27 April Saturday

വലയില്‍ കുരുങ്ങുന്ന ആരോഗ്യകേരളം

ഡോ. നെല്‍സണ്‍ ജോസഫ്Updated: Thursday Sep 29, 2016

പത്രങ്ങളുടെയും മറ്റ് മാദ്ധ്യമങ്ങളുടെയും ഓണ്‍ ലൈന്‍ പോര്‍ട്ടലുകളിലെ ആരോഗ്യവിഭാഗം , ഫേസ്ബുക്കില്‍ പ്രവര്‍ത്തിക്കുന്ന പേജുകള്‍, വ്യക്തികള്‍ എന്നിങ്ങനെ ആരോഗ്യം എന്ന വിഷയം കൈകാര്യം ചെയ്യുന്നവരുടെ ലിസ്റ്റ് നീളുന്നു. പക്ഷേ ഇവയുടെ ആധികാരികതയും കൈകാര്യം ചെയ്യുന്ന വിഷയങ്ങളും പലപ്പോ‍ഴും ഗുണത്തെക്കാള്‍ ദോഷം ചെയ്യുകയാണ്-‌

ഡോ. നെല്‍സണ്‍ ജോസഫ് എഴുതുന്നു


ആരോഗ്യപരിപാലനത്തിലും രോഗീപരിചരണത്തിലും കൃത്യമായ , നേരത്തെയുള്ള രോഗനിര്‍ണയത്തോടും മരുന്നുകളോടും ഒപ്പം തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഹെല്‍ത്ത് എഡ്യുക്കേഷന്‍ അല്ലെങ്കില്‍ ആരോഗ്യത്തെക്കുറിച്ചുള്ള വിദ്യാഭ്യാസം. രോഗം വരാതിരിക്കാനും ഇനി അഥവാ വന്നുകഴിഞ്ഞാല്‍ ചെയ്യേണ്ടവയെക്കുറിച്ചും ഒരു അവബോധം ഉണ്ടായിരിക്കേത് ആരോഗ്യവാന്മാരും ആരോഗ്യവതികളുമായി ജീവിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നു. സോഷ്യല്‍ മീഡീയയും ഓണ്‍ ലൈന്‍ മാദ്ധ്യമങ്ങളും വാട്ട്സാപ് പോലെയുള്ള മെസ്സേജിങ്ങ് സൌകര്യങ്ങളും മുന്‍പെങ്ങുമില്ലാത്ത രീതിയില്‍ അറിവിന്റെ ഒരു ഖനി തന്നെ നമുക്കുമുന്നില്‍ തുറന്നിടുന്നുണ്ട്. വിവരങ്ങള്‍ നൊടിയിടയില്‍ അനേകരിലെത്തുന്നതിന്റെ അനന്തസാദ്ധ്യതകള്‍ നമ്മുടെ മുതിര്‍ന്ന രാഷ്ട്രീയപ്രവര്‍ത്തകര്‍ പോലും തിരിച്ചറിഞ്ഞുകഴിഞ്ഞു. പക്ഷേ ഈ അടുത്തയിടെ നടന്ന സംഭവങ്ങള്‍ ആരോഗ്യവിദ്യാഭ്യാസത്തെക്കാള്‍ അനാരോഗ്യവിദ്യാഭ്യാസമാണ് പ്രചരിക്കുന്നതെന്ന സൂചനകളാണ് നല്‍കുന്നതെന്ന് തോന്നുവാന്‍ ഇടയാക്കി. അതെക്കുറിച്ച് കുറച്ച് ചിന്തകള്‍ പങ്കുവയ്ക്കുകയാണ്.

