24 April Wednesday

കുരങ്ങുപനി കാടിറങ്ങുമ്പോൾ

ഡോ. എന്‍ അജയന്‍Updated: Sunday May 22, 2022

കുരങ്ങുകളിൽ കുരങ്ങുപനി അഥവാ ക്യാസന്നൂർ ഫോറസ്റ്റ് ഡിസീസ് (Kyasanur Forest Disease) 1957ൽ തന്നെ ഇന്ത്യയിൽ കണ്ടെത്തിയിരുന്നു. കർണാടകയിലെ ഷിവമോഗ ജില്ലയിലെ ക്യാസന്നൂർ വനമേഖലയിലായിരുന്നു അത്. അങ്ങനെയാണ് ഈ പേരുവന്നത്. ആർബോ വൈറസ്‌–-ഫ്ലേവി വൈറസ് കുടുംബത്തിലെ ക്യാസന്നൂർ ഫോറസ്റ്റ് ഡിസീസ് വൈറസാണ് രോഗകാരി. ഇവ രോഗബാധിതരായ കുരങ്ങുകളുടെ ശരീരത്തിലെ ചെള്ളിന്റെ  കടിയിലൂടെ മനുഷ്യരിൽ എത്തുന്നു. ഹീമോഫൈസാലിസ് സ്പിനിജറം വിഭാഗത്തിലുള്ള ചെള്ളിന്റെ  ജീവിതചക്രത്തിലെ നിംഫ് ദശയിലുള്ളവയുടെ കടിയാണ് രോഗകാരണം. രോഗബാധയുള്ള മനുഷ്യരും രോഗം വ്യാപിപ്പിക്കുന്നു. 1970ലാണ് മനുഷ്യരിൽ സംശയാതീതമായി രോഗബാധ കണ്ടെത്തുന്നത്. കാടുകൾക്കിടയിലൂടെ യാത്ര ചെയ്യുമ്പോൾ ഇലകളിൽ പറ്റിച്ചേർന്നിരിക്കുന്ന രോഗകാരിയായ നിംഫിന്റെ കടിയേൽക്കാൻ സാധ്യതയുണ്ട്‌. കേരളത്തിൽ  വനമേഖലകളിൽ താമസിക്കുന്നവർക്കും ഈ മേഖലയുമായി സമ്പർക്കമുള്ളവരിലും  രോഗബാധ കാണാറുണ്ട്‌.

രോഗവ്യാപനം

ശരീരസ്രവങ്ങൾ, കുരങ്ങുപനിയുണ്ടാക്കുന്ന വ്രണങ്ങൾ, വസ്ത്രങ്ങൾ പങ്കിടൽ എന്നിവ രോഗവ്യാപന സാധ്യത വർധിപ്പിക്കുമെന്ന്‌ കണ്ടെത്തിയിട്ടുണ്ട്.

ലക്ഷണങ്ങൾ

നെറ്റി പിളരുന്ന തലവേദന. കടുത്തപനി, വിറയൽ, പേശിവേദന, ഛർദി, കോച്ചിപ്പിടിത്തം, ത്വക്ക്‌, തൊണ്ട, മോണ എന്നിവയിലൂടെ രക്തസ്രാവം, ഉദരവേദന, ലിംഫ് (Lymph)ഗ്രന്ഥികളിലെ വീക്കം എന്നിവയാണ് കുരങ്ങുപനിയുടെ പ്രാഥമിക ലക്ഷണങ്ങൾ. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 3–-8 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. താണ രക്തസമ്മർദം, കുറഞ്ഞ പ്ലേറ്റ്‌ലെറ്റ്‌ കൗണ്ട്, ആർബിസി, ഡബ്ല്യുബിസി എന്നിവയും കാണപ്പെടാം. തുടർന്ന്‌  ചിക്കൻ പോക്സിൽ ഉണ്ടാകുന്നതുപോലെ കുമിള  മുഖത്തും ശരീരത്തിലും പ്രത്യക്ഷപ്പെടും. 1–-2 ആഴ്ചയ്‌ക്കുള്ളിൽ സാധാരണ രോഗം ശമിക്കുകയാണ് പതിവ്. ചിലർക്ക്  മൂന്ന്‌  ആഴ്ചയ്‌ക്കുശേഷം രോഗം കടുക്കും. ഈ അവസ്ഥയിൽ ഞരമ്പുകളെ ബാധിക്കുമ്പോഴുള്ള കോച്ചിവലിച്ചിലും മറ്റുമുണ്ടാകാം. മരണനിരക്ക് 3–-5 ശതമാനം മാത്രമാണ്‌. എലിസാ, ആർടിപിസിആർ പരിശോധന  രോഗനിർണയത്തെ എളുപ്പമാക്കുന്നു.

പ്രതിരോധം

|
നിലവിലെ രോഗബാധയുടെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന പഠനങ്ങൾ നടത്തുന്നതേയുള്ളൂ. ലക്ഷണങ്ങൾക്ക്‌ അനുസൃതമായ ചികിത്സയാണുള്ളത്. വനാതിർത്തിയിലുള്ളവരും കുരങ്ങുകളുടെ വിഹാര കേന്ദ്രങ്ങളിലുമായി സമ്പർക്കത്തിലേർപ്പെടുന്നവരും നിതാന്തജാഗ്രത പുലർത്തണം. കുരങ്ങുചെള്ളുകളുടെ കടിയേൽക്കാത്തവിധമുള്ള വസ്ത്രധാരണം നിർബന്ധ ശീലമാക്കണം. കുരങ്ങുപനിക്കെതിരെ വാക്സിനേഷൻ ഫലപ്രദമെങ്കിലും കുടുതൽ ഗവേഷണം നടക്കുന്നതേയുള്ളൂ. ഫോർമാലിൻ ഇനാക്ടിവേറ്റഡ് ടിഷ്യൂ കൾച്ചർ വാക്സിൻ ഡിസംബറിനും മാർച്ചിനുമിടയിൽ ഓരോ വർഷവും ചെയ്യണമെന്നാണ് ശാസ്ത്രമതം. ജാഗ്രതയാണ്‌ പ്രധാനം.

(മൃഗസംരക്ഷണ വകുപ്പ്
മുൻ ജോയിന്റ്‌ ഡയറക്ടറാണ്‌
ലേഖകൻ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top