26 April Friday

ഈ പുട്ട് തിന്നാല്‍ വല്ല കുഴപ്പവുമുണ്ടോ സാറേ?; ആരോഗ്യം സംരക്ഷിക്കാന്‍ ചില തീറ്റക്കാര്യങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jul 12, 2017

ഭക്ഷണ ശീലം എങ്ങനെ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നു എന്നത് സംബന്ധിച്ച് വേറിട്ട ശൈലിയില്‍  വിവരണം നടത്തുകയാണ് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് റിസര്‍ച്ച് സെന്ററിലെ ഡോ: ജിമ്മി മാത്യു. ഒരു കൂട്ടം ഡോക്ടര്‍മാര്‍ ചേര്‍ന്നൊരുക്കിയ ഫേസ്ബുക്ക് പേജായ 'ഇന്‍ഫോ ക്ലിനിക്കി' ലൂടെയാണ് പ്രമേഹവും ഹൃദയാഘാതവുമടക്കമുള്ള ഗുരുതര രോഗങ്ങളില്‍ നിന്നും രക്ഷ നേടുന്നതിനുള്ള പൊടിക്കൈകള്‍ അദ്ദേഹം വിശദീകരിക്കുന്നത്.

എന്ത് ഭക്ഷണം കഴിക്കണമെന്ന് ചികിത്സിക്കുന്ന ഡോക്ടറോട് ചോദിക്കുന്ന ഏതൊരു രോഗിയുടെയും ആശങ്ക ഡോ: ജിമ്മിയും ഇവിടെ പങ്കുവെക്കുകയാണ്. ഭക്ഷണക്രമീകരണം ചികിത്സയുടെ അഭിവാജ്യ ഘടകമായി മാറിയതിന്റെ ചരിത്രവും അദ്ദേഹം വിവരിക്കുന്നുണ്ട്.

പുട്ടല്ല പ്രശ്‌നം. ദേ ...പുട്ട് എങ്ങനെ തിന്നുന്നു എന്നതാണ് പ്രശ്‌നമെന്നും എല്ലാവരേയും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ലേഖനം പൂര്‍ത്തിയാകുന്നത്.


ലേഖനത്തിന്റെ പൂര്‍ണ രൂപം;


ഈ പുട്ടു തിന്നാല്‍ കൊഴപ്പണ്ടോ സാറേ ? പുട്ടും കടലയും ചില തീറ്റ കാര്യങ്ങളും .

മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ സ്ഥിരം കേള്‍ക്കുന്ന ഒരു ചോദ്യം ആണ് ''സാര്‍ എന്തൊക്കെ കഴിക്കാം?' എന്നത്. തിരക്ക് കാരണമായിരിക്കും പലപ്പോഴും ഇതിന് വിശദമായ ഉത്തരം ലഭിക്കാറില്ല. അത് കൊണ്ട് തന്നെ ശാസ്ത്രീയമായി പറഞ്ഞാല്‍ ഭക്ഷണക്രമം, പഥ്യം എന്നിവയിലൊന്നും മോഡേണ്‍ മെഡിസിനില്‍ ചിട്ടകള്‍ ഒന്നുമില്ല എന്നൊരു വിചാരം പ്രകടമായുണ്ട്.
'വെണ്ടയ്ക്ക കഴിക്കരുത്'എന്ന് സ്ഥിരമായി പറയാറുള്ള ഒരു ഡോക്ടര്‍ സുഹൃത്ത് എനിക്കുണ്ടായിരുന്നു. ഒരു മാതിരി എല്ലാ രോഗികളുടെ അടുത്തും അയാള്‍ കാച്ചും:

'ആ വെണ്ടയ്ക്ക അങ്ങട് ഒഴിവാക്കിക്കോ എന്തേ ?'

'ഓ '

പിന്നെ കൂടെ ഓ പി യില്‍ ഇരിക്കുന്ന എന്നെ നോക്കി പറയും:

'ഇങ്ങനെ ഒക്കെ പറഞ്ഞാലേ ആളുകള്‍ക്ക് വിശ്വാസം വരൂ ഈ പഥ്യം ഒക്കെ പറഞ്ഞില്ലെങ്കില്‍ എന്ത് ഡോക്ടര്‍ ?'. പഥ്യം പറയേണ്ടത് ഒരു തരം നിയമം പോലെയാക്കിയത് മറ്റ് ചികിത്സാരീതികളാവാം എല്ലാവര്‍ക്കും പ്രസക്തമല്ലെങ്കിലും ചിലര്‍ക്കെങ്കിലും ഭക്ഷ്യനിയന്ത്രണം അല്‍പം കാര്യമായി തന്നെ വേണ്ടി വന്നേക്കാം.

