23 April Tuesday

മഴക്കാലരോഗങ്ങളെ പ്രതിരോധിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Jun 18, 2018

 മഴക്കാലം ഇക്കുറി നേരത്തെ ശക്തമായി. അതോടൊപ്പം പകർച്ചവ്യാധികളും വരവായി. 'കേരളം പനിയിൽ വിറയ്ക്കുന്നു', 'പനിമരണങ്ങൾ കൂടുന്നു' തുടങ്ങിയ വാർത്തകൾ നമ്മുടെ മാധ്യമങ്ങളിൽ നിറയാതിരിക്കാൻ നാം ഓരോരുത്തരും പരിശ്രമിക്കണം. കാരണം നമ്മുടെ ശ്രദ്ധക്കുറവാണ് പലപ്പോഴും ഈ പകർച്ചവ്യാധികൾക്കു കാരണമാകുന്നത്. ശരിയായ മുൻകരുതൽ എടുത്താൽ ഒരുപരിധിവരെ പകർച്ചവ്യാധികളെ നമുക്ക് തടയാനാകും.

ജലജന്യ രോഗങ്ങൾ
മഴക്കാലരോഗങ്ങൾ മിക്കവയും ജലം, ഭക്ഷണം എന്നിവയിലൂടെയോ കൊതുകുകളിലൂടെയോ പകരുന്നവയാണ്. കൊതുകുജന്യരോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ, മലമ്പനി, ജലത്തിലൂടെയോ ഭക്ഷണത്തിലൂടെയോ പകരുന്ന ഹെപ്പറ്റൈറ്റിസ് എ, ടൈഫോയ്ഡ്, വയറിളക്കം, എലിവിസർജ്യങ്ങളുടെ സമ്പർക്കംമൂലം ഉണ്ടാകുന്ന എലിപ്പനി തുടങ്ങിയ രോഗങ്ങളെയാണ് മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടത്.

ഇടതടവില്ലാതെ ചെയ്യുന്ന മഴയിൽ നമ്മുടെ വീടിനുചുറ്റും പറമ്പിലും വെള്ളം കെട്ടിക്കിടക്കുകയും അതിൽ കൊതുക് മുട്ടയിട്ട് പെരുകുകയും അതുവഴി കൊതുകുജന്യരോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. അതുപോലെതന്നെ വിസർജ്യങ്ങൾ മഴവെള്ളത്തിൽ കലർന്ന് ഒലിച്ചിറങ്ങി നമ്മുടെ ജലസ്രോതസ്സുകളെ മലിനമാക്കുകയും ഇത് വയറിളക്കം, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയ്ഡ് മുതലായവയ്ക്ക് കാരണമാകുകയും ചെയ്യും.

മാലിന്യം ഇല്ലാതാക്കുക
തുറസ്സായ സ്ഥലങ്ങളിൽ കൂട്ടിയിടുന്ന മാലിന്യങ്ങൾ കൊതുക് പെരുകുന്നതിനും ഈ മാലിന്യങ്ങളിൽ വന്നിരിക്കുന്ന ഈച്ച നമ്മുടെ ഭക്ഷണസാധനങ്ങളിൽ വന്നിരിക്കുകവഴി നമുക്ക് വയറിളക്കം പോലുള്ള പകർച്ചവ്യാധികൾ പിടിപെടാനും വഴിയൊരുക്കും.

ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകൾ ശുദ്ധജലം കെട്ടിക്കിടക്കുന്ന ചിരട്ടകൾ, ചെടിച്ചട്ടികൾ, ടയർ, വെള്ളം നിറച്ചുവയ്ക്കുന്ന ബക്കറ്റുകൾ, മറ്റ് പാത്രങ്ങൾ തുടങ്ങിയവയിലാണ് മുട്ടയിടുന്നത്. എന്നാൽ മലമ്പനി പരത്തുന്ന അനോഫിലസ് കൊതുകുകൾ മുട്ടയിടുന്നത് വെള്ളം കെട്ടിക്കിടക്കുന്ന ടാങ്കുകൾ, ജലസംഭരണികൾ മുതലായവയിലാണ്.

