26 April Friday

അത്യപൂര്‍വ എന്‍ഡോസ്‌കോപിക് സര്‍ജറി ലിസി ആശുപത്രിയില്‍; ലാലു സമാധാന ജീവിതത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 24, 2021

കൊച്ചി > അത്യപൂര്‍വവും അതിസങ്കീര്‍ണ്ണമായ  ‘പോയട്രെ’  (POETRE - PERORAL ENDOSCOPIC TUNNELLING FOR RESTORATION OF ESOPHAGUS) എന്‍ഡോസ്‌കോപിക് ശസ്‌ത്രക്രിയ ലിസി ആശുപത്രിയില്‍. ലോകത്ത് അപൂര്‍വം ആശുപത്രികളിലാണ് ഇത്തരം എന്‍ഡോസ്‌കോപിക് ശസ്‌ത്രക്രിയ നടത്തിയിട്ടുള്ളത്.

ശ്വാസനാളത്തിലെ കാന്‍സര്‍ ചികിത്സയുടെ ഭാഗമായി അന്നനാളം പൂര്‍ണ്ണമായും അടഞ്ഞ കോട്ടയം കൊഴുവനാല്‍ പുളിയമാനായില്‍ ലാലു (50) വിനാണ്‌ ശസ്‌ത്രക്രിയയിലൂടെ ആശ്വാസ ജീവിതം തിരികെ ലഭിച്ചത്‌. കഴിഞ്ഞ ഒരു വര്‍ഷമായി ആമാശയത്തിലേക്ക് നേരിട്ട് ഘടിപ്പിച്ച ട്യൂബ് വഴി ഭക്ഷണം നല്‍കിയാണ് ലാലു ജീവൻ നിലനിർത്തിയിരുന്നത്‌. നിരവധി ആശുപത്രികളില്‍ ചികിത്സ നേടിയെങ്കിലും ഫലമുണ്ടായില്ല. ഒരു മാസം മുമ്പാണ് ലിസി ആശുപത്രിയിലെത്തിയത്. വിശദമായ പരിശോധനകള്‍ക്കും കൂടിയാലോചനകള്‍ക്കുമൊടുവില്‍ ‘പോയട്രെ’  ശസ്‌ത്രക്രിയ നടത്താന്‍ ഡോക്‌ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

ലിസി ആശുപത്രിയിലെ ഗാസ്‌ട്രോഎന്ററേളോജി വിഭാഗം തലവന്‍ ഡോ. മാത്യു ഫിലിപ്പിന്റെ മേല്‍നോട്ടത്തില്‍ ഡോ. പ്രകാശ് സക്കറിയാസാണ് മൂന്ന് മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇന്ത്യയില്‍ രണ്ടാമത്തെയും ദക്ഷിണേന്ത്യയില്‍ ആദ്യത്തേതുമാണ് ലിസി ആശുപത്രിയില്‍ നടന്ന ശസ്‌ത്രക്രിയ. ശസ്‌ത്രക്രിയക്ക് ശേഷം സ്റ്റെന്റ് നീക്കം ചെയ്യുന്നതിനും തുടര്‍ പരിശോധനകള്‍ക്കുമായി ഭാര്യയോടൊപ്പം എത്തിയ ലാലുവിനെ കേക്കും സമ്മാനങ്ങളും നല്‍കിയാണ്‌ ആശുപത്രിയില്‍ നിന്നും യാത്രയാക്കിയത്. ഡോക്‌ടര്‍മാര്‍ക്കും മറ്റ് ആശുപത്രി ജീവനക്കാര്‍ക്കും ലാലു നന്ദി പറഞ്ഞു.  

ആശുപത്രി ഡയറക്‌ടര്‍ ഫാ. പോള്‍ കരേടന്‍, ജോ: ഡയറക്‌ടര്‍ ഫാ. റോജന്‍ നങ്ങേലിമാലില്‍, ഫാ. ഷനു മൂഞ്ഞേലി, ഫാ. ജോര്‍ജ്ജ് തേലേക്കാട്ട്, ഫാ. ജോസഫ് മാക്കോതക്കാട്ട് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഡോ. ഷിബി മാത്യു, ഡോ. ജോണ്‍ മാത്യൂസ്, ഡോ. കെ രാജീവ്, ഡോ. സി വി വിനീത്, ഡോ. ഹാസിം അഹമ്മദ്, ഡോ. ബിലാല്‍ മുഹമ്മദ്. ഡോ. കിരണ്‍ ജോസി, സിസ്റ്റര്‍ സിബിയ ആന്റോ, ജോമോന്‍ ജോണ്‍, പി സി രമണി എന്നിവര്‍ ശസ്‌ത്രക്രിയയിലും തുടര്‍ ചികിത്സയിലും പങ്കാളികളായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top