19 April Friday

ഹൃദയാരോഗ്യം കോവിഡിനുശേഷം

ഡോ. സന്ദീപ്‌ ആർUpdated: Sunday Sep 25, 2022

ഹൃദയാരോഗ്യത്തെ കൂടുതൽ ഗൗരവത്തോടെ ആളുകൾ കണ്ടുതുടങ്ങി എന്നതാണ്‌ കോവിഡ് കാലത്തുണ്ടായ  മാറ്റങ്ങളിലൊന്ന്. കോവിഡ് പിടിപെടുമ്പോഴും അതിൽനിന്ന് മുക്തി നേടിയശേഷവും നമ്മുടെ ഹൃദയത്തിലും ഹൃദയധമനികളിലും ഉണ്ടാകുന്ന മാറ്റം ശ്രദ്ധിക്കണം.
ലോകമെമ്പാടുമുള്ള ജനതയെ  മാനസികമായും ശാരീരികമായും കോവിഡ്‌  പിടിച്ചുലച്ചു. നമ്മുടെ ഹൃദയത്തെയും രക്തചംക്രമണ സംവിധാനത്തെയുംകൂടി കോവിഡ് ബാധിക്കുന്നുണ്ട്. അതുകാരണം ഹൃദ്‌രോഗികളുടെ എണ്ണവും ഹൃദ്‌രോഗംമൂലം മരണമടയുന്നവരുടെ എണ്ണവും ഉയർന്നു. കോവിഡ് ഭേദമായി ആഴ്ചകൾ കഴിഞ്ഞാലും അനുബന്ധ  ആരോഗ്യപ്രശ്നങ്ങൾ പലരെയും പിന്തുടരുന്നുണ്ട്‌. ദീർഘകാല കോവിഡ് (ലോങ്‌ കോവിഡ്‌-) എന്നും പോസ്റ്റ് കോവിഡ് സിൻഡ്രോം എന്നും ഇത്‌ അറിയപ്പെടുന്നു. കോവിഡ് അവശേഷിപ്പിക്കുന്ന പ്രശ്നങ്ങളെ അതിജീവിക്കാൻ ശാരീരികമായും വൈകാരികമായും ചില മുന്നൊരുക്കം ആവശ്യമാണ്.

പഠനങ്ങൾ പറയുന്നത്‌

കോവിഡ് എല്ലാവരിലും ലക്ഷണങ്ങൾ കാണിക്കണമെന്നില്ല. പക്ഷേ, ലക്ഷണങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും കോവിഡ് പിടിപെട്ടവരിൽ അവരുടെ ഹൃദയത്തിന്റെയും രക്തചംക്രമണ സംവിധാനത്തിന്റെയും ആരോഗ്യത്തെ അത് ബാധിച്ചേക്കാമെന്ന് പഠനങ്ങൾ പറയുന്നു. കോവിഡ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നവരിൽ 20–- 30 ശതമാനം  ആളുകളിലും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അമേരിക്കയിലെ ഡോ. സിയാദ് അൽ അലി നടത്തിയ വെറ്ററൻസ് അഫയേഴ്‌സ് പഠനത്തിൽ ലക്ഷണങ്ങളോടെ കോവിഡ് ബാധിച്ചവരിൽ രക്തധമനികളിൽ ബ്ലോക്ക് ഉണ്ടാകാനും ശ്വാസകോശത്തിൽ നീരുകെട്ടാനുമുള്ള സാധ്യത 20 മടങ്ങ് അധികമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ചെറിയ ലക്ഷണങ്ങളോടെ വീടുകളിൽ കഴിഞ്ഞവരിൽ പോലും ഹാർട്ട് അറ്റാക്ക്  സാധ്യത എട്ട് ശതമാനവും സ്ട്രോക്ക്   സാധ്യത രണ്ട് ശതമാനവും കൂടുതലാണ്. ഒന്നരലക്ഷത്തിലധികം രോഗികളിൽ നടത്തിയ ഈ പഠനം സാംക്രമികരോഗ വിഷയത്തിൽ ലോകത്ത് നടത്തിയിട്ടുള്ള ഏറ്റവും വലിയ പഠനമാണ്. അതുകൊണ്ടുതന്നെ കോവിഡ്‌ വന്ന്‌ പോയശേഷം പരിശോധന നടത്തുന്നത്‌ നല്ലതാണ്‌.

ലക്ഷണങ്ങൾ എന്തെല്ലാം

കോവിഡിനുശേഷം ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം? അമിതമായ ക്ഷീണം, നെഞ്ചുവേദന, നെഞ്ചിടിപ്പ്, അടിക്കടിയുണ്ടാകുന്ന ശ്വാസംമുട്ടൽ എന്നിവയാണ്  സാധാരണ കണ്ടുവരുന്ന  ലക്ഷണങ്ങൾ. ഇവയുള്ളവർ ഇസിജി, നെഞ്ചിന്റെ എക്സ് റേ, എക്കോ കാർഡിയോഗ്രാം  പരിശോധനകൾക്ക് വിധേയരാകണം.  ഡി ഡൈമർ, ട്രോപോണിൻ, എൻടി പ്രോ ബിഎൻപി  എന്നീ രക്തപരിശോധനകളും രോഗം കണ്ടെത്താൻ സഹായിക്കും. വളരെ അപൂർവം ചിലർക്ക് ഡോക്ടറുടെ നിർദേശപ്രകാരം ഹൃദയത്തിന്റെ എംആർഐ സ്കാൻ എടുക്കേണ്ടിവരും.