ഇന്നാണെങ്കില്‍ ആളുകള്‍ ചോദിക്കുന്നത് 'ഈ പുട്ടു തിന്നാല്‍ കുഴപ്പണ്ടൊ ഡോക്ടര്‍ ?' എന്നാണ്. 'കുഴപ്പാവും ...ന്നാ തോന്നുന്നത് ....' എന്ന് പറഞ്ഞാല്‍ പോരാ. ഇന്ന് ആളുകള്‍ക്ക് വിവരമുണ്ട്. ഡോക്ടര്‍മാര്‍ക്കും വെണ്ടയ്ക്കക്കും അപ്പുറത്തേക്ക് ചിന്തിക്കാവുന്ന വിവരമുണ്ടവര്‍ക്ക്. അതിനുള്ള അറിവുകള്‍ ഇന്നെളുപ്പത്തില്‍ ലഭ്യമാണ് താനും.

കുറച്ചു ചരിത്രം പറയാതെ പൂര്‍ത്തിയാവില്ല. 1940 കളിലാണ് ശരിക്കും ജീവിത ശൈലീ രോഗങ്ങള്‍ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. കാരണമുണ്ട്. അതിനു മുന്‍പ് പാശ്ചാത്യ രാജ്യങ്ങളില്‍ പോലും, ന്യൂമോണിയ, ക്ഷയം, വയറിളക്കം, മെനിഞ്ചൈറ്റിസ് തുടങ്ങി ഉള്ള പരശതം അണുക്കള്‍ കൊണ്ടുള്ള രോഗങ്ങള്‍, പിന്നെ അപകടങ്ങള്‍ എന്നിവ പരക്കേ ഉണ്ടായിരുന്നു. വൃത്തി, വെടിപ്പ്, അറിവ്, മരുന്നുകള്‍, സുരക്ഷ, മെച്ചപ്പെട്ട ചികിത്സ എന്നിവ മൂലം ഇവയെല്ലാം നിയന്ത്രണത്തില്‍ വന്നു. മരണനിരക്ക് കുത്തനെ കുറഞ്ഞു. ആളുകള്‍ അന്‍പത്അറുപത് വയസ്സില്‍ മരിക്കുന്നത് പതുക്കെ എഴുപത്എണ്‍പത് എന്ന നിലയിലേക്ക് മാറി.

അപ്പോഴാണ് പതിയെ ഹൃദയസംബന്ധമായ രോഗങ്ങള്‍, മസ്തിഷ്‌കാഘാതം തുടങ്ങിയ രോഗാവസ്ഥകള്‍ മൂലമാണ് ആളുകള്‍ മരണപ്പെടുന്നത് എന്ന ഒരു ബോധം അധികാരികള്‍ക്ക് വന്നത്. അതായത്, മാറിയ ജീവിത ശൈലികള്‍ മാത്രമല്ല, മറ്റു രോഗങ്ങള്‍ മൂലമുള്ള മരണനിരക്ക് കുറഞ്ഞതും ആയുസ്സ് കൂടിയതും അതിപ്രധാന കാരണങ്ങള്‍ ആണ്.

ഈ വെളിപാടിന്റെ വെളിച്ചത്തിലാണ് ഫ്രെമിങ് ഹാം ഹാര്‍ട് സ്റ്റഡി പോലുള്ള ബൃഹത് പഠനങ്ങളുടെ തുടക്കം. അതില്‍ നിന്നാണ് പുകവലി, പ്രമേഹം, പൊണ്ണത്തടി, രക്താതിമര്‍ദ്ദം, രക്തത്തിലെ കൊഴുപ്പുകളുടെ (കൊളസ്‌ട്രോള്‍, ട്രൈ ഗ്ലൈസെറൈഡ്സ്, ഘഉഘ, എന്നിവയും മറ്റു പലതും) അളവിലെ പ്രശ്‌നങ്ങള്‍ എന്നിവ ആണ് പ്രധാന അപകടഘടകങ്ങള്‍ (റിസ്‌ക് ഫാക്ടേഴ്‌സ്) എന്ന് കണ്ടു പിടിക്കുന്നത്.

