തിരുവനന്തപുരം> കോവിഡ് രോഗബാധ സംബന്ധിച്ച നിലവിലെ സ്ഥിതിഗതികളും ലോക്ക് ഡൗണില്‍ വരുത്തേണ്ട ഇളവുകളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭായോഗം ഇന്ന് ചേരും. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ യോഗം വിശദമായി പരിശോധിക്കും. ദേശീയ തലത്തെ അപേക്ഷിച്ച് കേരളത്തില്‍ നിലവില്‍ രോഗം നിയന്ത്രണ വിധേയാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞദിവസങ്ങളിൽ പോസിറ്റീവ് കേസുകൾ വളരെ കുറഞ്ഞിരുന്നു.
21 ദിവസത്തെ ലോക് ഡൗൺ പിരീഡ് നാളെ അവസാനിക്കുന്ന സാഹചര്യത്തിലാണ് കാബിനറ്റ് ചേരുന്നത്. എങ്കിലും ഇളവുകള്‍ ഘട്ടം ഘട്ടമായി മാത്രമേ അനുവദിക്കൂ. തീവ്രബാധിതപ്രദേശങ്ങള്‍ അല്ലാത്ത ജില്ലകളിലാകും ആദ്യഘട്ടമെന്ന നിലയില്‍ ഇളവുകള്‍ അനുവദിക്കൂ. കൂടുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നേക്കും. സ്വകാര്യ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയേക്കും. പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക്ക് നിര്‍ബന്ധമാക്കും.
ലോക്ക്ഡൗണ്‍ രണ്ടാംഘട്ടം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം കൂടി പരിഗണിച്ചാകും സംസ്ഥാനം അന്തിമ നിലപാട് സ്വീകരിക്കുക. ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കേണ്ടെന്നും, ഘട്ടംഘട്ടമായി മാത്രമേ പിന്‍വലിക്കാവൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. വർക്ക് ഷോപ്പുകൾ, കണ്ണടകടകൾ, എസി കടകൾ . മൊബൈൽ കടകൾ എന്നിവ തുറക്കാൻ നേരത്തെ ധാരണയായിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..