ബാധിക്കുന്നത്‌ എങ്ങനെ


കോവിഡ് ഹൃദയാരോഗ്യത്തെ ബാധിക്കുന്നത്‌ എങ്ങനെ എന്നതിനെപ്പറ്റി ലോകമെമ്പാടും വലിയതോതിലുള്ള പഠനഗവേഷണങ്ങൾ നടക്കുകയാണ്‌.
പല പഠനങ്ങളും ഗൗരവകരമായ ചില നിഗമനങ്ങൾ മുന്നോട്ടുവയ്‌ക്കുന്നുണ്ട്‌. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെയും  ചെറിയ ലക്ഷണങ്ങളോടെ വീടുകളിൽത്തന്നെ കഴിഞ്ഞവരുടെയും ഹൃദയങ്ങളെ  കോവിഡ് ബാധിച്ചേക്കാം. രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇവയിൽ പ്രധാനം. ഹൃദയത്തിലോ ശ്വാസകോശത്തിലോ രക്തം കട്ടപിടിക്കുന്ന അവസ്ഥയുണ്ടാകാം. ഹൃദയത്തിൽ നീരിനും കാരണമായേക്കാം. ഹൃദയമിടിപ്പിന്റെ താളത്തിലും കോവിഡ് കാരണം  ഏറ്റക്കുറച്ചിലുകൾ  ഉണ്ടായേക്കാം.

കോവിഡ് കാരണമുണ്ടാകുന്ന ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഭേദമാക്കാനാകും. രോഗം നേരത്തെ കണ്ടെത്തുകയും കൃത്യമായി ചികിത്സിക്കുകയും മുടങ്ങാതെ പരിശോധനകൾക്ക് വിധേയരാകുകയും ചെയ്താൽ രോഗമുക്തി നേടാം.

സ്ത്രീകളുടെയും പുരുഷൻമാരുടെയും ഹൃദയങ്ങളെ കോവിഡ് ഒരേപോലെ ബാധിക്കുന്നുണ്ടെന്നാണ് മിക്ക പഠനവും പറയുന്നത്. എന്നാൽ, മരണനിരക്ക് കൂടുതൽ പുരുഷന്മാർക്കിടയിലാണ്.കോവിഡ് ഹൃദയത്തെ ബാധിച്ചിട്ടുണ്ടോ എന്ന് എത്രയും വേഗം  കണ്ടെത്തുകയാണ് ഏറ്റവും പ്രധാനം. ദിവസവും നമ്മൾ ചെയ്യുന്ന സാധാരണ ജോലികളെ നിരീക്ഷിച്ചാൽത്തന്നെ അത്  മനസ്സിലാക്കാനാകും. കോവിഡ് ഭേദമായശേഷം ഉണ്ടാകുന്ന നെഞ്ചുവേദന, അമിതമായ നെഞ്ചിടിപ്പ്, ക്ഷീണം, ശ്വാസംമുട്ട് എന്നീ ലക്ഷണങ്ങളെ അവഗണിക്കരുത്. ഒരു ഡോക്ടറെ കണ്ട് പരിശോധനയ്ക്ക് വിധേയരാകുക. കോവിഡ് ഭേദമായശേഷം രണ്ടോ മൂന്നോ മാസത്തേക്ക് കഠിനമായ വ്യായാമം വേണ്ട. വ്യായാമം കുറഞ്ഞ വേഗത്തിൽ തുടങ്ങി ക്രമേണ പഴയഗതിയിലേക്ക് പതിയെ പതിയെ ഉയർത്തിക്കൊണ്ടു വരുന്നതാണ് ഉചിതം. ധാരാളം വെള്ളം കുടിക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ജങ്ക് ഫുഡ് ഒഴിവാക്കുക.

കുട്ടികളിൽ


കോവിഡ് ബാധിച്ച കുട്ടികളിൽ അവരുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം കൂടുതൽ തീവ്രതയോടെ പ്രവർത്തിച്ചതു കാരണം മൾട്ടി ഇൻഫ്ലമേട്ടറി സിൻഡ്രോം എന്ന ഒരവസ്ഥയുണ്ടാകാൻ സാധ്യതയുണ്ട്. ഹൃദയത്തിന് പുറത്തെ കോശങ്ങളിൽ നീര്, അസ്വസ്ഥത, ഹൃദയപേശികളിൽ തകരാർ, ഹൃദയാഘാതം, ഷോക്ക് എന്നിവമൂലം മരണംവരെ സംഭവിച്ചേക്കാം. നേരത്തെയുള്ള രോഗനിർണയവും  ചികിത്സയും  പ്രധാനം.

● കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ  ഇന്റർവെൻഷണൽ
കാർഡിയോളജിസ്റ്റാ(കൺസൽറ്റന്റ്‌)ണ്‌ ലേഖകൻ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top