ഒരു കുഞ്ഞ്;പിന്നെ കുറേ ചിന്തകളും

ഏതാണ്ട് ഒരു വര്‍ഷം മുന്‍പാണ്, കഴിഞ്ഞ ഒക്ടോബര്‍നവംബര്‍ കാലത്താണ്, ഫേസ്ബുക്കാണെന്ന് കരുതി വാട്ട്സാപ്പില്‍ കയറിയ യുവാവ് വീഡിയോയും ഓഡിയോയും എല്ലാം ഓരോ പ്ളേറ്റ് പോരട്ടെയെന്ന് ഓര്‍ഡറിട്ട് കാത്തിരിക്കുന്ന സമയം. ആരോ ഒരാള്‍ ഒരു ഓഡിയോ ക്ളിപ് അയച്ചുതന്നു. ഓറല്‍ പോളിയോ വാക്സിനായിരുന്നു വിഷയം. കേട്ട് ചിരിച്ച് തള്ളി. എന്തൂട്ട് മണ്ടനാണെന്ന് കരുതി ഡിലീറ്റും ചെയ്തു. സുഹൃത്തുക്കളില്‍ ആരോ അതിലെ അസംബന്ധങ്ങള്‍ക്ക് യുക്തിയുക്തമുള്ള മറുപടിയും അയച്ചുതന്നിരുന്നു.

പക്ഷേ രണ്ട് ദിവസം കഴിഞ്ഞാണ് ചിരിച്ചുതള്ളേണ്ട ഒരു വിഷയമല്ല അതെന്ന് തോന്നിത്തുടങ്ങിയത്. ജനിച്ച് ഒന്നര മാസം പ്രായമുള്ള സുന്ദരിക്കുട്ടിയുടെ അച്ഛനും അമ്മയും ഒ.പിയില്‍ വന്നു. കുട്ടിക്ക് സുഖം. അമ്മയ്ക്കും സുഖം, സന്തോഷം. അതൊക്കെ കാണുമ്പൊ നമുക്കും സന്തോഷം. നാഷണല്‍ ഇമ്യുണൈസേഷന്‍ ഷെഡ്യൂള്‍ അനുസരിച്ചുള്ള വാക്സിനുകളും ആറുമാസം വരെയെങ്കിലും മുലപ്പാല്‍ മാത്രവും കൊടുത്താല്‍ മതിയെന്ന് നിര്‍ദേശിച്ച് അവരെ യാത്രയാക്കിയെങ്കിലും അവര്‍ക്കെന്തോ ചോദിക്കാനുള്ളതുപോലെ തോന്നി.

ഒരു മുഖവുരയോടെ അവര്‍ കാര്യം പറഞ്ഞു. അവര്‍ക്ക് കഴിഞ്ഞ ആഴ്ച വാക്സിനുകളില്‍ വിഷമാണെന്നും കുട്ടികളെ കൊല്ലുകയാണെന്നുമൊക്കെ പറയുന്ന ഒരു 'ഡോക്ടറുടെ' ഓഡിയോ ക്ളിപ് കിട്ടിയത്രേ.അതിലെന്തെങ്കിലും യാഥാര്‍ഥ്യമുണ്ടോയെന്നാണവരുടെ സംശയം. അവര്‍ക്ക് തൃപ്തികരമായ വിശദീകരണം നല്‍കിയെങ്കിലും തുടര്‍ന്നുള്ള ആഴ്ചകളിലും സംശയങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവന്നതോടെയാണ് ഇതും സമൂഹത്തെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നം തന്നെയെന്ന തോന്നല്‍ ശക്തമായത്.. ആരോഗ്യമേഖലയോട് നേരിട്ട് ബന്ധമില്ലാത്ത അഭ്യസ്തവിദ്യരുടെ മനസില്‍ പോലും ഇത്തരം മെസേജുകള്‍ ചാഞ്ചല്യമുണ്ടാക്കുന്നെങ്കില്‍ സാധാരണക്കാരന്റെ കാര്യം ഊഹിക്കാവുന്നതല്ലേയുള്ളൂ? ( ഡോക്ടറെന്ന ലേബല്‍ ഒട്ടിച്ച് വരുന്നതാണെങ്കില്‍ പ്രത്യേകിച്ചും.)

