26 April Friday

എലിപ്പനിയെ സൂക്ഷിക്കണം

ഡോ. എം ഗംഗാധരൻ നായർUpdated: Sunday Apr 24, 2022


സംസ്ഥാനത്ത്‌ പലയിടത്തും എലിപ്പനി കണ്ടുവരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണ്‌ ഇത്‌. ഏതു സമയത്തും ഏതു പ്രായക്കാർക്കും രോഗബാധയുണ്ടാകാം. വെള്ളക്കെട്ടുകൾ കൂടുതലുള്ള പ്രദേശങ്ങളിൽ രോഗബാധ സാധ്യത ഏറെയാണ്‌, പ്രത്യേകിച്ച്‌ എലിശല്യം കൂടുതലുള്ള പ്രദേശങ്ങളിൽ.

ഇടവപ്പാതി, തുലാമഴ കാലത്ത് വെള്ളക്കെട്ടുകൾ അധികരിക്കുന്നതിനാൽ രോഗബാധ കൂടുന്നു.  എലിമൂത്രംമൂലം മലിനമായ സ്ഥലങ്ങളിൽ  കളിക്കുമ്പോൾ രോഗബാധ സാധ്യതയുണ്ട്.  ജലാശയങ്ങൾ, പാടങ്ങൾ എന്നിവയിലെ  അനുകൂല സാഹചര്യങ്ങളിൽ ഇവ അനേകനാൾ ജീവിച്ചിരിക്കും. നല്ല സൂര്യപ്രകാശവും ഒഴുക്കുമുള്ള സാഹചര്യങ്ങളിൽ ഇവ സ്വയംനശിക്കും.

ജലാശയങ്ങൾ, ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽ  പെരുമാറുന്നതിൽ  കൂടുതൽ ജാഗ്രത വേണം. പറമ്പിൽ പണിയെടുക്കുന്നവർക്ക് രോഗ സാധ്യത കൂടുതലാണ്. മൃഗമൂത്രവുമായോ, മൃഗമൂത്രം കലർന്ന വെള്ളവുമായോ ഉള്ള സമ്പർക്കംമൂലം രോഗാണു മനുഷ്യശരീരത്തിൽ കടക്കും. കൈകാലുകളിൽ ഉണ്ടാകുന്ന പോറലുകൾ, മുറിവുകൾ, കണ്ണ്, മൂക്ക്, വായ് എന്നിവയിലൂടെ രോഗാണു മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നു. കണ്ണിലുള്ള പോറലുകളിൽക്കൂടിപ്പോലും മുഖം കഴുകുമ്പോൾ രോഗബാധയുണ്ടാകാം. കുടിക്കുന്ന വെള്ളത്തിലൂടെയും രോഗബാധയുണ്ടാകാം.വളർത്തുമൃഗങ്ങളിൽ രോഗാണുക്കൾ ശരീരത്തിൽ കടന്നാൽ ഒന്നുമുതൽ 10 ദിവസത്തിനകം രോഗലക്ഷണം പ്രകടമാകും.

ജന്തുജന്യരോഗം
മൃഗങ്ങളിൽനിന്ന്  മനുഷ്യരിലേക്ക്  പകരുന്ന രോഗമായതിനാൽ  ഇത്  ഒരു ജന്തുജന്യരോഗമായി  അറിയപ്പെടുന്നു.   ലെപ്ടോസ്പൈറ (Leptospira) ജീനസിൽപ്പെട്ട ഒരിനം "സ്പൈറോക്കിറ്റ' (Sprirocheta) ബാക്ടീരിയയാണ് എലിപ്പനിക്ക്‌ (Leptospirosis) കാരണമാകുന്നത്.  എലികൾ, പെരുച്ചാഴികൾ, വന്യജീവികൾ എന്നിവയാണ് മുഖ്യവാഹകർ.  വൃക്കകളിൽ അണുക്കളെ വഹിക്കുന്ന എലിവർഗത്തിൽപ്പെട്ട ജീവികൾ രോഗാണുക്കളുടെ നിശ്ശബ്ദ വാഹകരാണ്‌. രോഗലക്ഷണം പ്രകടിപ്പിക്കാതെ മാസങ്ങളോളം രോഗാണുക്കളെ മൂത്രത്തിലൂടെ ഇവയ്‌ക്ക്‌ വിസർജിക്കാൻ കഴിയും. പ്രത്യക്ഷമോ പരോക്ഷമോ ആയി ഇവയുമായുള്ള സമ്പർക്കത്തിലൂടെ മനുഷ്യരിലും വളർത്തുമൃഗങ്ങളിലും  രോഗം പകരും. മൂത്രത്തിലൂടെ വിസർജിക്കുന്ന ബാക്ടീരിയയുടെ നിലനിൽപ്പ് അന്തരീക്ഷത്തിലെ താപനിലയെ ആശ്രയിച്ചിരിക്കും. ഈർപ്പമുള്ള മണ്ണിലും  ഇവക്ക്‌ ആഴം കുറഞ്ഞ വെള്ളക്കെട്ടിലും 180 - ദിവസംവരെ നിലനിൽക്കാനാകും.