ഇന്നും ലോകത്തിലെ നമ്പര്‍ വണ്‍ കൊലയാളികളാണ് ഹൃദ്രോഗവും മസ്തിഷ്‌കാഘാതവും.
ഈ ശാസ്ത്രീയ കണ്ടെത്തലുകളില്‍ ഇന്ന് വരെ കാതലായ മാറ്റങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.

ഇതിനെതിരെ അന്നത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ കൊണ്ട് വന്നതാണ് കൊഴുപ്പ് തീരെ കുറഞ്ഞ ഭക്ഷണക്രമം എന്നുള്ളത്. അതായത് പൂരിത കൊഴുപ്പുകള്‍ (വെണ്ണ, നെയ്യ്, ഇറച്ചിയിലെ എണ്ണ, മുട്ടയിലെ മഞ്ഞ കരു, വനസ്പതി തുടങ്ങിയവ) എന്നിവ തീരെ ഒഴിവാക്കി ഉള്ളൊരു ഭക്ഷണം ആണ് ശുപാര്‍ശ ചെയ്തത്. സോയ എണ്ണ, ഒലിവെണ്ണ, മുതലായ എണ്ണകള്‍ വലിയ കുഴപ്പമില്ല എന്ന് അന്ന് തന്നെ മനസ്സിലാക്കിയിരുന്നു.

ഈ ഭക്ഷണക്രമം കൊണ്ട് ഗുണം ഉണ്ടായി. 1950 മുതലുള്ള കണക്കെടുത്താല്‍ രണ്ടായിരം ആണ്ടോടു കൂടി ഹൃദ്രോഗം , മസ്തിഷ്‌കാഘാതം എന്നിവ കൊണ്ടുള്ള മരണ നിരക്ക് പകുതിയോളം കുറഞ്ഞു . ആയുസ്സും, ആളുകളുടെ വണ്ണവും, തീറ്റയുടെ അളവും കൂടിയിട്ടും ഇത് സംഭവിച്ചു എന്നോര്‍ക്കണം. പക്ഷെ 1970 1980 കളോടെ ഒരു കാര്യം മനസ്സിലായി രണ്ട് റിസ്‌ക് ഫാക്ടറുകളെ കൂടി ശ്രദ്ധിച്ചേ മതിയാകൂ.

പ്രമേഹം.
പൊണ്ണത്തടി.

അതായത്, പഞ്ചസാര, ധാന്യ സ്റ്റാര്‍ച്ചുകള്‍ (ചോറ്, ബ്രെഡ്, ചപ്പാത്തി ഒക്കെ പുട്ട് , അപ്പം ഉള്‍പ്പെടെ), ഉരുള കിഴങ്ങ് എന്നിവ അത്ര നല്ലതല്ല, തടി കൂട്ടും, പ്രമേഹവും കൂട്ടും. ഇത് പണ്ടേ അറിയാമായിരുന്നെങ്കിലും, കൊഴുപ്പ് കുറക്കാനുള്ള ഉപദേശങ്ങളുടെ പ്രളയത്തില്‍ മുങ്ങിപ്പോയി. ഉപ്പിന്റെ ഉപയോഗവും കൂടി. സ്റ്റാര്‍ച്ചും പഞ്ചസാരയും കണ്ടമാനം കൂടി.

തിന്നുന്ന ഭക്ഷണത്തിന്റെ അളവ് മുപ്പതു ശതമാനം വരെ കൂടി. തടി നന്നായി കൂടി. പ്രമേഹവും കൂടി വരുന്നു. ഇതേ കാര്യങ്ങള്‍ നമ്മുടെ നാട്ടിലും സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇതിങ്ങനെ പറഞ്ഞു പോയാല്‍ നമ്മള്‍ എവിടെയും എത്തില്ല. കുറെ ഏറെ പറയാതെ വിട്ടിട്ടുണ്ട്. മാത്രമല്ല മഹാ ബോറുമാണ്. പല ലേഖനങ്ങള്‍ ഇനിയും ഇടാം.