മെസ്സേജുകള്‍ സത്യമാണെങ്കില്‍ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാലോ എന്ന ഭയം ഒരു വശത്ത് , അങ്ങനെ കരുതി അതനുസരിച്ചാല്‍ തട്ടിപ്പില്‍ വീണു കുട്ടിക്ക് ആപത്ത് സംഭവിക്കുമെന്ന സത്യം മറുവശത്ത്. ഏത് രക്ഷിതാവാണു വിഷമവൃത്തത്തിലാകാതിരിക്കുക?

പരക്കട്ടെ,ഗ്രാമത്തിന്റെ വിശുദ്ധിയും ഹരിതാഭയും പച്ചപ്പും പിന്നെ ഒരല്പം നീലയും


ആരോഗ്യസംബന്ധമായ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്ന സോഴ്സുകള്‍ പലതുണ്ട്. ഇവയെ രണ്ടായി തിരിക്കാം. ഓണ്‍ ലൈനായും ഓഫ് ലൈനായും. ഏത് സമയവും എവിടെവച്ചും ഒരു ഇന്റര്‍നെറ്റ് സൌകര്യമുള്ള മൊബൈല്‍ കയ്യിലുങ്കിെല്‍ അനായാസം ലഭ്യമാകുന്നതിനാല്‍ ഓണ്‍ ലൈന്‍ ആരോഗ്യലേഖനങ്ങള്‍ക്ക് പ്രചാരമേറിയിട്ടുണ്ട്.

ഓണ്‍ ലൈന്‍ സോഴ്സുകളില്‍ തന്നെ പത്രങ്ങളുടെയും മറ്റ് മാദ്ധ്യമങ്ങളുടെയും ഓണ്‍ ലൈന്‍ പോര്‍ട്ടലുകളിലെ ആരോഗ്യവിഭാഗം , ഫേസ്ബുക്കില്‍ പ്രവര്‍ത്തിക്കുന്ന പേജുകള്‍, വ്യക്തികള്‍ എന്നിങ്ങനെ ആരോഗ്യം എന്ന വിഷയം കൈകാര്യം ചെയ്യുന്നവരുടെ ലിസ്റ്റ് നീളുന്നു. പക്ഷേ ഇവയുടെ ആധികാരികതയും കൈകാര്യം ചെയ്യുന്ന വിഷയങ്ങളും പലപ്പൊഴും ഗുണത്തെക്കാള്‍ ദോഷം ചെയ്യുകയാണ് .

വിദഗ്ധ ഡോക്ടര്‍മാര്‍ കൈകാര്യം ചെയ്യുന്ന പംക്തികളെപ്പോലെ ചിലത് ഒഴിച്ചാല്‍ മറ്റുള്ളവയില്‍ പലതും ആരോഗ്യമെന്ന പേരില്‍ അശാസ്ത്രീയതയും അബദ്ധധാരണകളും പരത്തുകയാണ് പലപ്പൊഴും ചെയ്യുന്നത്. .വ്യാജ ഡോക്ടര്‍മാര്‍ തങ്ങളുടെ ബിസിനസ് പച്ചപിടിപ്പിക്കാനും തെറ്റിദ്ധാരണകള്‍ പരത്താനും ഈ സൌകര്യങ്ങള്‍ ദുരുപയോഗം ചെയ്യുമ്പോള്‍ ശാസ്ത്രവിരുദ്ധര്‍ അവരുടെ ആശയങ്ങള്‍ക്ക് പ്രചാരം ലഭിക്കാനാണ് ഇവ ഉപയോഗിക്കുന്നതെന്ന് മാത്രം. ഇത്തരത്തിലുള്ള ഒരു പേജിന്റെ പ്രവര്‍ത്തനരീതി ഏതാണ്ട് ഇങ്ങനെയായിരിക്കും.