വെള്ളക്കെട്ട്‌ തടയുക
കൊതുകുജന്യരോഗങ്ങളെ പ്രതിരോധിക്കാനുള്ള മാർഗം കൊതുകിന്റെ വളർച്ച തടയുക എന്നതാണ്. ഈ കൊതുകുകൾക്ക് പരമാവധി 50 മീറ്റർ ചുറ്റളവിൽ മാത്രമേ പറക്കാൻ സാധിക്കൂ എന്നതിനാൽ നമ്മുടെ വീടിന്റെ 50 മീറ്റർ ചുറ്റളവിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം. വീടിന്റെ ടെറസിനു മുകളിലും വെള്ളം കെട്ടിനിൽക്കരുത്. അതുപോലെ വീടിനുചുറ്റും പുല്ല് വളരുന്നത് തടയുകയും തുറസ്സായ സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതും ഒഴിവാക്കുകയും വേണം. കൊതുകുകടിയിൽനിന്നു രക്ഷനേടാൻ കൊതുകുവലയോ, റിപ്പല്ലന്റ് ക്രീമുകളോ ഉപയോഗിക്കാം.

മുൻകരുതലുകൾ
ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ ഭക്ഷ്യശുചിത്വം പാലിച്ചേ മതിയാകൂ. കഴിവതും വീട്ടിൽ പാകംചെയ്ത ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. പറ്റാത്ത സാഹചര്യങ്ങളിൽ ചൂടുള്ള ഭക്ഷണം മാത്രം കഴിക്കണം. നമ്മുടെ മുന്നിൽ ഉണ്ടാക്കിത്തരുന്ന ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. പലപ്പോഴും ഹോട്ടലുകളിൽനിന്നു കിട്ടുന്ന വെള്ളം തിളപ്പിച്ചതാകണമെന്നില്ല. എല്ലായ്പ്പോഴും ഭക്ഷണപദാർഥങ്ങൾ അടച്ചുസൂക്ഷിക്കണം. ഓരോ പ്രാവശ്യം മലമൂത്രവിസർജനം നടത്തിയശേഷവും സോപ്പിട്ട് കൈ കഴുകാൻ മറക്കരുത്.

മണ്ണും വെള്ളവുമായി സമ്പർക്കമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എലിപ്പനിക്കുള്ള പ്രതിരോധമരുന്നു കഴിക്കുന്നത് നല്ലതാണ്. എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ഈ മരുന്ന് ലഭ്യമാണ്. കാലിൽ മുറിവുവരുന്ന സാഹചര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

ഏതു പനി വന്നാലും, പ്രത്യേകിച്ച് വൈറൽപ്പനി ആണെങ്കിൽ വിശ്രമമാണ് പരമപ്രധാന ചികിത്സ. അതുപോലെ ധാരാളം വെള്ളം കുടിക്കാനും പോഷകപ്രദമായ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. ആഹാരത്തിന് രുചി കുറവായിരിക്കുമെങ്കിലും ഭക്ഷണം ഒഴിവാക്കരുത്. പാരസൈറ്റമോൾ ഗുളിക കഴിച്ച് ഒന്നോ രണ്ടോ ദിവസംകൊണ്ട് പനി മാറുന്നില്ലെങ്കിൽ തീർച്ചയായും ഡോക്ടറെ കണ്ട് ചികിത്സ തേടണം. പനിയോടൊപ്പം ശക്തിയായ ശരീരവേദന, ക്ഷീണം, ഛർദി തുടങ്ങിയവ ഉണ്ടെങ്കിൽ ആദ്യദിവസങ്ങളിൽ തന്നെ ചികിത്സ തേടണം. 'സ്വയം ചികിത്സ' പല ഘട്ടങ്ങളിലും അപകടം വരുത്തുമെന്ന് മനസ്സിലാക്കണം.

