കൊച്ചി > കോവിഡ് ന്യുമോണിയയെത്തുടർന്ന് ശ്വാസകോശത്തിന് തകരാറും മസ്‌തിഷ്‌കാഘാതവുമായി മരണത്തെ മുന്നില്‍ക്കണ്ട രാം നരേഷ് എന്ന മുപ്പത്തിനാലുകാരന് വിവി എക്‌മോ എന്ന ആധുനിക മെക്കാനിക്കല്‍ സര്‍ക്കുലേറ്ററി സപ്പോര്‍ട്ട് സിസ്റ്റത്തിലൂടെ (എംസിഎസ്) പുതുജീവന്‍. ശ്വാസകോശത്തിന്റെ പ്രവർത്തനം നിലയ്‌ക്കാറായ രാം നരേഷിനെ തലച്ചോറിനുള്ളിൽ കടുത്ത രക്തസ്രാവവുമായാണ് തിരുവനന്തപുരത്ത് നിന്ന് പ്രത്യേക വിമാനത്തില്‍ ജൂണ്‍ 13-ന് കൊച്ചി വിപിഎസ് ലേക്ക്‌ഷോറിലെത്തിച്ചത്. ആന്ധ്രാപ്രദേശ് സ്വദേശിയും ഐടി പ്രൊഫഷനലുമായ രാം നരേഷ് 82 ദിവസത്തെ ചികിത്സയ്‌ക്ക് ശേഷം ഇന്ന് ആശുപത്രി വിട്ടു.
കോവിഡിന് പുറമെ ന്യൂമോതൊറാക്‌സ് (ശ്വാസകോശത്തിലെ തകരാർ), ന്യൂമോപെരികാര്‍ഡിയം (ഹൃദയ തകരാർ), മസ്‌തിഷ്‌കാഘാതം എന്നീ ഗുരുതരമായ രോഗാവസ്ഥകളും രാം നരേഷിനെ ബാധിച്ചിരുന്നു. കോവിഡ് ബാധയെത്തുടര്‍ന്ന് തിരുവനന്തപുരത്തെ എഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന രോഗിയ്‌ക്ക് ന്യൂമോണിയയും കടുത്ത ശ്വാസതടസവും ഉണ്ടായി. അതേത്തുടർന്ന് തിരുവനന്തപുരത്ത് തന്നെ വെന്റിലേറ്റര്‍ സപ്പോര്‍ട്ടിലാക്കി. എന്നാല്‍ കോവിഡ് ഗുരുതരമായി ഓക്‌സിജന്റെ അളവ് അപകടകരമായ നിലയിൽ താഴ്‌ന്ന രാം നരേഷിന് വെന്റിലേറ്ററിലിരിക്കെ നിരവധി പ്രാവശ്യം അപസ്‌മാരം പിടിപെട്ടതും മറ്റ് സങ്കീർണതകൾ ഉണ്ടായതും ജീവന് വെല്ലുവിളിയായി. ഇതേത്തുടര്‍ന്നാണ് ജീവന്‍ നിലനിര്‍ത്താന്‍ എക്‌മോ മാത്രമേ പോംവഴിയുള്ളു എന്ന സ്ഥിതിയായത്. ഉടന്‍ തന്നെ ഒരു മൊബൈല്‍ എക്‌മോ യൂണിറ്റ് തിരുവനന്തപുരത്തെത്തിച്ച് അതിന്റെ സഹായത്തോടെയാണ് രോഗിയെ കൊച്ചിയിലേയ്‌ക്ക് വിമാനത്തില്‍ കൊണ്ടുവരികയായിരുന്നു.
ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം തകരാറിലാകുമ്പോള്‍ രോഗിയ്‌ക്ക് പിന്തുണ നല്‍കുന്ന അതിനൂതന സപ്പോര്‍ട്ട് സിസ്റ്റമാണ് വിവി എക്‌മോ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന വിനോ-വെനസ് എക്‌സ്‌ട്രാകോര്‍പ്പറല്‍ മെംബ്രേയ്‌ന്‍ ഓക്‌സിജനേഷൻ. 56 ദിവസത്തിനുശേഷം വിവി എക്‌മോയുടെ സഹായമില്ലാതെ രോഗിക്ക് ശ്വസിക്കാമെന്നായി. 15 ദിവസം കൂടി വെന്റിലേറ്റര്‍ സപ്പോര്‍ട്ട് തുടര്‍ന്നു. രണ്ടാഴ്ച കൂടി നീണ്ട ചികിത്സയ്ക്ക് ശേഷം നരേഷ് ഇന്ന് ഡിസ്‌ചാർജ് ആയി. കാര്‍ഡിയാക് സര്‍ജന്‍ ഡോ. സുജിത്ത് ഡി എസ്, കാര്‍ഡിയാക് അനസ്‌തേഷ്യോളജിസ്റ്റ് ഡോ. എം എസ് നെഭു, ചീഫ് പെര്‍ഫ്യൂഷനിസ്റ്റ് സുരേഷ് ജി, പെര്‍ഫ്യൂഷനിസ്റ്റ് ജിയോ, കാര്‍ഡിയാക് സര്‍ജറി ഐസിയു ഇന്‍-ചാര്‍ജ് ബിജി തുടങ്ങിയവരാണ് രാം നരേഷിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..