1) വീട്ടില്‍ ചെയ്യാവുന്ന സൌന്ദര്യവര്‍ദ്ധക സൂത്രപ്പണികള്‍ അരക്കഴഞ്ച് (കറുപ്പ് വെളുപ്പാക്കല്‍, തടികുറയ്ക്കല്‍, താരന്‍, കറുത്തമുടി, വെളുത്തമുടി അങ്ങനെയങ്ങനെ)
2) ചെറിയ ചെറിയ രോഗങ്ങള്‍ക്ക് ഒറ്റമൂലിയെന്ന പേരില്‍ പൊടിക്കൈകള്‍ അരക്കഴഞ്ച്
3) ലൈംഗികതയുമായി ബന്ധപ്പെട്ട ലിങ്കുകള്‍ ആവശ്യത്തിന്
4) വിവാദങ്ങളും ആധുനിക വൈദ്യശാസ്ത്രത്തിനെതിരായ ആരോപണങ്ങളും മേമ്പൊടിക്ക് ഇത്രയും സമാസമം ചേര്‍ത്ത് ഇളക്കി എടുത്ത് സിസ്റ്റത്തില്‍ വയ്ക്കുക. ആവശ്യത്തിനു ഫോട്ടോഷോപ്പും ഇന്റര്‍നെറ്റില്‍ നിന്ന് ലഭ്യമായ വീഡിയോകളും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. പാകമായെന്ന് തോന്നിക്കഴിഞ്ഞാല്‍ ദിവസം രണ്ട് വീതം മൂന്ന് നേരം ഫേസ്ബുക്കിലൂടെ പേജിലേക്ക് അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

ഗ്രാമീണമായ നാട്ടുമരുന്നുകളും പാരമ്പര്യ വൈദ്യശാസ്ത്രവും പ്രകൃതിജീവിതത്തിന്റെ ഹരിതാഭയും ചിലപ്പൊഴൊക്കെ ആധുനിക വൈദ്യശാസ്ത്രത്തില്‍ ഊന്നിയ ചിന്തകളും പ്രചരിപ്പിക്കുന്നെന്ന് പ്രത്യക്ഷത്തില്‍ തോന്നിയാലും സൂക്ഷ്മനിരീക്ഷണത്തില്‍ അവയ്ക്കൊന്നും അടിസ്ഥാനമില്ലെന്ന വസ്തുത മനസിലാക്കാന്‍ സാധിക്കും. ശരിയായ ചികില്‍സയോ നിയന്ത്രണമോ ഇല്ലാതെയിരുന്നാല്‍ പെട്ടെന്ന് ദൂഷ്യഫലങ്ങള്‍ ഉണ്ടാകാത്ത , പക്ഷേ ദീര്‍ഘകാലം അങ്ങനെ തുടര്‍ന്നാല്‍ നേരെയാക്കാന്‍ കഴിയാത്ത സങ്കീതര്‍ണ്ണതകളിലേക്ക്നയിക്കാവുന്ന പ്രമേഹവും രക്തസമ്മര്‍ദ്ദവും പോലെയുള്ള രോഗങ്ങളാണ് ഇവര്‍ കൂടുതലും കൈകാര്യം ചെയ്യാറുള്ളതെന്നത് അപകടം വര്‍ദ്ധിപ്പിക്കുന്നു.

ഒറ്റമൂലികള്‍ നാട്ടുമരുന്നുകളാണെന്നും അവയ്ക്ക് പാര്‍ശ്വഫലങ്ങളില്ലെന്നുമുള്ള നമ്മുടെ ധാരണ എത്ര തെറ്റാണെന്ന് തെളിയാന്‍ കഴിഞ്ഞ ദിവസം മുലപ്പാല്‍ കണ്ണില്‍ ഒഴിച്ച കുഞ്ഞിന്റെ ദുരവസ്ഥ മാത്രം അറിഞ്ഞാല്‍ മതി.