പൊതുവെ പറഞ്ഞാല്‍ ചുരുക്കത്തില്‍:

പൂരിത കൊഴുപ്പുകള്‍ വനസ്പതി, പാമോയില്‍ , വെണ്ണ , നെയ്യ് , ആട് , മാട് , പോര്‍ക്ക് എന്നിവയുടെ കൊഴുപ്പ് , പാല് , ചീസ് ഇവയുടെ അളവ് കുറക്കുന്നതാണ് നല്ലത്. ട്രാന്‍സ് ഫാറ്റ് എന്ന് വിളിക്കുന്ന വനസ്പതി, ഹൈഡ്രിജെനേറ്റഡ് പാമോയില്‍ എന്നിവയാണ് ഏറ്റവും പ്രശ്‌നം.

അത് മാത്രം പോരാ പഞ്ചസാര , സ്റ്റാര്‍ച് ഉള്ള പുട്ട്, അപ്പം, നൂലപ്പം, ചോറ്, ചപ്പാത്തി, ഉരുളക്കിഴങ്ങ്, മറ്റു കിഴങ്ങുകള്‍ ഇവയുടെ ഒക്കെ അളവ് കുറക്കണം ! ( മുഴുഗോതമ്പ് കൊണ്ടുള്ള ആട്ട, തവിടുള്ള ചോറ് എന്നിവ മൈദ, വെളുത്ത ചോറ് എന്നിവയെക്കാള്‍ നല്ലതാണ് ഗ്ലൈസീമിക് ഇന്‍ഡക്‌സ് എന്ന ഒരു സാധനം ലേശം കുറവാണ് എന്നതാണ് കാരണം. പക്ഷെ അതിന്റെയും അളവ് കുറക്കുക തന്നെ വേണം.

ഉപ്പും നന്നായി കുറക്കണം .

പിന്നെന്തൂട്ടാ ശവീ തിന്നുക ....എന്നാണ് ചോദ്യം ല്ലേ ?

മുഴു ധാന്യങ്ങളായ ആട്ട, തവിടു നന്നായുള്ള അരി എന്നിവ ഉപയോഗിച്ചുള്ള ഭക്ഷണം കുറച്ചു കഴിക്കാം. അളവ് കുറക്കണം.

തൊലിയും കൊഴുപ്പും ഇല്ലാത്ത ചിക്കന്‍, മീനുകള്‍ കൊഴുപ്പോടു കൂടി തന്നെ കഴിക്കാം. ഒരു മാതിരി കുഴപ്പമില്ലാത്ത അളവില്‍ തന്നെ താങ്ങാം. (ഒരു ഫുള്‍ ചിക്കന്‍ അടിക്കാം എന്നല്ല രണ്ടു മൂന്ന് കഷ്ണം)

പച്ചക്കറികള്‍, ഇലക്കറികള്‍, ആപ്പിള്‍, ഓറഞ്ച്, ചാമ്പക്ക, പേരക്ക, പഴുക്കാത്ത മധുരമില്ലാത്ത മാങ്ങ, ചക്ക, പപ്പായ ഒക്കെ കഴിക്കാം. കിഴങ്ങുകള്‍, നല്ല പഴുത്ത തീവ്ര മധുരമുള്ള പഴങ്ങള്‍, വാഴപ്പഴം ഇതൊന്നും അധികം വേണ്ടാ.

ആഴ്ചയില്‍ രണ്ടോ മൂന്നോ മുട്ട തിന്നാം. (അതായത് തിന്നുന്ന കൊളസ്‌ട്രോള്‍ അല്ല രക്ത കൊഴുപ്പു നിര്‍ണയിക്കുന്നത് എന്ന് ഒരു പത്തു വര്‍ഷമായി ഉള്ള അറിവാണ്. അതാണ് കൊളസ്‌ട്രോള്‍ കുഴപ്പമില്ല, പുതിയ കണ്ടുപിടിത്തം ആണ് എന്നൊക്കെ പറഞ്ഞു ഇറക്കുന്നത്. മറ്റേ ഗൈഡ്‌ലൈനുകളില്‍ ഒരു മാറ്റവും വന്നിട്ടില്ല . രക്ത കൊളസ്‌ട്രോളും മറ്റും കുറഞ്ഞു തന്നെ ഇരിക്കണം)

കപ്പലണ്ടി, ബദാം, കശുവണ്ടി, ഇതൊക്കെ ഒരു ചെറിയ പിടി ദിനം തട്ടാം. (വലിയ വെടി സോറി വലിയ പിടി വേണ്ട.)

