക്കം ഉണ്ടായിരിക്കണം.
● തൊഴുത്തിൽ ഒരു പശുവിന് 1.7 മീറ്റർ നീളവും 1.2 മീറ്റർ വീതിയും എന്ന രീതിയിൽ സ്ഥലം നൽകണം.
● തീറ്റ നൽകുമ്പോൾ  വൈക്കോൽ രാത്രികാലങ്ങളിലും പച്ചപ്പുല്ല് ഉച്ചയ്ക്കും വൈകുന്നേരങ്ങളിലും നൽകണം.
● ഊർജം കൂടുതലുള്ള അരി, കഞ്ഞി, ധാന്യങ്ങൾ തുടങ്ങിയവ ചൂടുകൂടിയ സമയങ്ങളിൽ നൽകുന്നത് ഒഴിവാക്കണം.
● വേനൽക്കാലം തുടങ്ങുന്നതിനു മുമ്പേ ഉരുക്കൾക്ക് വിരമരുന്നുകളും പ്രതിരോധ കുത്തിവയ്പുകളും നൽകിയിരിക്കണം.
● പച്ചപ്പുല്ലിന്  ക്ഷാമമുള്ള  സമയത്ത്  സൈലേജ്  ഉപയോഗിക്കാം. ഒരു പശുവിന് ഒരു ദിവസം 10 കിലോ സൈലേജ് കൊടുക്കാം.
● പച്ചപ്പുല്ലിലുള്ളതിന്റെ മൂന്നിരട്ടിയോളം മാംസ്യം അടങ്ങിയ ചെടിയാണ്  അസോള. പച്ചപ്പുല്ലിന്റെ ക്ഷാമം മൂലമുള്ള പോഷകക്കുറവ് പരിഹരിക്കാൻ ഇത്‌ ഒരു പരിധിവരെ സഹായിക്കും . ദിവസവും രണ്ടുകിലോ വീതം അസോള കാലിത്തീറ്റയിൽ കലർത്തി നൽകുന്നതിലൂടെ 10 ശതമാനംവരെ തീറ്റച്ചെലവ്‌ ലാഭിക്കാം.
● പച്ചപ്പുല്ല് ലഭ്യമല്ലാത്ത അവസരങ്ങളിൽ  ശീമക്കൊന്നയില, പീലിവാകയില തുടങ്ങിയ വൃക്ഷവിളകൾ വെയിലത്ത് വാട്ടിയശേഷം  വൈക്കോലിനൊപ്പം ചേർത്തുനൽകാം.
● അമിതമായ ഉമിനീർ സ്രവം, വായ തുറന്നു ശ്വസിക്കൽ, തളർച്ച, ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ തുടങ്ങിയ സൂര്യാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ ലഭ്യമാക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top