മാദ്ധ്യമലോകം ഓണ്‍ & ഓഫ്

വിദഗ്ധരായ ഡോക്ടര്‍മാര്‍ ജനങ്ങള്‍ക്ക് അറിവും അവരുടെ അനുഭവങ്ങളും പങ്കുവയ്ക്കുന്ന ഒരുപിടി നല്ല പംക്തികള്‍ നമ്മുടെ മാദ്ധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്; ഓണ്‍ ലൈനായും ഓഫ് ലൈനായും. അത് കൂടാതെ പകര്‍ച്ചവ്യാധികളുടെയും അപൂര്‍വരോഗങ്ങളുടെയും കാലത്ത് സമൂഹത്തിലെ ആശങ്കകള്‍ അകറ്റാന്‍ അതത് വിഭാഗങ്ങളിലെ വിദഗ്ധരുമായി കൈകോര്‍ത്ത് ആ വിഷയങ്ങളില്‍ രോഗം പ്രതിരോധിക്കാനും ചെറുക്കാനുമുപകരിക്കുന്ന അറിവുകള്‍ പങ്കുവയ്ക്കുന്നതിലും മാദ്ധ്യമങ്ങള്‍ ശ്രദ്ധിച്ചുകാണാറുണ്ട്. തികച്ചും അഭിനന്ദനം അര്‍ഹിക്കുന്ന പ്രവൃത്തിതന്നെയാണിത്.സമൂഹത്തിന്റെ ആരോഗ്യപരിപാലനത്തിനുള്ള ചുമതല ആരോഗ്യപ്രവര്‍ത്തകരില്‍ മാത്രമല്ലെന്നുള്ള തിരിച്ചറിവ് എന്നും മാദ്ധ്യമങ്ങള്‍ക് ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.

എന്നാല്‍ ഇതിനൊരു മറുവശം കൂടിയുണ്ട്. അശാസ്ത്രീയതയ്ക്കും അടിസ്ഥാനമില്ലാത്ത , അപകടകരമായ പ്രവണതകള്‍ക്കും വളം വച്ച് കൊടുക്കാനും ചിലപ്പോള്‍ മാദ്ധ്യമങ്ങള്‍
മുതിരുന്നെന്നത് ദു:ഖകരമാണ്. അത് ഏറിവരുന്നത് സമൂഹത്തിന്റെ ആരോഗ്യത്തില്‍ വലിയ കോട്ടങ്ങളുാക്കുമെന്നതിനു ഡിഫ്തീരിയ പോലെയുള്ള രോഗങ്ങളുടെ തിരിച്ചുവരവ് ഉദാഹരണമാണ്.

വാക്സിന്‍ വിരുദ്ധതയ്ക്ക് വളമിടുന്നതില്‍ ചില അച്ചടിമാദ്ധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ക്കൂമുള്ള പങ്ക് ചെറുതല്ല. എന്തിനേറെപ്പറയുന്നു, ഡിഫ്തീരിയ സംസ്ഥാനത്ത് പടര്‍ന്നുപിടിച്ചപ്പൊഴും വാക്സിന്‍ വിരുദ്ധതയുമായി മുന്നോട്ടുപോയ അച്ചടിമാദ്ധ്യമങ്ങളുണ്ട്. അബദ്ധധാരണകള്‍ ഇപ്പോള്‍ തന്നെ ആവശ്യത്തിനു നിറഞ്ഞുനില്‍ക്കുന്ന വിഷയങ്ങളില്‍ ഒന്നാണു ലൈംഗികത. അതുകൊണ്ടുതന്നെ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടുന്നതും.

ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും പോലെ മനുഷ്യന്റെ അടിസ്ഥാന ചോദനകളില്‍ ഒന്നായ ലൈംഗികതയെക്കുറിച്ചറിയാന്‍ നമുക്ക് ഉചിതമായ സോഴ്സുകള്‍ ഇല്ലെന്നത് ഒരു നഗ്നസത്യം തന്നെയാണ്. ലൈംഗികതയെക്കുറിച്ച് പ്രതിപാദിക്കുന്ന ലേഖനങ്ങള്‍ കൌതുകത്തെ ഉണര്‍ത്തുമെന്ന് മനസിലാക്കി അത് മുതലെടുത്ത് സ്വന്തം പത്രത്തിന്റെയോ പേജിന്റെയോ റീച്ച് കൂട്ടാന്‍ അബദ്ധധാരണകള്‍ അച്ചടിച്ച് വയ്ക്കാനും 'ഇക്കിളിപ്പെടുത്തുന്ന' തലക്കെട്ടുകള്‍  ( 'ആദ്യരാത്രിയില്‍ വരന്‍ കന്യകനാണോ എന്നറിയാന്‍ ഇതാ അഞ്ചുവഴികള്‍'. ആദ്യരാത്രി വരന്റെയും വധുവിന്റെയും ഭൂതകാലം ചികഞ്ഞ് ജീവിതം കുട്ടിച്ചോറാക്കുന്ന തളത്തില്‍
ദിനേശന്‍ സ്റ്റെയിലില്‍ നിന്ന് ഇത് വരെ മാറാറായില്ല സ്വ.ലേയ്ക്ക്)
ചാര്‍ത്തി അവ പ്രസിദ്ധീകരിക്കാനും ചിലപ്പോഴെങ്കിലും മാദ്ധ്യമങ്ങള്‍ മുതിരുന്നത് ഒട്ടും ആശാസ്യമല്ല.

പുരുഷന്റെയും സ്ത്രീയുടെയും വിവാഹപൂര്‍വബന്ധത്തെക്കുറിച്ച് വേവലാതിപ്പെടലല്ല ലൈംഗികവിദ്യാഭ്യാസമെന്ന് തിരിച്ചറിവുണ്ടാകേണ്ടത് അത്യാവശ്യമാണ്.

ആഘാതങ്ങള്‍ പ്രത്യാഘാതങ്ങള്‍

ആരോഗ്യമെന്ന പേരില്‍ അനാരോഗ്യം പ്രചരിപ്പിക്കുന്നതുമൂലമുണ്ടാകാവുന്ന കോട്ടങ്ങളും പ്രത്യാഘാതങ്ങളും പലതാണ്. അത് വ്യക്തികള്‍ക്കോ കുടുംബങ്ങള്‍ക്കോ ആകാം. പെട്ടെന്നുണ്ടാകുന്ന അപായങ്ങളും ദൂരവ്യാപകമായ അപകടങ്ങളുമുണ്ട്. കാന്‍സറിനുള്ള മരുന്നെന്നപേരില്‍ പ്രചരിക്കപ്പെട്ട ലക്ഷ്മി തരുവും മുള്ളാത്തയും ഉപയോഗിച്ച് വിദഗ്ധ ചികില്‍സ സ്വീകരിക്കാന്‍ വൈകിയ അന്തരിച്ച പ്രശസ്ത നടന്‍  ജിഷ്ണുവിന്റെ കഥ നമ്മുടെ മുന്നിലുണ്ട്. പ്രകൃതിദത്ത ദിവ്യൌഷധമെന്ന, ഒറ്റമൂലിയെന്ന പേരില്‍ നാം സേവിക്കുന്ന
പലതും, ഇരുമ്പന്‍ പുളിയുടെ ജ്യൂസ് വൃക്കകള്‍
ഡോ.ദീപു സദാശിവന്‍ എഴുതിയ ലേഖന്നം ഇവിടെ

ഡോ.ദീപു സദാശിവന്‍ എഴുതിയ ലേഖന്നം ഇവിടെ

തകരാറിലാക്കുന്നതുപോലെ നമ്മുടെ ശരീരത്തിനു ഹാനികരമാകാവുന്നവയാണ്.