ഇതൊക്കെ എങ്ങനെ പറ്റും എന്നാണോ ? അത് ശരി. അപ്പോള്‍ പ്രകൃതി ചികിത്സകര്‍ ഇതിനപ്പുറം ഉള്ള പഥ്യം പറയുമ്പോള്‍ ആര്‍ക്കും കുഴപ്പമില്ല. പ്രകൃതി ചികിത്സ പലപ്പോഴും ഗുണകരം ആവുന്നത് അങ്ങനെ ആണ്. ശരീര ഭാരം ഭക്ഷണം നിയന്ത്രിച്ചു ഒരു അഞ്ചു പത്തു കിലോ കുറഞ്ഞാല്‍ ലേശം തടിയുള്ള ഒരു വ്യക്തിയുടെ ആരംഭ ദശയില്‍ ഉള്ള പ്രമേഹവും രക്താതിമര്‍ദ്ദവും പൂര്‍ണമായും നിയന്ത്രണത്തില്‍ ആകാന്‍ നല്ല സാധ്യത ഉണ്ട്. ഇത് ശാസ്ത്രീയമായി പതിറ്റാണ്ടുകളായി അറിയാവുന്ന കാര്യമാണ്. ഇതിനെയാണ് പ്രമേഹം പൂര്‍ണമായും മാറി എന്നൊക്കെ പറഞ്ഞ് ഇറക്കുന്നത്.

അതായത് പൊന്നു സുഹൃത്തേ,

ഭക്ഷണത്തിന്റെ പൊതുവായ അളവ് നന്നായി കുറക്കണം. അറുപതു കിലോ ഉള്ള പുരുഷന്‍ 1800 കലോറിയെ ഒരു ദിവസം കഴിക്കാവൂ. സ്ത്രീ ആണെങ്കില്‍ 1700 കലോറി. (പൊതുവെ പറയുന്നതാണ് ഇപ്പോഴുള്ള ഭാരം വച്ചു കണക്ക് ഒക്കെ ഉണ്ട് ബി എം ഐ ഒക്കെ പറയേണ്ടി വരും. അത് വേറെ ഒരു ലേഖനത്തില്‍).

അതായത് നമ്മള്‍ പുട്ട് ആണ് തിന്നുന്നത് എങ്കില്‍ രണ്ടു കുറ്റി പുട്ട്, പഞ്ചസാര കൂട്ടി ഒരിക്കലും അടിക്കരുത്. ഒരു അര കുറ്റി (കാല്‍ കുറ്റി ആയാലും കുഴപ്പമില്ല) പുട്ട് ഒരു പ്ലേറ്റ് പുഴുങ്ങിയ കടല കറിയുടെ കൂടെ തിന്നുക . കറി ഒലിവ് ഓയിലോ, സണ്‍ഫ്‌ലവര്‍ ഓയിലോ, ചുരുങ്ങിയ പക്ഷം വെളിച്ചെണ്ണയോ ഉപയോഗിച്ചു പാകം ചെയ്യുക. കൂടെ ഒരു ഓറഞ്ചും തിന്നുക. അപ്പോള്‍ നമ്മള്‍ എന്തൊക്കെ നേടി ?

അളവ് കുറച്ചു, കൂടെ കടല കഴിച്ചപ്പോള്‍ ധാന്യ പ്രോടീനും പയര്‍ വര്‍ഗ പ്രോടീനും ചേര്‍ന്ന് കുറച്ച് കൂടി നല്ല ക്വാളിറ്റി പ്രോടീന്‍ ആയി. ഓറഞ്ചു കഴിച്ചപ്പോള്‍ നാരും വിറ്റാമിനുകളും കുറച്ചു കിട്ടി. പ്രോട്ടീന്‍, കുറച്ചു നല്ല കൊഴുപ്പുകള്‍ എന്നിവ കൂട്ടി പുട്ടു കഴിക്കുമ്പോള്‍ മൊത്തം ഭക്ഷണത്തിന്റെ ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറയും. ബ്ലഡ് ഷുഗര്‍ കൂടുന്നത് പതുക്കെയായിരിക്കും. അതിനാല്‍ വീണ്ടും പെട്ടെന്ന് വിശക്കില്ല. പെട്ടെന്ന് വിശക്കാത്തത് കൊണ്ട് കലോറി അളവും കുറക്കാം. പ്രമേഹ സാധ്യതയും കുറയും.

