24 April Wednesday

ആർത്തവ ആരോഗ്യവും ശുചിത്വവും: ‘സ്‌പോട്ട്‌ലൈ‌റ്റ് റെഡ് ’ ക്യാമ്പയിന് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

ഫരീദാബാദ്> ആർത്തവ ആരോഗ്യവും ശുചിത്വവും എന്ന വിഷയത്തിൽ അമൃത വിശ്വവിദ്യാപീഠവും യുനെസ്‌കോ ഇന്ത്യയും സംയുക്തമായി ക്യാമ്പയിൻ സംഘടിപ്പിച്ചു.   സീമ  ത്രിഖ എംഎൽഎ ,  യുനെസ്‌കോ ന്യൂഡൽഹി മൾട്ടിസെക്ടറൽ റീജിയണൽ ഓഫീസിലെ ജെൻഡർ സ്‌പെഷ്യലിസ്റ്റ് ഡോ. ഹുമ മസൂദ്, യുനെസ്‌കോ ന്യൂ ഡൽഹി മൾട്ടിസെക്ടറൽ റീജിയണൽ ഓഫീസ് പ്രോഗ്രാം സ്‌പെഷ്യലിസ്റ്റും വിദ്യാഭ്യാസ മേധാവിയുമായ  ഡോ.  ജോയ്‌സ് പോൺ, ജി . ഇ . ഡി  ഗ്രൂപ്പിന്റെ സി 20  കോ-ഓർഡിനേറ്ററും ലിംഗസമത്വവും സ്ത്രീ ശാക്തീകരണവും സംബന്ധിച്ച യുനെസ്‌കോ ചെയറുമായ ഡോ. ഭവാനി റാവു, ഇന്റഗ്രേറ്റഡ് ഹോളിസ്റ്റിക് ഹെൽത്ത് സി20 വർക്കിംഗ് ഗ്രൂപ്പിന്റെ കോ-ഓർഡിനേറ്റർ ഡോ.പ്രിയ നായർ, ഫരീദാബാദ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. പുനിത ഹസിജ, ഫരീദാബാദ് അമൃത ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.  സഞ്ജീവ് സിങ്,  പി ആൻഡ് ജി കമ്യൂണിക്കേഷൻ ബ്രാൻഡ് ഡയറക്ടർ ഡോ. കൃതി ദേശായി തുടങ്ങിയവർ മൊഡ്യൂളുകളുടെ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

ആർത്തവത്തെ കുറിച്ച് സമഗ്ര കാഴ്ചപ്പാട് നൽകുന്ന ടീച്ചിംഗ് ലേണിംഗ് മൊഡ്യൂളുകൾക്ക് സ്‌പോട്ട്‌ലൈ‌റ്റ് റെഡ് എന്നാണ് പേരിട്ടിരിക്കുന്നത്. അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പടെ ആർത്തവാവസ്ഥ അനുഭവിക്കുന്നവർക്കും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അവബോധം സൃഷ്ടിക്കാൻ സ്‌പോട്ട് ലൈറ്റ് റെഡ് സഹായിക്കും. അംഗപരിമിതിയുള്ള പെൺകുട്ടികൾ ഉൾപ്പടെയുള്ള വിവിധ ഗ്രൂപ്പുകളിലെ കൗമാരക്കാർക്ക് സ്‌കൂൾ, ദേശീയ, അന്താരാഷ്ട്ര തലത്തിൽ സൗഹാർദപരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക, അവരെ ശാക്തീകരിക്കുക എന്നീ ലക്ഷ്യങ്ങളാണ് മൊഡ്യൂളുകൾ വഴി ലക്ഷ്യമിടുന്നത്.


കീപ്‌ഗേൾസ്ഇൻസ്‌കൂൾ എന്ന യുനെസ്‌കോയുടെയും പി ആൻഡ് ജി വിസ്പർ ഇന്ത്യയുടെയും സംയുക്ത ഉദ്യമത്തിന് കീഴിൽ ആർത്തവ ആരോഗ്യവും ശുചിത്വവും ആധാരമാക്കിയുള്ള ഒരു ദേശീയ സർവേയും ഗ്യാപ് അനാലിസിസ് റിപ്പോർട്ടും പുറത്തിറക്കി. മോഡ്യൂൾ പ്രകാശന ചടങ്ങിൽ വെച്ച് ഫരീദാബാദിലെ അനാഥാലയത്തിൽ നിന്നുള്ള 35 പെൺകുട്ടികൾക്ക് ആർത്തവാരോഗ്യ കിറ്റും വിതരണം ചെയ്തു.

ആർത്തവം സ്വാഭാവിക പ്രക്രിയ ആണെങ്കിലും ഇന്നും അതിനെ ചുറ്റിപ്പറ്റി മിത്തുകളും മിഥ്യാ ധാരണകളും തുടരുന്നുവെന്ന് യുനെസ്‌കോ ന്യൂ ഡൽഹി മൾട്ടിസെക്ടറൽ റീജിയണൽ ഓഫീസിലെ ജെൻഡർ സ്‌പെഷ്യലിസ്റ്റ് ഡോ. ഹുമ മസൂദ് പറഞ്ഞു.  ആർത്തവ ശുചിത്വ ഉപകരണങ്ങളും വിദ്യാഭ്യാസവും എല്ലാവർക്കും പ്രാപ്യമാകാൻ വിവിധ പദ്ധതികൾ വഴി ഭാരത സർക്കാരും തീവ്ര ശ്രമം നടത്തുന്നതായി ഡോ. ഹുമ മസൂദ് ചൂണ്ടിക്കാട്ടി.

സാമ്പത്തിക സാമൂഹിക സാഹചര്യങ്ങൾക്ക് അതീതമായി എല്ലാ സ്ത്രീകൾക്കും ആർത്തവ ശുചിത്വവും സാനിറ്ററി പാഡുകളുടെ ലഭ്യതയും ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് ചടങ്ങിൽ പങ്കെടുത്ത സീമ ത്രിഖ എം.എൽ.എ പറഞ്ഞു. ആർത്തവ ശുചിത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സ്‌കൂളുകളിലെ അധ്യാപക അനധ്യാപകരടക്കം  ബോധവാന്മാരും ബോധവതികളും ആക്കേണ്ടത് അനിവാര്യമാണെന്നും അവർ കൂട്ടി ചേർത്തു.


യുനെസ്‌കോ ഇന്ത്യ ഒരു സർവേയും ഗ്യാപ് അനാലിസിസ് റിപ്പോർട്ടും ചടങ്ങിൽ അവതരിപ്പിച്ചു. ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിൽ നിന്നും ആർത്തവത്തെ പറ്റിയുള്ള അനുഭവങ്ങളും കാഴ്ചപ്പാടുകളും അടിസ്ഥാനമാക്കിയുള്ളവയാണ് ഷോർട്ട് ഫിലിമുകൾ. ആർത്തവ ആരോഗ്യത്തിന്റെയും ശുചിത്വ മാനേജ്മെന്റിന്റെയും വിവിധ വശങ്ങൾ പകർത്തിയ ഷോർട്ട് ഫിലിമുകളുടെ പരമ്പരയുടെ പ്രദർശനവും ചടങ്ങിന്റെ ഭാഗമായി നടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top