പാരസൈറ്റമോൾ ഗുളിക കരൾവീക്കം വരുത്തും തുടങ്ങിയ ദുഷ്പ്രചാരണങ്ങൾക്ക് അടിമപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മറ്റ് അസുഖങ്ങളൊന്നും ഇല്ലാത്ത ഒരു വ്യക്തിയിൽ കരൾനാശം വരുത്തണമെങ്കിൽ ദിവസം 10 ഗ്രാമിൽ കൂടുതൽ പാരസൈറ്റമോൾ കഴിക്കേണ്ടിവരും എന്ന വസ്തുത മനസ്സിലാക്കുക. കുഞ്ഞുങ്ങൾ, ഗർഭിണികൾ, വൃദ്ധജനങ്ങൾ, മറ്റ് അസുഖങ്ങൾ ഉള്ളവർ തുടങ്ങിയവരിൽ പനി വന്നാൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.

വയറിളക്കംമൂലം ശരീരത്തിലെ ജലാംശവും ലവണങ്ങളും നഷ്ടപ്പെടും എന്നതിനാൽ വയറിളക്കം വന്നാൽ ഒ ആർ എസ്‌  ലായനി കുടിക്കാൻ മറക്കരുത്. വയറിളക്കത്തോടൊപ്പം നിലയ്ക്കാത്ത ഛർദിയുണ്ടെങ്കിൽ എത്രയുംവേഗം ചികിത്സ തേടണം. ഒ ആർ എസ്‌  ലായനി കിട്ടിയില്ലെങ്കിൽ ഉപ്പിട്ട കഞ്ഞിവെള്ളം, ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിൽ ഒരു ടീസ്പൂൺ പഞ്ചസാരയും ഒരുനുള്ള് ഉപ്പും ഇട്ടത് തുടങ്ങിയവയും കൊടുക്കാവുന്നതാണ്.

പനി വന്ന രോഗികൾ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ മൂക്കും വായും തൂവാലകൊണ്ട് പൊത്തിപ്പിടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എച്ച്1 എൻ1 പോലെ വായുവിലൂടെ പകരുന്ന രോഗങ്ങളെ തടയാൻ ഇത് ഉപകരിക്കും.

കഴിയുന്നതും ഇക്കാലയളവിൽ അനാവശ്യ ആശുപത്രിസന്ദർശനങ്ങൾ ഒഴിവാക്കണം. പ്രത്യേകിച്ച് കുഞ്ഞുങ്ങളെ ആശുപത്രിയിൽ അനാവശ്യമായി കൊണ്ടുപോകരുത്. അതുപോലെ പനി, ജലദോഷം, ചുമ എന്നിവയുള്ള കുട്ടികളെ സ്കൂളിൽ വിടാതിരിക്കാനും ശ്രദ്ധിക്കണം. രോഗമുള്ള കുട്ടിക്ക് വിശ്രമം ലഭിക്കാനും മറ്റ് കുട്ടികൾക്ക് പകരാതിരിക്കാനും ഇത് സഹായിക്കും.

പ്രതിരോധമാണ്് പ്രതിവിധിയെക്കാൾ ഉത്തമം എന്നു മനസ്സിലാക്കി നാം ഓരോരുത്തരും നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിച്ചാൽ മഴക്കാലരോഗങ്ങളെ ഒരുപരിധിവരെ തടയാൻ നമുക്ക് കഴിയും. നമ്മുടെ ഓരോരുത്തരുടെയും ശുചിത്വബോധവും പ്രതിരോധവുംമൂലം പനി നമ്മുടെ കൊച്ചുകേരളത്തെ വിറപ്പിക്കാതിരിക്കട്ടെ. 

(എറണാകുളം അയ്യമ്പിള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അസിസ്‌റ്റന്റ്‌ സർജനാണ്‌ ലേഖിക)   റൃവെലലഷമൃശിശ്മ@ഴാമശഹ.രീാ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top