ഇല്ലെങ്കില്‍ ഒരു കാല്‍ കുറ്റി പുട്ട് ചിക്കന്‍ കറിയോ ഒരു മുട്ട ബുള്‍സ് ഐയോ കൂട്ടി അടിക്കാം. രണ്ടു മൂന്നു കഷ്ണം ചിക്കന്‍ നല്ല എണ്ണയില്‍ പാകം ചെയ്തത്. മീന്‍ കറി ആയാലോ ഓ, ബെസ്റ്റല്ലേ.

വല്ലപ്പോഴും ബീഫും കൂട്ടി അടിക്കാം. അളവ് കണ്‍ട്രോളില്‍ വേണം കണ്‍ട്രോള്‍ അതാണ് ഏറ്റവും വേണ്ടത്. ശരീര ഭാരം കണ്‍ട്രോളില്‍ നിക്കണം.

ഇതൊക്കെ ചെയ്താലും ബ്ലഡ് ഷുഗര്‍, രക്ത സമ്മര്‍ദം, രക്ത കൊഴുപ്പുകളുടെ അളവ് എന്നിവ ഇടക്ക് നോക്കി കണ്‍ട്രോളില്‍ ആക്കാന്‍ ഡോക്ടറുടെ അടുത്തു പോകുകയും വേണം. എന്താല്ലേ മരുന്ന് മാഫിയ. പക്ഷെ വേണമെങ്കില്‍ മതി കേട്ടോ. ആരും നിര്‍ബന്ധിക്കുന്നില്ല. പക്ഷെ ശാസ്ത്രീയ പഠനങ്ങള്‍ അനുസരിച്ചു അങ്ങനെ ചെയ്യുന്നത് ഒരാളുടെ ആരോഗ്യത്തിനു നല്ലതാണ് ശരാശരി കണക്ക് നോക്കിയാല്‍.

ഉച്ചക്ക് പൊറോട്ട അടിക്കാം. കുഴപ്പം ഒന്നും ഇല്ല. പൊറോട്ട ഉണ്ടാക്കുന്നത് മൈദാ കൊണ്ടാണ്. പക്ഷെ പൊറോട്ടയില്‍ കുറെ കൊഴുപ്പ് ഉണ്ട്. അതിനാല്‍ ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറവാണ്. അത് കൊണ്ട് തന്നെ മൈദാ വിഭവങ്ങള്‍ ഒറ്റക്ക് തിന്നാലുള്ള ബ്ലഡ് ഷുഗര്‍ പ്രശ്‌നം പൊറോട്ടക്ക് ഇല്ല !

പക്ഷെ പൊറോട്ടക്ക് കലോറി കൂടുതല്‍ ആണ്. വനസ്പതി കൊണ്ടാണ് മിക്കപ്പോഴും പൊറോട്ട ഉണ്ടാക്കുന്നത്.

പൊറോട്ട തിന്നാം. ഉച്ചക്ക് ഒരൊറ്റ വലിയ പൊറോട്ടയെ തിന്നാവൂ. അത് സണ്‍ഫ്‌ലവര്‍ ഓയില്‍. ഒലിവ് ഓയില്‍, കുറഞ്ഞ പക്ഷം വെളിച്ചെണ്ണ ഇതില്‍ ഉണ്ടാക്കിയത് ആയിരിക്കണം. കൂടെ ചിക്കന്‍ തിന്നാം. മീന്‍ തിന്നാം. രണ്ടോ മൂന്നോ ചെറിയ പീസ്. സാലഡ് കൂടെ കഴിച്ച് ഒരു ആപ്പിളും കഴിച്ചാല്‍ ബാലന്‍സ്ഡ് ആയി. ഒരു പൊറോട്ട മതിയേ...

അപ്പൊ പറഞ്ഞു വന്നത് പുട്ടു തിന്നാം. പുട്ടല്ല പ്രശ്‌നം. ദേ ...പുട്ട് എങ്ങനെ തിന്നുന്നു എന്നതാണ്. ആക്രാന്തം മൂത്തു വാരി വാരി വിഴുങ്ങരുത്. അളവാണ് പ്രധാനം. കൂടെ എന്തൊക്കെ കഴിക്കുന്നു ? പൊതുവെ ആഹാര ക്രമം എങ്ങനെ ? ശരീര ഭാരം നിയന്ത്രണത്തില്‍ ആണോ ഇതൊക്കെ നോക്കണം

കുറിപ്പിന്റെ ലിങ്ക് ഇവിടെ




 

 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top