രണ്ടാമതായി, അശാസ്ത്രീയ പ്രചാരകരില്‍ പലരും പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ ഗവണ്മെന്റിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും വര്‍ഷങ്ങളായുള്ള പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുത്ത സമൂഹത്തിന്റെ ആരോഗ്യത്തെ തകര്‍ക്കുന്ന രീതിയിലാണുള്ളത്. നാം ഉന്മൂലനം ചെയ്തെന്ന് വിശ്വസിക്കുന്ന രോഗങ്ങള്‍ തിരിച്ചുവരുന്നതും അവയുടെ ഉന്മൂലനത്തിനായി ചിലവഴിച്ച പണവും പ്രയത്നങ്ങളും വൃഥാവിലാകുന്നതും രാജ്യത്തെ സാമ്പത്തികമായി പിന്നോട്ട് നടത്തുകയാണു ചെയ്യുന്നത്. കൂടാതെ ജനത്തിന്റെ ആരോഗ്യത്തെ തകര്‍ക്കുന്നതുമൂലം ചികില്‍സാ ചിലവ് വര്‍ദ്ധിക്കുന്നതുകൊണ്ട് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിക്കേണ്ട തുക വകമാറ്റി ചെലവിടേണ്ടിവരുന്നത് വളര്‍ച്ചയും മുരടിപ്പിക്കുന്നു.

ത്രിതല ആരോഗ്യ പരിപാലന സൌകര്യങ്ങളുണ്ടാക്കിയ എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ ലഭ്യമായ ആരോഗ്യ സേവന സൌകര്യങ്ങളും സൌജന്യവിദ്യാഭ്യാസവും സൃഷ്ടിച്ച മുന്നേറ്റമാണു കേരളത്തെ സാംസ്കാരികമായ ഔന്നത്യത്തില്‍ , ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വളരെ മുന്നിലെത്തിച്ചതെന്ന് മറക്കരുത്. ആരോഗ്യത്തിന്റെ ആ കേരള മോഡലിനു വിദേശരാജ്യങ്ങളില്‍ വരെ ആരാധകര്‍ ഉണ്ടായിരുന്നെന്നും നാം ഓര്‍മിക്കണം

പരിഹാരം പറ സ്വാമീ

കുട്ടികളുടെ എഴുത്തുകാരി ജെ.കെ റൌളിങ്ങിന്റെ ഹാരി പോട്ടര്‍ സീരിസില്‍ ഒരു കഥാപാത്രം പറയുന്ന ഒരു സംഭാഷണശകലമുണ്ട്. ‘Never trust anything that can think for itself if you can't see where it keeps its brain.‘(സ്വയം ചിന്തിക്കാന്‍ കഴിയുന്ന ഒന്നിനെയും എതിന്റെ തലച്ചോറ് എവിടെയാണെന്ന് കാണാന്‍ കഴിയില്ലെങ്കില്‍ വിശ്വസിക്കരുത്). ഈ അവസരത്തിനു യോജിച്ച വാചകമാണെന്ന് തോന്നുന്നു.

1. സോഷ്യല്‍ മീഡിയയിലൂടെപ്രചരിക്കുന്ന തലയും വാലുമില്ലാതെ വരുന്ന ലേഖനങ്ങളും ഓഡിയോ വീഡിയോ ക്ളിപ്പുകളും ആരു പറയുന്നെന്നോ ആരാണ് അതിന്റെ ഉപജ്ഞാതാവെന്നോ അറിയില്ലെങ്കില്‍ കേട്ട് അവഗണിക്കുന്നതാണുചിതം.