മൃഗങ്ങളിലെ ലക്ഷണങ്ങൾ
പശു, എരുമ എന്നിവയിൽ ശക്തിയായ പനി, തീറ്റ എടുക്കാതിരിക്കുക, അകിടുവീക്കം, വീർത്ത അകിടുകളിൽനിന്ന് ചുവപ്പുനിറത്തിലുളള പാൽ വരുന്നതും ലക്ഷണമായി കാണാം. ആടുകളിൽ മഞ്ഞപ്പിത്തം, പനി, അവസാനഘട്ടത്തിൽ ഗർഭമലസൽ, തീറ്റ എടുക്കാതിരിക്കൽ, മറുപിള്ള വീഴാതിരിക്കൽ എന്നിവയും നായകളിൽ കരളിനെയും കുടലിനെയും വൃക്കകളെയും ബാധിക്കുന്ന അണുക്കൾ മഞ്ഞപ്പിത്ത ലക്ഷണങ്ങളോടുകൂടിയും അല്ലാതെയും രോഗലക്ഷണം കാണിക്കാം. പനി, വായ്‌പുണ്ണ് ഭക്ഷണമെടുക്കാതിരിക്കൽ ഛർദി, രക്തം കലർന്ന മൂത്രം എന്നീ ലക്ഷണങ്ങളും കാണിക്കും. വയറിലെയും പാദങ്ങളിലെയും ചെവിയുടെ അകവശത്തെ തൊലിക്കും മഞ്ഞനിറം വരുന്നത് പ്രധാന ലക്ഷണമാണ്.

രോഗനിയന്ത്രണവും പ്രതിരോധവും

എലിനശീകരണ മാർഗങ്ങൾ അവലംബിക്കണം
നായകൾക്ക് പ്രതിരോധ കുത്തിവയ്‌പ് ലഭ്യമാക്കണം
നായക്കുട്ടികൾക്ക് ആറ് ആഴ്ച പ്രായമാകുമ്പോൾ ആദ്യ കുത്തിവയ്‌പും ബൂസ്റ്റ് ഡോസും തുടർന്ന് എല്ലാ വർഷവും കുത്തിവയ്‌പിനും വിധേയമാക്കണം
തീറ്റയിലും കുടിവെള്ളത്തിലും രോഗവാഹകരായ എലികളുടെ മൂത്രം കലരാതെ ശ്രദ്ധിക്കണം
എലിയെ ആകർഷിക്കുന്ന പദാർഥങ്ങൾ ഭക്ഷണസാധനങ്ങളുടെ അരികിൽ വയ്ക്കാതിരിക്കണം
സ്റ്റോർ മുറികളിൽ എലികൾ കടക്കാതെ ശ്രദ്ധിക്കണം
തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
അണുക്കൾ കലർന്ന കെട്ടിക്കിടക്കുന്ന വെള്ളം, പുൽസ്ഥലങ്ങൾ എന്നീ സ്ഥലത്ത് കന്നുകാലികളെ മേയ്ക്കാൻ വിടുമ്പോൾ ജാഗ്രത പുലർത്തണം
വന്യമൃഗങ്ങളിൽനിന്ന് കാലികളെ അകറ്റിനിർത്തണം
കാലുകളിലോ, ശരീരത്തിലോ മുറിവുകൾ ഉള്ള കന്നുകാലികളെ രോഗാണുക്കൾ കലർന്ന വെള്ളത്തിൽ ഇറക്കുകയോ, കുളിപ്പിക്കുകയോ ചെയ്യരുത്
രോഗവിമുക്തി നേടിയ പശുക്കളുടെ മൂത്രത്തിലൂടെ 120 ദിവസത്തേക്കും നായ്ക്കളുടെ മൂത്രത്തിലൂടെ ഏഴു  മാസംവരെയും രോഗങ്ങൾ വിസർജിക്കപ്പെടുന്നതിനാൽ അവയെ ചികിത്സിക്കുന്നവരും ശുശ്രൂഷിക്കുന്നവരും ജാഗ്രത പാലിക്കണം
ക്ഷീരകർഷകർ പാടത്തും പറമ്പിലും ജോലി ചെയ്യുമ്പോൾ കാലുറകൾ, കൈയുറകൾ എന്നിവ ധരിക്കുന്നത് നല്ലത്
കണ്ണുകൾ ഇടയ്ക്കിടെ ഇളം ചൂട് വെള്ളത്തിൽ കഴുകുന്നതാണ്‌ നല്ലത്. കൈകാലുകളിൽ മുറിവുകൾ ഉണ്ടെങ്കിൽ യഥാസമയം ചികിത്സിപ്പിക്കണം
രോഗലക്ഷണങ്ങൾ കണ്ടാൽ വിദഗ്ധസഹായം നേടണം
മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം
മൃഗപരിപാലനത്തിനുശേഷം കൈകാലുകൾ സോപ്പുപയോഗിച്ച്  ശുദ്ധജലത്തിൽ കഴുകണം
കാലിലോ ശരീരത്തിലോ മുറിവുള്ളപ്പോൾ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇറങ്ങാതെ ശ്രദ്ധിക്കണം
തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക
വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top