2. ഡോക്ടറെന്ന് അവകാശപ്പെട്ട് അപരിചിതര്‍ ആരു സഹായം വാഗ്ദാനം ചെയ്താലും (ഈ അടുത്തയിടെ ഒരു ഡോക്ടര്‍ സുഹൃത്തിനെ ആരോ ഒരാള്‍ ഫോണില്‍ വിളിച്ച് നാഷണല്‍ പ്രോഗ്രാമിന്റെ പേരില്‍ സംസാരിക്കാന്‍ ശ്രമിക്കുകയുണ്ടായി) അയാളുടെ പേരും ക്വാളിഫിക്കേഷനുകളും ചോദിക്കുന്നതില്‍ തെറ്റൊന്നുമില്ല

3. ആരോഗ്യവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ക്വാളിഫൈഡ് ആയ ഇന്ത്യയില്‍ മെഡിക്കല്‍ കൌണ്‍സില്‍ അംഗീകരിച്ച ഡിഗ്രികള്‍ പലതുണ്ട്. അവയുടെ ലിസ്റ്റ് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. വ്യാജന്മാരെ തിരിച്ചറിയാന്‍ ഉപകരിക്കും ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകരില്‍ നിന്ന് സ്വീകരിക്കുന്നതാണുചിതം.ഗൂഗിള്‍ വഴി ലഭിക്കുന്നതെല്ലാം സത്യമോ സുരക്ഷിതമോ ആയിരിക്കില്ല.

4. എല്ലാ രോഗങ്ങളും ഏതെങ്കിലും ഒരു മരുന്നുകൊണ്ട് ( ഉദാഹരണത്തിനു മഞ്ഞപ്പിത്തത്തിന്റെ ഒറ്റമൂലി മഞ്ഞപ്പിത്തമെന്ന് നാം വിളിക്കുന്ന രോഗത്തിന്റെ കാരണം പലതാകാം. അതുകൊണ്ടു തന്നെ ചികില്‍സയും പലതായിരിക്കും) മാറ്റിത്തരാമെന്നോ അല്ലെങ്കില്‍ ശരീരത്തിന്റെ പ്രശ്നങ്ങള്‍ക്കെല്ലാം ഒരൊറ്റ വഴിയില്‍ പരിഹാരം കാണാമെന്നുമൊക്കെയുള്ള അവകാശവാദങ്ങളെയും സൂക്ഷിക്കുക.തട്ടിപ്പാകാന്‍ നൂറു ശതമാനമാണു സാദ്ധ്യത.

5. മനുഷ്യശരീരത്തെക്കുറിച്ച് എല്ലാമറിയാമെന്നോ എല്ലാം ശരിയാക്കിത്തരാമെന്നോ അവകാശപ്പെട്ടാലും ശ്രദ്ധിച്ചുകൊള്ളുക.നിങ്ങള്‍ വഞ്ചിക്കപ്പെടാന്‍ സാദ്ധ്യത ഏറെയായിരിക്കും.അറിവുകള്‍ നേടാന്‍ ആശ്രയിക്കേത് പരീക്ഷിച്ച് തെളിയിക്കപ്പെട്ട പുസ്തകങ്ങളെയും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടവരെയുമാണ്. ഒരാള്‍ പ്രായക്കൂടുതല്‍ കൊണ്ടോ പ്രശസ്തികൊാ എല്ലാം അറിയുന്നവനായി മാറുന്നില്ലെന്ന് ഓര്‍ക്കുക. അതിപ്രശസ്തനായ സിനിമാ താരമോ രാഷ്ട്രീയ നേതാവോ പറഞ്ഞതുകൊണ്ട് അത് ശാസ്ത്രീയമാകണമെന്നില്ല.

ഓര്‍ക്കുക ആരോഗ്യത്തിലേക്ക് കുറുക്കുവഴികളില്ല.നമ്മുടെ ആരോഗ്യത്തിനെക്കുറിച്ച് ബോധവാന്‍മാരാകേണ്ടത് ആദ്യം നമ്മള്‍ തന്നെയാണ്. ആരോഗ്യത്തിലേക്കോ അതോ അനാരോഗ്യത്തിലേക്കോ എന്നതിന്റെ ആദ്യ പടി വയ്ക്കുന്നത് ആരോഗ്യത്തെക്കുറിച്ചുള്ള അറിവ് നേടാന്‍ നാം തിരഞ്ഞെടുക്കുന്ന ഉറവിടത്തില്‍ നിന്നുതന്നെ ആകുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top